| Tuesday, 28th December 2021, 1:13 pm

പ്രോസിക്യൂഷന്‍ സാക്ഷിയെ മൊഴി മാറ്റിയത് ദിലീപിനോട് വിശദീകരിച്ച് സഹോദരന്‍; നിര്‍ണായക ശബ്ദരേഖ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ സാഗറിനെ മൊഴി മാറ്റാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്. 2017 ല്‍ ദിലീപിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം നവംബര്‍ മാസം 15ാം തീയതി ദിലീപിന്റെ ആലുവയിലെ വസതിയില്‍ വെച്ച് നടന്ന സംഭാഷണം റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്ത് വിട്ടത്.

ഈ സമയം ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, മറ്റൊരു സുഹൃത്ത് ബൈജു എന്നവരായിരുന്നു വീട്ടിലുണ്ടായിരുന്നു. ഒപ്പം നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ സൂചിപ്പിച്ച വി.ഐ.പിയും വീട്ടിലുണ്ടായിരുന്നു.

പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന സാഗറിനെ സ്വാധീനിച്ച് മൊഴി മാറ്റിയതെങ്ങനെ എന്ന് ദിലീപിനോട് വിശദീകരിക്കുകയാണ് ശബ്ദ രേഖയില്‍. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രശാലയിലെ പഴയ ജീവനക്കാരനായിരുന്നു സാഗര്‍.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പള്‍സര്‍ സുനി ലക്ഷ്യയില്‍ വന്ന് ഒരു കവര്‍ അവിടെ ഏല്‍പിക്കുന്നതായി കണ്ടുവെന്ന് ആദ്യഘട്ടത്തില്‍ സാഗര്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് ഈ മൊഴി മാറ്റുകയായിരുന്നു. സാഗറിനെ മൊഴി മാറ്റാന്‍ സ്വാധീനിച്ചു എന്ന തരത്തിലൊരു റിപ്പോര്‍ട്ട് പൊലീസ് അന്വേഷണ സംഘം തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് പുറത്ത് വന്ന സംഭാഷണങ്ങള്‍.

ആലപ്പുഴയിലേക്ക് സാഗറിനെ കൊണ്ടുപോവുകയും അവിടെ നിന്ന് മനം മാറ്റി തിരിച്ചുകൊണ്ടുവന്നു എന്നുമാണ് ശബ്ദരേഖയില്‍ വിശദീകരിക്കുന്നത്. സാഗര്‍ ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പിനെ കാണാന്‍ പോയി കേള്‍ക്കുമ്പോള്‍ സാഗര്‍ ഫിലിപ്പച്ചായനെ കാണാന്‍ പോയോ എന്നാണ് ദിലീപ് ചോദിക്കുന്നത്. എന്താവശ്യത്തിനായാണ് കാണാന്‍ പോയതെന്ന ദിലീപിന്റെ ചോദ്യത്തിനുള്ള വിശദീകരണമാണ് അനൂപ് നല്‍കുന്നത്.

സാഗര്‍ മൊഴി മാറ്റിയതിനാല്‍ പൊലീസിന് ഇനി സാഗറിനെ തൊടാനാവില്ലെന്ന് വി.ഐ.പി പറയുന്നുണ്ട്. സാഗറിനെ സ്വാധീനിച്ചത് പുറത്ത് വന്നാല്‍ ദിലീപിന്റെ ജാമ്യം റദ്ദാകുമോയെന്ന ആശങ്കയും സൂരജ് പങ്കുവെക്കുന്നണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: actress-assault-case-dileep-new-voice-message-out

We use cookies to give you the best possible experience. Learn more