| Thursday, 23rd March 2023, 4:26 pm

രാത്രി നടി താമസിച്ച മുറിയുടെ വാതിലില്‍ അയാള്‍ മുട്ടി; പൊലീസ് എത്തി ആകെ പ്രശ്‌നമായി: ടിനി ടോം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീലങ്കയില്‍ ഷൂട്ടിന് പോയപ്പോള്‍ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ടിനി ടോം. ഷൂട്ടിന് വേണ്ടി കൂടെ ഒരു നടിയുണ്ടായിരുന്നുവെന്നും രാത്രി അവരുടെ മുറിയുടെ ഡോറിന് ആരൊക്കെയോ തുടര്‍ച്ചയായി മുട്ടിയെന്നും ടിനി ടോം പറഞ്ഞു.

രാത്രി പേടിച്ച് നടി സഹായത്തിന് തന്നെ വിളിച്ചുവെന്നും താനാകെ പേടിച്ചു പോയെന്നും ടിനി ടോം പറഞ്ഞു. വിവരം അന്വേഷിക്കാന്‍ പോയപ്പോഴേക്കും പ്രശ്‌നങ്ങള്‍ സോള്‍വായെന്നും എന്നാല്‍ ഷൂട്ടിങ് തട്ടിപ്പാണെന്ന് അറിഞ്ഞുവെന്നും തങ്ങള്‍ക്ക് അവിടെ നിന്നും രക്ഷപ്പെടേണ്ടി വന്നുവെന്നും ടിനി ടോം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ശ്രീലങ്കയില്‍ ഒരു സിനിമയുടെ ഷൂട്ടിന് ഞാനും ശ്രീജിത്ത് രവിയും നന്ദു ചേട്ടനും കൈലാഷും പോയി. ഞങ്ങളുടെ കൂടെ ഒരു നടിയും ഉണ്ടായിരുന്നു. പക്ഷെ അവിടെ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് മുറിയെ തന്നിട്ടുള്ളൂ.

ശ്രീജിത്ത് രവിയുടെ കൂടെ അദ്ദേഹത്തിന്റെ വൈഫും മകനും ഉണ്ടായതു കൊണ്ട് അവര്‍ക്ക് ഒരു മുറി കൊടുത്തു. ഞാനും നന്ദു ചേട്ടനും കൈലാഷും ഒരു മുറിയില്‍ നിന്നു. ആ നടിക്ക് ഒറ്റക്ക് ഒരു മുറി കിട്ടി.

രാത്രിയായപ്പോള്‍ എനിക്ക് ആ നടിയുടെ കോള്‍ വന്നു. ഇവിടെ വന്നതുമുതല്‍ വാതിലിന് മുട്ടുന്നത് കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. എനിക്ക് ഈ കൂടെയുള്ള പെണ്‍കുട്ടികളെ പെങ്ങള്‍മാരായി തോന്നും. അവരുടെ സംരക്ഷണമൊക്കെ ഞാന്‍ ഏറ്റെടുക്കും. അതിന്റെ പേരില്‍ കുറേ പണിയൊക്കെ കിട്ടിയിട്ടുണ്ട്.

ഞാന്‍ ഉടനെ തന്നെ അവിടെ വിളിച്ചു ചോദിച്ചു. ഒരു കുഴപ്പവും ഇല്ല ആ കുട്ടി റൂമിലാണെന്ന് അവര്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ കുട്ടി വീണ്ടും വിളിച്ചു. അപ്പോഴേക്കും എന്റെ സഹോദര സ്‌നേഹം ഉണര്‍ന്നു.

എല്ലാവരെയും വിളിച്ച് അവിടെ ചെന്നപ്പോള്‍ എല്ലാം സോള്‍വായിരിക്കുന്നു. ഒരു പ്രശ്‌നവും ഇല്ലെന്ന് പറഞ്ഞു. ഞാന്‍ ആകെ ചമ്മിപ്പോയി. പക്ഷെ പിറ്റേദിവസമായിട്ടും ഷൂട്ടിങ് നടന്നില്ല. അന്വേഷിച്ച് നോക്കുമ്പോള്‍ തട്ടിപ്പായിരുന്നു.

അവിടെ പൊലീസ് എത്തി ആകെ പ്രശ്‌നമായി. അപ്പോഴാണ് ഞാന്‍ അവിടെയുള്ള ഒരാളെ വിളിച്ചത്. വേഗം അവിടെ നിന്ന് സ്ഥലം വിടാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ പൊലീസ് പിടിക്കും. പിന്നെ ജയിലിലായാല്‍ പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഭാഗ്യം കൊണ്ട് തിരിച്ച് പോകാനുള്ള ടിക്കറ്റ് പ്രൊഡ്യൂസര്‍ അയച്ചു തന്നു,” ടിനി ടോം പറഞ്ഞു.

contet highlight: actor tini tom about shooting experience

We use cookies to give you the best possible experience. Learn more