| Tuesday, 30th July 2024, 1:38 pm

എന്റെ ഇഷ്ടഭക്ഷണം എന്താണെന്ന് ചോദിച്ചു മനസിലാക്കിയ ലാലേട്ടന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന ദിവസം അതുണ്ടാക്കി; ഓസ്‌കര്‍ കിട്ടിയ പോലെയായിരുന്നു: അമല പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മുന്‍നിര നടന്‍മാര്‍ക്കൊപ്പം ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച നടിയാണ് അമല പോല്‍. മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിയ്‌ക്കൊപ്പവും കരിയറിന്റെ തുടക്കകാലത്ത് തന്നെ അഭിനയിക്കാനുള്ള അവസരം അമലയ്ക്ക് ലഭിച്ചു.

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ എന്താണ് തോന്നിയതെന്നും അവരുമായുള്ള ആത്മബന്ധം എങ്ങനെയാണെന്നുമൊക്കെ പറയുകയാണ് പേളിമാണി ഷോയില്‍ അമല പോള്‍.

താന്‍ ഒരു മമ്മൂട്ടി ഫാനാണെന്നും പലപ്പോഴും ഡയലോഗ് പോലും മറന്ന് മമ്മൂട്ടിയെ നോക്കിനിന്ന് പോയിട്ടുണ്ടെന്നുമാണ് അമല പറയുന്നത്. അതുപോലെ മോഹന്‍ലാലിനെപ്പോലുള്ള ഒരു വലിയ താരം ഒരു ദിവസം തനിക്ക് വേണ്ടി തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണം ഉണ്ടാക്കി തന്നെന്നും അമല പറയുന്നു.

‘ഇവരുടെയൊക്കെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്ക് ഭയങ്കര ക്യൂരിയോസിറ്റിയായിരുന്നു. എന്റെയൊരു പ്രശ്‌നം ഞാന്‍ ഇവരോട് ചോദ്യങ്ങള്‍ ചോദിച്ചു വെറുപ്പിച്ചുകൊണ്ടിരിക്കും. സെറ്റിലെത്തിയാല്‍ ഞാന്‍ മമ്മൂക്ക വരാന്‍ കാത്തിരിക്കും. സമയമൊക്കെ നോക്കി ഞാന്‍ അടുത്തുപോയിരുന്ന് മമ്മൂക്ക, ഹായ് ഹൗ ആര്‍ യൂ, ലുക്കിങ് ഗ്രേറ്റ് മമ്മൂക്ക എന്നൊക്കെ പറഞ്ഞ് എനിക്ക് രണ്ട് ക്വസ്റ്റിയന്‍ ഉണ്ട് എന്ന് പറയും.

അപ്പോള്‍ മമ്മൂക്ക രണ്ടാമത്തെ ചോദ്യം ആദ്യം ചോദിച്ചോ എന്ന് പറയും. മമ്മൂക്ക അടിപൊളിയാണ്. ഞാന്‍ ചെറുപ്പം തൊട്ടേ ഭയങ്കര മമ്മൂക്ക ഫാനാണ്. എനിക്ക് ക്രിസ്റ്റഫറിലാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത്. ഭയങ്കര എക്‌സൈറ്റഡായിരുന്നു. ഹാപ്പിയായിരുന്നു.

മമ്മൂക്ക കാരവാനില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഞാന്‍ വായുംപൊളിച്ച് ഇരിക്കും. അദ്ദേഹം ഡയലോഗ് പറയുമ്പോള്‍ പല പല ഫിലിംസിലെ കഥാപാത്രത്തെയാണ് കാണുന്നത്. ഗൂസ്ബംബ്‌സ് വരുന്നു, കണ്ണു നിറയുന്നു ഇങ്ങനെയൊക്കെയായിരുന്നു. പിന്നെ മമ്മൂക്കയോടൊപ്പം ഞാന്‍ പറയേണ്ട എന്റെ ഡയലോഗ് കുത്തിയിരുന്ന് പഠിക്കും. ഇത്രയും ഞാന്‍ എന്റെ ജീവിതത്തില്‍ പഠിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കളക്ടറെങ്ങാന്‍ ആയേനെ. മമ്മൂക്ക ഒരു ചില്‍ പേഴ്‌സണാണ്,’ അമല പോള്‍ പറഞ്ഞു.

ലാലേട്ടനെ കുറിച്ച് എന്താ പറയാ, ലാലേട്ടന്‍ മേക്ക്‌സ് യു ഫീല്‍ ലൈക്ക് ഹോം. അത്രയും കംഫര്‍ട്ട്, ഹമ്പിള്‍നെസ് നമ്മള്‍ ഇങ്ങനെ നെര്‍വസ് ആയി ഇരിക്കുമ്പോള്‍ ലാലേട്ടനെ കാണുമ്പോള്‍ നമുക്ക് വരുന്ന ഒരു എനര്‍ജിയുണ്ട്. അദ്ദേഹം ഒരു ലിവിങ് ഇന്‍സ്പിരേഷനാണ്. ഇപ്പോഴും എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്.

ആ ഒരു എനര്‍ജി, ലാലേട്ടന്റെ പാഷന്‍ ഹമ്പിള്‍നെസ് ഇതൊക്കെ എനിക്ക് ഇഷ്ടമാണ്. ലാലേട്ടന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും ആ സ്‌നേഹം ഉണ്ടാകും. അദ്ദേഹത്തിനൊപ്പമുള്ള ഒരു മെമ്മറി എന്ന് പറയുന്നത്, അദ്ദേഹം എനിക്ക് വേണ്ടി പഴംപൊരി ഉണ്ടാക്കിത്തന്നതാണ്. ഒരു ദിവസം അദ്ദേഹം എന്നോട് എന്റെ ഫേവറെറ്റ് ഫുഡ് എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു.

അങ്ങനെ ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അതുണ്ടാക്കി തന്നു. എനിക്ക് അതൊരു പഴംപൊരിയല്ല അതൊരു ഓസ്‌കാറായിരുന്നു (ചിരിക്കുന്നു),’ അമല പറഞ്ഞു.

പിന്നെ മമ്മൂക്കയുടെ കൂടെയുള്ള മെമ്മറി എന്ന് പറയുന്നത് ഞാനും എന്റെ അനിയനും മമ്മൂക്കയുടെ ഭയങ്കര ഫാനാണ്. അത് ഞാന്‍ മമ്മൂക്കയോട് പറഞ്ഞിട്ടുമുണ്ട്. ഒരു ദിവസ കുട്ടിക്കാനത്ത് ഷൂട്ട് നടക്കുകയാണ്. അവിടുത്തെ ഒരു റിസോര്‍ട്ടിലാണ് ഷൂട്ട്. മമ്മൂക്കയുടെ വില്ലയുടെ തൊട്ടിപ്പുറത്താണ് ഞാന്‍ താമസിക്കുന്നത്. അതിനടുത്ത് ഷൈന്‍ ടോം.

ഒരു ദിവസം രാത്രി ഞാനും എന്റെ അനിയന്‍ ജീത്തുവുംകൂടി വില്ലയുടെ പുറത്തിറങ്ങി മന്നാഡിയര്‍ ക്ഷത്രിയനല്ല, മന്നാടിയര്‍ ക്ഷത്രിയനാണ് എന്നൊക്കെയുള്ള ഡയലോഗ് പറഞ്ഞ് നടക്കുകയാണ്. അവന് പിറ്റേ ദിവസം മമ്മൂക്കയെ കാണുമ്പോള്‍ പറയാന്‍ വേണ്ടിയാണ് പഠിക്കുന്നത്. അവനറിയാതെ ഇക്കാര്യം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു.

അടുത്ത ദിവസം രാവിലെ മമ്മൂക്ക ഇവനെ കണ്ടതും മന്നാഡിയാര്‍ ക്ഷത്രിയനൊന്നുമല്ല അയാള്‍ ഒരു പാവമാണ് എന്ന് പറഞ്ഞു (ചിരി). അതൊരു നല്ല ഓര്‍മയായിരുന്നു. ഞാന്‍ അന്നും ഇന്നും അദ്ദേഹത്തിന്റെ ഒരു ഫാന്‍ ഗേളാണ്. ഒരു സീനില്‍ അദ്ദേഹത്തില്‍ നിന്നൊരു കോംപ്ലിമെന്റും എനിക്ക് ലഭിച്ചിരുന്നു. നന്നായിരുന്നു എന്ന് പറഞ്ഞു. അതെനിക്ക് ഭയങ്കര അച്ചീവ്‌മെന്റായിരുന്നു,’ അമല പറഞ്ഞു.

Content Highlight: Actress Amala Paul Share a Funny Incident with Mohanlal

We use cookies to give you the best possible experience. Learn more