| Saturday, 9th April 2022, 2:55 pm

പണ്ടാരം, ഇവളെ വിളിച്ചത് അബന്ധമായല്ലോ, എന്ന് നെല്‍സണ്‍ സാറിന് തോന്നിയിട്ടുണ്ടാകും; ബീസ്റ്റ് വിശേഷങ്ങള്‍ പറഞ്ഞ് അപര്‍ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ രണ്ട് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അപര്‍ണ ദാസ്. എന്നാല്‍ തന്റെ മൂന്നാമത്തെ ചിത്രം നെല്‍സണ്‍- വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബീസ്റ്റിലൂടെ ആഘോഷമാക്കിയിരിക്കുകയാണ് അപര്‍ണ.

ബീസ്റ്റില്‍ എത്തിയതിനെക്കുറിച്ചും നെല്‍സണെ കാണാന്‍ ചെന്നൈയിലെത്തിയതുമായ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജിന്‍ജര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ.

നെല്‍സണെ കാണാന്‍ ചെന്നൈയില്‍ പോയിരുന്നെന്നും, എന്നെ സെലക്ട് ചെയ്യില്ലേ എന്ന് വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരുന്നപ്പോള്‍ ‘ഇവളെ വിളിച്ചത് അബന്ധമായല്ലോ’ എന്ന് പുള്ളിക്ക് തോന്നിയിരിക്കാമെന്നുമാണ് തമാശരൂപേണ അപര്‍ണ പറയുന്നത്.

”ബീസ്റ്റ് എക്പീരിയന്‍സ് മൈന്‍ഡ് ബ്ലോയിങ്ങ് ആണ്. അമേസിങ്. ഞാന്‍ ഇപ്പൊ തുടങ്ങിയല്ലേ ഉള്ളൂ. എന്റെ മൂന്നാമത്തെ സിനിമയാണ്. അത് ഇത്രയും വലിയ ഒരു ടീമിനൊപ്പം, വിജയ് സാറിനെപ്പോലുള്ള ഒരു ആക്ടറിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നുള്ളത് അമേസിങ്ങ് ആണ്.

കൊറോണ ആയിട്ട് നമ്മള്‍ ഭയങ്കര ശോകം അടിച്ച് ഇരിക്കുന്ന സമയമായിരുന്നു. ഞാനിങ്ങനെ ഒരു റസ്റ്ററന്റില്‍ ഫുഡ് കഴിച്ച് ഇരിക്കുകയായിരുന്നു. സിനിമ എന്നുള്ള കാര്യമേ മനസിലില്ല.

ഒരു റാന്‍ഡം നമ്പറില്‍ നിന്നും കോള്‍. വല്ല കമ്പനി കോള്‍ ആയിരിക്കും എന്ന് വിചാരിച്ച് ഞാന്‍ ഫോണെടുത്തപ്പോഴാണ് മനസിലായത് നെല്‍സണ്‍ സാറിന്റെ കോ ഡയറക്ടറായ ഭാര്‍ഗവി ആയിരുന്നു വിളിച്ചത്.

അപര്‍ണ, ഞങ്ങള്‍ നിങ്ങളുടെ ഫോട്ടോസ് കണ്ടു, വി ആര്‍ ഇന്ററസ്റ്റഡ് എന്ന് പറഞ്ഞു. നെല്‍സണ്‍ ഡയറക്ട് ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ്. വിജയ് സാറാണ് നായകന്‍ എന്നൊക്കെ പറഞ്ഞു.

ഞാന്‍ വണ്ടറടിച്ചു, എനിക്ക് മനസിലായില്ല. വിജയ് സാര്‍ എന്ന് നിങ്ങള്‍ ഉദ്ദേശിക്കുന്നത്, എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ദളപതി വിജയ്, എന്ന് പറഞ്ഞു. അങ്ങനെ എനിക്ക് ക്ലിക്ക് ആവാന്‍ കുറച്ച് സമയമെടുത്തു.

നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കുറച്ച് ഫോട്ടോസ് അയക്കാം, എന്ന് അവര്‍ പറഞ്ഞു. എനിക്ക് താല്‍പര്യമുണ്ടോ എന്ന് പോലും നിങ്ങള്‍ ചോദിക്കേണ്ടതില്ല, ഞാന്‍ ഇപ്പോള്‍ തന്നെ ഫോട്ടോസ് അയക്കാം, എന്ന് പറഞ്ഞു.

പിന്നെ ഒരു രണ്ടാഴ്ചയോളം കോള്‍ ഒന്നുമില്ലായിരുന്നു. പിന്നെ അവര്‍ വിളിച്ചിട്ട് ഡയറക്ടറെ കാണണം, എന്ന് പറഞ്ഞു, ചെന്നൈയിലേക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ ചെന്നൈയിലെത്തി നെല്‍സണ്‍ സാറിനെ കണ്ടു.

അദ്ദേഹം വളരെ സ്വീറ്റ്ആയ ഒരാളാണ്. ഞങ്ങള്‍ കുറച്ച് നേരം സംസാരിച്ചു. ഓഡീഷന്‍ ഒന്നും അല്ലായിരുന്നു, തമിഴില്‍ നോര്‍മല്‍ സംഭാഷണം മാത്രമായിരുന്നു. അപ്പോഴും എന്നെ സെലക്ട് ചെയ്‌തോ ഇല്ലയോ എന്നൊന്നും പറഞ്ഞിരുന്നില്ല.

അപ്പൊ ഞാന്‍ സാറിനോട് ചോദിച്ചു, എന്നെ എടുത്തല്ലോ അല്ലേ. എന്നെ എടുക്കുമല്ലോ, ഞാന്‍ തന്നെയാണല്ലോ, എന്നൊക്കെ ചോദിച്ചു. അപ്പൊ, എനിക്ക് ആലോചിക്കാന്‍ കുറച്ച് സമയം തരൂ എന്നൊക്കെ, എനക്ക് കൊഞ്ചം യോസിക്കണം, എന്ന് പുള്ളി പറഞ്ഞു.

പുള്ളിക്ക്, പണ്ടാരം ഇവളെ വിളിച്ചത് അബന്ധം ആയല്ലോ, എന്ന അവസ്ഥയായിരുന്നു എന്ന് തോന്നുന്നു (ചിരി),” അപര്‍ണ പറഞ്ഞു.

പൂജ ഹെഗ്‌ഡെയാണ് ബീസ്റ്റില്‍ നായികയായെത്തുന്നത്. അനിരുദ്ധ് രവിചന്ദറിന്റെതാണ് സംഗീതം.

നെല്‍സണിന്റെ സംവിധാനത്തിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബീസ്റ്റ്. കൊലമാവ് കോകില, ഡോക്ടര്‍ എന്നിവയായിരുന്നു ആദ്യ സിനിമകള്‍.

Content Highlight: Actress Aparna Das about meeting Nelson Dilipkumar, director of Beast movie

We use cookies to give you the best possible experience. Learn more