| Friday, 3rd September 2021, 8:47 am

നടിയെ ആക്രമിച്ച കേസ്; സംവിധായകന്‍ നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിനായി ഹാജരാവും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സാക്ഷി വിസ്താരം നടക്കുന്നത്.

മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവന്‍ ഉള്‍പ്പടെ 180 സാക്ഷികളുടെ വിസ്താരമാണ് ഇപ്പോള്‍ പൂര്‍ത്തിയായി. കേസില്‍ നേരത്തെ നടി കാവ്യാമാധവന്‍ കൂറുമാറിയിരുന്നു.

പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് നടി കൂറുമാറിയത്. അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.

2017 ലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. വിചാരണയ്ക്കുള്ള സമയം അടുത്തമാസത്തോടെ അവസാനിക്കാനിരിക്കെ ഇനിയും ആറു മാസം സമയം വേണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടുനല്‍കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actress assault case; Director Nadirsha Will appear in court

We use cookies to give you the best possible experience. Learn more