| Tuesday, 4th April 2023, 7:54 pm

''തന്റെ പേജിലൂടെ പടങ്ങളൊന്നും കൊടുക്കില്ലെന്ന് മമ്മൂക്ക പറഞ്ഞു, സെന്റിമെന്‍സ് കൊണ്ട് മാത്രം ഇടാമെന്ന് സമ്മതിച്ചു''

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. മമ്മൂട്ടിക്ക് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞു.

പരിചയമുള്ള സംവിധായകരുടെ ചല സിനിമകളുടെ ട്രെയ്‌ലര്‍ തന്റെ ആവശ്യപ്രകാരം മമ്മൂട്ടിയുടെ പേജിലൂടെ ലോഞ്ച് ചെയ്തിട്ടുണ്ടെന്നും വിഷ്ണു പറഞ്ഞു. ഏഷ്യാവില്ലേക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്കയുടെ സിനിമകളില്‍ നിന്നുമാണ് അദ്ദേഹത്തെ പഠിക്കുകയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹം നമ്മളോട് കമ്പനിയടിക്കുകയൊന്നുമില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ട്. ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചിട്ടുമുണ്ട്. എന്നെ അദ്ദേഹത്തിന് നല്ല കാര്യമൊക്കെയാണ്.

വികടകുമാരന്‍ എന്നൊരു സിനിമയുടെ ട്രെയ്‌ലര്‍ അദ്ദേഹത്തിനെ കൊണ്ട് ഞാന്‍ ലോഞ്ച് ചെയ്യിപ്പിക്കാന്‍ പോയിട്ടുണ്ട്. മമ്മൂക്കയോട് പറയാന്‍ കൂടെ വരണമെന്ന് അതിന്റെ ഡയറക്ടര്‍ നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ പോയത്.

ചെന്നപ്പോള്‍ പുള്ളി പറഞ്ഞത്, ‘പിന്നെ എന്റെ പേജില്‍ കൂടെ ഉള്ള പടമെല്ലാം കൊടുക്കുകയാണല്ലോ’യെന്നാണ്. ഇക്ക നമ്മള്‍ തമ്മിലുള്ള ബന്ധം വെച്ച് ഒന്ന് ചെയ്തൂടെയെന്ന് ഞാന്‍ ചോദിച്ചു.

അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത പടത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ആക്‌സിഡന്റ് പറ്റിയിരുന്നു. അന്ന് ഹൈദരാബാദില്‍ വെച്ചുള്ള ഷൂട്ട് നിര്‍ത്തിവെച്ച് എന്നെ കാണാന്‍ ഹോസ്പിറ്റലല്‍ വന്നിരുന്നു. അന്നത്തെ കയ്യിന്റെ പരിക്ക് ഒക്കെ മാറിയോ എന്ന് എന്നോട് ചോദിച്ചു.

കൈ ശരിയായെന്ന് പറഞ്ഞപ്പോള്‍ ആ ഒരു സെന്റിമെന്‍സില്‍ വേണമെങ്കില്‍ ഞാന്‍ ഇടാമെന്ന് മമ്മൂക്ക പറഞ്ഞു. എന്ന് വെച്ച് എല്ലാ പടവും ഇങ്ങോട്ട് കൊണ്ടുവരരുതെന്ന് അദ്ദേഹം പ്രത്യേകം പറയുകയും ചെയ്തു.

ഇല്ലായെന്ന് പറഞ്ഞാണ് ഞാന്‍ പോന്നത്. പക്ഷെ ആ പടം അദ്ദേഹത്തിന്റെ പേജിലൂടെ ഇട്ടതിന് ശേഷം വേറെ നാല് പടത്തിന്റെയും കൂടെ മമ്മൂക്ക ഇട്ടു. അതാണ് മമ്മൂക്ക,” വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

content highlight: actor vishnu unnikrishnan about mammootty

We use cookies to give you the best possible experience. Learn more