| Tuesday, 23rd March 2021, 1:21 pm

കളയിലെ ചില സീനുകളെങ്കിലും ഒഴിവാക്കാമോ എന്ന് സംവിധായകനോട് ചോദിച്ചിരുന്നു; ലിപ് ലോക്ക് ബെഡ്‌റൂം സീനുകളെ കുറിച്ച് ടൊവിനോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോയെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ‘കള’ വ്യാഴാഴ്ച റിലീസിനൊരുങ്ങുകയാണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘കള’.

ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള, ആരിഷ്, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസിന്റെ അഭിനയജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ് ‘കള’ വിലയിരുത്തപ്പെടുന്നത്.

ചിത്രത്തിന്റെ തിരക്കഥ ചര്‍ച്ച ചെയ്യുന്ന സമയത്ത് തന്നെ ചിത്രത്തിലെ പല സീനുകളെ കുറിച്ചും തനിക്ക് ചില ആശങ്കകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതെല്ലാം കൃത്യമായി തന്നെ തനിക്ക് മനസിലാക്കി തരാന്‍ സംവിധായകന് സാധിച്ചെന്നും ടോവിനോ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ചും സിനിമയിലെ ചില പ്രത്യേക രംഗങ്ങള്‍ കാണുമ്പോഴുള്ള മലയാളികളുടെ മനോഭാവത്തെ കുറിച്ചം താരം മനസുതുറന്നത്.

‘കള എന്ന സിനിമ ചെയ്യുന്നതിന് മുന്‍പെ പല കാര്യങ്ങളും സംവിധായകനുമായി ചര്‍ച്ച ചെയ്തിരുന്നു. പല സീനുകളും വായിച്ചപ്പോള്‍ ഇത് വേണോ അത് വേണോ എന്നൊക്കെയുള്ള സംശയങ്ങള്‍ എനിക്കുണ്ടായിരുന്നു. ഞാന്‍ അത് ചോദിക്കുകയും ചെയ്തു. നമ്മള്‍ സിനിമയ്ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്താല്‍ പോലും ആള്‍ക്കാര്‍ അതിനെ വേറൊരു രീതിയിലേ കാണൂ. ഒരു ലിപ് ലോക്കോ ബെഡ്‌റൂം സീക്വന്‍സോ വരുമ്പോഴേക്ക് ആളുകള്‍ മുഖം പൊത്തും.

ഒരു വയലന്‍സ് കാണുമ്പോള്‍ ഒരു പ്രശ്‌നവും ഇല്ലാതെ ഇരിക്കുന്ന ആളുകള്‍ തന്നെ ആക്ട് ഓഫ് ലവ് കാണുമ്പോള്‍ മുഖം താഴ്ത്തും. അത് എനിക്കൊരു വിരോധാഭാസമായി തോന്നിയിട്ടുണ്ട്. ശരിക്കും നേരെ തിരിച്ചാണ് വേണ്ടത്. ആള്‍ക്കാരെ തല്ലിക്കൊല്ലുന്നതായിട്ട് കാണിക്കുന്നതും ബെഡ് റൂം സ്വീകന്‍സ് കാണിക്കുന്നതും രണ്ടും അഭിനയമാണെന്നും സിനിമയാണെന്നും കൃത്യമായി ആളുകള്‍ക്ക് അറിയാം. പിന്നെ എന്തിനാണ് അതില്‍ അസ്വസ്ഥത ഉണ്ടാകുന്നത്. അപ്പോള്‍ അതില്‍ എന്തോ പ്രശ്‌നമുണ്ട്.

അങ്ങനെയുള്ള ചില അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ കളയിലെ അത്തരത്തിലുള്ള ഒന്ന് രണ്ട് സീക്വന്‍സുകള്‍ കണ്ടപ്പോള്‍ നമുക്ക് ഇത് ഒഴിവാക്കി ചിന്തിച്ചൂടെ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ അത് ഒഴിവാക്കാനാവില്ലെന്നും കഥാപാത്രത്തിന്റെ സ്വഭാവം എന്നത് ഇതും കൂടിയാണെന്നും രോഹിത് പറഞ്ഞപ്പോള്‍ എനിക്കും അത് ശരിയാണെന്ന് തോന്നി.

അത് വേണോ ഇത് വേണോ എന്നൊക്കെ ഞാന്‍ ചോദിക്കുന്നത് അത് എന്റെ മുന്‍പുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇവര്‍ പറയുന്നത് കാര്യമാണെന്ന് അറിയാം. എങ്കില്‍ പോലും അത് ചെയ്താല്‍ ഇവിടെയുള്ള ആള്‍ക്കാര്‍ എങ്ങനെ സ്വീകരിക്കും എന്ന സംശയമൊക്കെ എനിക്കുണ്ടായിരുന്നു. സ്‌ക്രിപ്റ്റിന്റെ ചര്‍ച്ച നടക്കുമ്പോഴാണ് ഇത്തരം സംസാരങ്ങളൊക്കെ ഉണ്ടാകുന്നത്.

എന്നാല്‍ ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്‌തോളാം എന്ന അവസ്ഥയിലെത്തി. കാരണം എനിക്കത്രയും വിശ്വാസമുണ്ടായിരുന്നു. അതായത് ഈ സിനിമയില്‍ സംഭവിച്ച എന്തെങ്കിലും ബ്രില്യന്‍സായി ആളുകള്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് ഒന്നും അബദ്ധമല്ല. അതൊക്കെ ശരിക്കും വേണമെന്ന് വെച്ച് ചെയ്തതാണ്, ടോവിനോ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Tovino About Movie Kala

We use cookies to give you the best possible experience. Learn more