| Friday, 25th March 2022, 9:51 pm

ഖജുരാഹോയും ദിലീപും വിധു വിന്‍സെന്റും; വിവാദത്തിനിടെ വീണ്ടും വിനായകന്റെ പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീ വിരുദ്ധപരാമര്‍ശത്തിലെ വിവാദം തുടരുന്നതിനിടയില്‍ വീണ്ടും ക്യാപ്ഷനില്ലാത്ത പോസ്റ്റുമായി വിനായകന്‍. വിവിധ ചിത്രങ്ങള്‍ കൊളാഷ് രൂപത്തിലാക്കിയാണ് വിനായകന്‍ പുതിയ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘യഥാര്‍ത്ഥ ഇരയ്‌ക്കൊപ്പം, ദിലീപിനൊപ്പം’ എന്ന ക്യാപ്ഷനോടു കൂടിയ ദീലീപിന്റെ ചിത്രമുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട്, വിനായകന്റെ പരാമര്‍ശത്തോടുള്ള സോഷ്യല്‍ മീഡിയ കമന്റുകള്‍, വിനായകനെ വിമര്‍ശിച്ചുകൊണ്ടുള്ള സംവിധായിക വിധു വിന്‍സെന്റിന്റെ വാര്‍ത്ത, ഖജുരാഹോ ഗുഹാ ക്ഷേത്രത്തിലെ ശില്പങ്ങള്‍ എന്നിവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചേര്‍ത്തുള്ള ഒരു ചിത്രമാണ് വിനായകന്‍ പങ്കുവെച്ചത്.

അതേസമയം വിനായകന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇന്ന് നടി ലക്ഷ്മി പ്രിയ ഫേസ്ബുക്ക് കുറിപ്പിലൂടെ വിനായകനെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. തന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു താഴെ ഇടുമെന്ന് വിനായകന്റെ പേരെടുത്ത് പറയാതെ ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.

എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേയെന്നും താല്‍പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ആരാണ് പറഞ്ഞു കൊടുത്തതെന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു.

വിനായകനെതിരായ ഡൂള്‍ ന്യൂസിന്റെ ട്രോളോടു ട്രോള്‍ എപ്പിസോഡ് സംവിധായികയും നടിയുമായ രേവതിയും ഷെയര്‍ ചെയ്തിരുന്നു. നടന്‍ ഹരീഷ് പേരടിയും മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും എഴുത്തുകാരി ശാരദക്കുട്ടിയും സിനിമ പ്രവര്‍ത്തക ദീദി ദാമോദരനും വിനായകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഒരുത്തീ സിനിമയുടെ പ്രമോഷനിടെയാണ് മീ ടൂ മൂവ്മെന്റിനെ അപഹസിച്ച് വിനായകന്‍ സംസാരിച്ചത്. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്.

പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്സ് ചെയ്യാന്‍ താല്‍പര്യമണ്ടോയെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

Content Highlight: actor Vinayakan’s post again during the controversy

We use cookies to give you the best possible experience. Learn more