| Friday, 16th April 2021, 8:33 pm

കൊവാക്‌സീന്‍ എടുത്തത് കൊണ്ടല്ല വിവേകിന് ഹൃദയാഘാതം ഉണ്ടായത്; ആരോപണങ്ങള്‍ തള്ളി തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിവേകിന് ഹൃദയാഘാതം ഉണ്ടായത് കൊവിഡ് വൈറസിനുള്ള പ്രതിരോധ വാക്‌സിന്‍ ആയ കൊവാക്‌സിന്‍ എടുത്തത് കൊണ്ടല്ലെന്ന് തമിഴ്‌നാട് ആരോഗ്യസെക്രട്ടറി ജെ.രാധാകൃഷ്ണന്‍.

നടന്‍ വിവേകിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചെന്നൈയിലെ സിംസ് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവേക് കൊവിഡ് വാക്‌സിന്‍ ആയ കൊവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. പിന്നീട് വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് ആണ് കണ്ടെത്തിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിവേകിന് അടിയന്തിര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കൊവിഡ് വാക്‌സിന്‍ എടുത്തതാണ് ഹൃദയാഘാതത്തിന് കാരണമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ജെ.രാധാകൃഷ്ണന്‍ രംഗത്ത് എത്തിയത്.

കൊവിഡ് വാക്സിനും നടന്റെ അവസ്ഥയും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ്19 വാക്‌സിനും അദ്ദേഹത്തിന്റെ 100% ബ്ലോക്കും തമ്മില്‍ നേരിട്ട് ബന്ധമില്ല. ഇന്ന് (വെള്ളിയാഴ്ച) ഞങ്ങള്‍ അദ്ദേഹത്തിന് ഒരു പരിശോധന നടത്തി. അദ്ദേഹത്തിന്റെ സി.ടി സ്‌കാന്‍ പോലും കൊവിഡ്-19 ന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല,’അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Vivek’s cardiac arrest not linked with covaxine; Tamil Nadu Health Secretary denies allegations

We use cookies to give you the best possible experience. Learn more