| Thursday, 10th November 2022, 8:01 pm

ലിജോ ചേട്ടന്‍ ഒരിക്കല്‍പ്പോലും ചുരുളിയില്‍ എന്നെ ചീത്ത പറഞ്ഞിട്ടില്ല, ഒരുപാട് ഡയറക്ഷന്‍ തന്ന് പ്രശ്‌നത്തിലാക്കാത്ത സൂപ്പര്‍ കൂളാണ്: വിനയ് ഫോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ സിനിമകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവില്‍ റിലീസ് ചെയ്ത ചിത്രമാണ് ചുരുളി. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനയ് ഫോര്‍ട്ട്. ഒരിക്കല്‍ പോലും തന്നെ ചീത്ത വിളിച്ചിട്ടില്ലെന്നും വളരെ കൂള്‍ ആയ ലൊക്കേഷനായിരുന്നുവെന്നും വിനിയ് പറഞ്ഞു. തന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന സംവിധായകനായിരുന്നു ലിജോയെന്നും ഇടയില്‍ ബ്രേക്ക് തരാതെയാണ് അദ്ദേഹം ഷൂട്ട് ചെയ്യുകയെന്നും വിനയ് പറഞ്ഞു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് വിനയ് ഇക്കാര്യം പറഞ്ഞത്.

”ഞങ്ങളുടെ ചുരുളി എന്ന സിനിമ ഭയങ്കര കൂള്‍ ആയിരുന്നു. ലിജോ ചേട്ടന്‍ ഒരിക്കല്‍ പോലും എന്നെ ചീത്ത പറഞ്ഞിട്ടില്ല. എന്നെ എന്ന് മാത്രമല്ല ആരെയും അദ്ദേഹം ചീത്ത പറഞ്ഞിട്ടില്ല. ഞങ്ങള്‍ വെറും 18 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ് ചുരുളി. ഫിസിക്കലി കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം അവിടെ കാരവാന്‍ ഇല്ലായിരുന്നു.

മഴപെയ്ത് കഴിഞ്ഞാല്‍ മഴയത്ത് ഷൂട്ട് ചെയ്യും. കേറി ഇരിക്കാന്‍ ആകെ അതില്‍ കാണുന്ന കള്ള് ഷാപ്പ് മാത്രമേ ഉള്ളു. അതില്‍ ഞങ്ങള്‍ ചെല്ലുമ്പോഴേക്കും പത്തിരുപത് ആളുകള്‍ ഉണ്ടാകും. ഇടയില്‍ ബ്രേക്കുകള്‍ ഉണ്ടാകില്ല. പക്ഷെ ഞാന്‍ അതിനെല്ലാം ഓക്കെ ആയിരുന്നു. സിനിമ ഇറങ്ങിയാലുള്ള ഔട്ട് എന്താണെന്ന് അറിയാവുന്നത് കൊണ്ട് വിശപ്പെല്ലാം നമ്മള്‍ അതിജീവിക്കും.

പിന്നെ ഞാന്‍ ലീഡ് റോള്‍ ചെയ്യുന്ന സിനിമയായത് കൊണ്ടും ബുദ്ധിമുട്ടുകള്‍ ഒന്നും നമ്മള്‍ അറിയില്ല. എന്റെ ബക്കറ്റ് ലിസ്റ്റിലുള്ള ഫിലിം മേക്കറായിരുന്നു ലിജോ ചേട്ടന്‍. അദ്ദേഹത്തിന്റെ കൂടെ സിനിമയില്‍ അഭിനയിക്കുക എന്നത് എനിക്ക് അത്രക്കും ആഗ്രഹമായിരുന്നു. ചെമ്പന്‍ ചേട്ടന്‍ വഴിയാണ് ഞാന്‍ ചുരുളിയില്‍ എത്തിയത്.

ഒരുപാട് ഡയറക്ഷന്‍ തന്ന് നമ്മളെ പ്രശ്‌നത്തിലാക്കില്ല. സൂപ്പര്‍ കൂളാണ് അദ്ദേഹം. നമ്മളോട് ചെയ്യാന്‍ പറയുന്ന കാര്യം മാത്രം ചെയ്താല്‍ മതി. ലിജോ ചേട്ടന്‍ ഒന്നിലും ഇടപെടില്ല. നമ്മള്‍ എന്തെങ്കിലും തെറ്റ് വരുത്തിയാല്‍ മാത്രം ആ ആറ്റിറ്റിയൂഡ് അല്ലല്ലോ പറഞ്ഞത് വേറെ തരത്തില്‍ ചെയ്ത് നോക്ക് എന്ന് അദ്ദേഹം പറയും. ആ ഒരു കാര്യം മാത്രമേ ലിജോ ചേട്ടന്‍ നമ്മളോട് പറയുകയുള്ളു.

ചുരുളിയുടെ സെറ്റില്‍ മോണിറ്റര്‍ ഇല്ലായിരുന്നു. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ചെറിയ ഒരു മൊബൈല്‍ പോലെ ഒരു സാധനത്തില്‍ നോക്കിയാണ് ഈ പരിപാടികള്‍ മൊത്തം ചെയ്തത്. ലിജോ ചേട്ടന്റെ സിനിമകളില്‍ അദ്ദേഹത്തിന്റെ വിഷന്‍ മാത്രമേ ഉണ്ടാകുകയുള്ളു. ഒരു വണ്‍ മാന്‍ ഷോയാണ് അദ്ദേഹത്തിന്റെ സിനിമകള്‍,” വിനയ് ഫോര്‍ട്ട് പറഞ്ഞു.

content highlight: actor vinay fort abot lijo jose pellisserry

We use cookies to give you the best possible experience. Learn more