| Monday, 2nd January 2023, 8:37 am

സ്‌ക്രീനില്‍ ഭംഗി കുറഞ്ഞുപോയോ എന്ന് ടെന്‍ഷനടിച്ചു, അത്രയും വ്രതമെടുത്താണ് ഞാന്‍ മാളികപ്പുറം ചെയ്തത്: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമായാണ് സ്‌ക്രീനില്‍ ഭംഗി കുറഞ്ഞോ എന്ന് ആലോചിച്ച് ടെന്‍ഷനടിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം ചെയ്യുമ്പോള്‍ തനിക്ക് ആ ടെന്‍ഷനുണ്ടായിരുന്നുവെന്നും ഇത് തനിക്ക് വെറുമൊരു സിനിമയല്ലെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

മാളികപ്പുറം എന്ന സിനിമ സംഭവിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് താനാണെന്നും അതുകൊണ്ട് തന്നെ അത്രയും വ്രതമെടുത്താണ് കഥാപാത്രം ചെയ്തതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ചിത്രത്തിന്റെ ക്ലൈമാക്‌സ് കേട്ടപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞു പോയെന്നും കരിയറിലെ തന്നെ ബെസ്റ്റ് സിനിമയായാണ് മാളികപ്പുറത്തെ കാണുന്നതെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അയ്യപ്പനായിട്ട് സ്‌ക്രീനില്‍ വരുകയെന്ന് പറയുന്നത് ചെറിയ കാര്യമല്ല. അതും നമ്മള്‍ ഇത്രയും ആരാധിക്കുന്ന, മനസില്‍ സൂപ്പര്‍ ഹീറോയേക്കാള്‍ മുകളില്‍ സ്ഥാനമുള്ള വ്യക്തിയുടെ രൂപത്തില്‍ വരുമ്പോള്‍ ഭയങ്കര ഹാപ്പിയാണ്.

എനിക്ക് മാളികപ്പുറം ജസ്റ്റ് ഒരു സിനിമയോ കഥാപാത്രമോ അല്ല. സിനിമാ ജീവിതത്തില്‍ തന്നെ ഒരു കഥാപാത്രത്തെ ആലോചിച്ച് ഇത്രയും ടെന്‍ഷനടിച്ചിട്ടില്ല. ഇത് ശരിയാണോ അത് ശരിയാണോയെന്ന് തോന്നും.

ആദ്യമായാണ് സ്‌ക്രീനില്‍ ഭംഗി കുറഞ്ഞുപോയോ എന്ന് ടെന്‍ഷനടിക്കുന്നത്. ഈ സിനിമ സംഭവിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഞാനാണ്. അതുകൊണ്ട് തന്നെ അത്രയും വ്രതമെടുത്താണ് ഈ കഥാപാത്രം ചെയ്തത്.

ഇതിന്റെ ക്ലൈമാക്‌സ് കേട്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞ് പോയി. എന്റെ 2022ല്‍ തുടങ്ങിയ മേപ്പടിയാനിലും ശബരി മലയുടെ അംശമുണ്ട്. എന്റെ കരിയറില്‍ അഞ്ച് സിനിമകള്‍ സെലക്ട് ചെയ്യാന്‍ പറഞ്ഞാല്‍ അതില്‍ ഒന്ന് മാളികപ്പുറം ആയിരിക്കും,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

content highlight: actor unni mukundan about malikappuram movie

We use cookies to give you the best possible experience. Learn more