| Sunday, 5th February 2023, 12:25 pm

'മമ്മൂട്ടിക്ക് സിനിമയില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു, അന്നയാള്‍ ചായ ചോദിച്ച് മേടിക്കുകയായിരുന്നു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ കുറിച്ച് തിലകന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ സിനിമകള്‍ തുടര്‍ പരാജയമായിരുന്ന കാലത്ത് നടന്ന ചില സംഭവങ്ങളെ കുറിച്ചാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച് ഒരു സിനിമയുടെ ലൊക്കേഷനില്‍ തനിക്ക് മാത്രം ചായ തന്നുവെന്നും മമ്മൂട്ടിക്ക് കൊടുത്തില്ലെന്നും എനിക്കും കൂടി തരാന്‍ മമ്മൂട്ടി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സിനിമയില്ലാത്തത് കൊണ്ടാണ് അവര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് മമ്മൂട്ടി പറഞ്ഞുവെന്നും എന്നാല്‍ മമ്മൂട്ടിയുടെ വാക്കിനെ താന്‍ തിരുത്തിയെന്നും തിലകന്‍ പറഞ്ഞു. മനോരമ ചാനലിലെ നേരേ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് തിലകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പത്ത് വര്‍ഷത്തേക്ക് മമ്മൂട്ടി ഈ ഫീല്‍ഡ് വിട്ട് പോകില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ സന്ദര്‍ഭം വേറെയായിരുന്നു. മമ്മൂട്ടിക്ക് സിനിമയില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. തനിയാവര്‍ത്തനവും ന്യു ഡല്‍ഹിയുമൊക്കെ ഇറങ്ങുന്നതിന് മുമ്പായിരുന്നു അത്. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഒരു പടം ചെയ്യുകയായിരുന്നു. അപ്പോള്‍ പ്രൊഡക്ഷന്‍ ബോയ് എനിക്കൊരു ചായ കൊണ്ട് തന്നു. അപ്പോള്‍ മമ്മൂട്ടി ആ പയ്യനോട് പറഞ്ഞു, ഞാനും ഇതില്‍പെട്ടൊരു നടനാണ് എനിക്കും ഒരു ചായതാടേയെന്ന്.

എന്തിനാണ് അയാളോട് അങ്ങനെയൊക്കെ പറയുന്നതെന്ന് ഞാന്‍ മമ്മൂട്ടിയോട് ചോദിച്ചു. അതല്ല ചേട്ടാ എനിക്ക് പടമില്ലാത്ത് കൊണ്ട് ഇവനൊന്നും എന്നെ മൈന്‍ഡ് ചെയ്യില്ലെന്ന് മമ്മൂട്ടി പറഞ്ഞു. സാര്‍ എന്നോട് ചായ കൊണ്ടുതരാന്‍ പറഞ്ഞില്ല അതുകൊണ്ടാണ് ചായ താരാതിരുന്നതെന്ന് ആ പയ്യന്‍ ഉടനെ പറഞ്ഞു. പിന്നെ മമ്മൂട്ടിക്കും ചായ കൊണ്ടുവന്ന് കൊടുത്തു.

അതുകഴിഞ്ഞ് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു നിങ്ങളിങ്ങനെ പറയുന്നത് ശരിയല്ലായെന്ന്. നിങ്ങളില്ലാതെ പത്ത് വര്‍ഷമെങ്കിലും മലയാള സിനിമ മുന്നോട്ട് പോവില്ലെന്ന്. ആ പറഞ്ഞതിന്റെ അടുത്ത ആഴ്ചയാണ് ഞാന്‍ ലോഹിതദാസിനെ സിനിമയിലേക്ക് ഇന്‍ഡ്രഡ്യൂസ് ചെയ്യുന്നത്. സിബി മലയിലിന് വേണ്ടി. അദ്ദേഹത്തിന് തനിയാവര്‍ത്തനം എന്ന കഥയാണ് ഇഷ്ടപ്പെട്ടത്’

ഇതിലെ അധ്യാപകന്റെ വേഷം ചെയ്യാന്‍ പറ്റിയ ഒരു നടനെ പറയാമോ എന്ന് സിബി മലയില്‍ എന്നെ വിളിച്ച് ചോദിച്ചു. ഞാന്‍ ഒരു സംശയവുമില്ലാതെ മമ്മൂട്ടിയുടെ പേര് പറഞ്ഞു. അവര്‍ എന്നെ അങ്ങോട്ടേക്ക് വിളിച്ചു. ചെന്നപ്പോള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു ഞങ്ങളുടെ മനസിലും മമ്മൂട്ടിയായിരുന്നെന്ന്. മോഹന്‍ലാലാണെങ്കിലോ എന്ന് വെറുതെ ചോദിച്ചു. ഞാന്‍ പറഞ്ഞു സ്റ്റുഡന്റ് ആയിരിക്കുമെന്ന്. കാരണം മോഹന്‍ലാലിന്റെ അന്നത്തെ രൂപം അങ്ങനെയാണ്,’ തിലകന്‍ പറഞ്ഞു.

content highlight: actor thilakan talks about mammootty

Latest Stories

We use cookies to give you the best possible experience. Learn more