എന്റെ മറുപടി കേട്ടപ്പോള്‍ മമ്മൂക്ക തിരിച്ചിറങ്ങി വന്ന് കൈ തന്നു; മലയാളത്തിന്റെ മഹാനടനില്‍ നിന്ന് ഒരു അധ്യാപകന് ലഭിച്ച സ്വീകരണമായിരുന്നു അത്: സുധീര്‍ കരമന
Movie Day
എന്റെ മറുപടി കേട്ടപ്പോള്‍ മമ്മൂക്ക തിരിച്ചിറങ്ങി വന്ന് കൈ തന്നു; മലയാളത്തിന്റെ മഹാനടനില്‍ നിന്ന് ഒരു അധ്യാപകന് ലഭിച്ച സ്വീകരണമായിരുന്നു അത്: സുധീര്‍ കരമന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th September 2022, 11:16 am

മലയാള സിനിമയില്‍ മികച്ച ഒരുപിടി വേഷങ്ങള്‍ ചെയ്യുമ്പോഴും അധ്യാപകനെന്ന തൊഴിലിനോടുള്ള ഇഷ്ടം എന്നും മുറുകെ പിടിക്കുന്ന നടനാണ് സുധീര്‍ കരമന.

അധ്യാപകനായതില്‍ ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണു താനെന്നും ഏത് ആള്‍ക്കൂട്ടത്തിനിടയിലും ”മാഷേ” എന്നൊരു വിളി തന്നെ തേടിവരാറുണ്ടെന്നും ആ പരിചിതത്വമാണ് ഏറ്റവും വലിയ സമ്പാദ്യമെന്നുമാണ് സുധീര്‍ കരമന പറയുന്നത്.

അധ്യാപക ദിനത്തില്‍ മാതൃഭൂമിയില്‍ എഴുതിയ കുറിപ്പിലായിരുന്നു അധ്യാപന ജീവിതത്തെ കുറിച്ചും അധ്യാപകനില്‍ നിന്നും സിനിമക്കാരനിലേക്കുള്ള യാത്രയെ കുറിച്ചുമൊക്കെ സുധീര്‍ കരമന സംസാരിച്ചത്.

വാസ്തവം എന്ന തന്റെ ആദ്യ ചിത്രത്തിനായി ഡബ്ബ് ചെയ്യാന്‍ എത്തിയപ്പോള്‍ നടന്‍ മമ്മൂട്ടിയെ പരിചയപ്പെട്ടപ്പോള്‍ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചും സുധീര്‍ കരമന പറയുന്നുണ്ട്.

‘സിനിമയിലേക്ക് കാലെടുത്തുവെച്ചപ്പോഴുണ്ടായ ഒരനുഭവം പറയാം. ആദ്യമായി അഭിനയിച്ച വാസ്തവം സിനിമയുടെ ഡബ്ബിങ്ങിനായി ലാല്‍ സ്റ്റുഡിയോയിലെത്തി. കാര്യങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കി.

തിരിച്ച് പടികളിറങ്ങുമ്പോള്‍ എതിരെ മമ്മൂക്ക കയറി വരുന്നു. ഞാന്‍ ചിരിച്ചുകൊണ്ട് നമസ്‌കാരം പറഞ്ഞു. അച്ഛന്റെ കൂടെ സെറ്റുകളില്‍ പോയിട്ടുള്ളതുകൊണ്ട് എന്നെ അദ്ദേഹത്തിന് കണ്ടുപരിചയമുണ്ട്.

രണ്ടു സ്റ്റെപ്പ് കയറിയശേഷം തിരിഞ്ഞുനിന്ന് മമ്മൂക്ക ചോദിച്ചു: ”എന്താ ഇവിടെയെന്ന്.” ഞാന്‍ കാര്യം പറഞ്ഞു. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ അദ്ദേഹം ചോദിച്ചു.

വീണ്ടും പടികള്‍ കയറുംമുന്‍പ് ഒരു ചോദ്യംകൂടി, വേറെന്തുചെയ്യുന്നു. അപ്പോഴാണ് അധ്യാപകനാണെന്നും തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പലാണെന്നും പറഞ്ഞത്.

ഉടനെ അദ്ദേഹം തിരിച്ചിറങ്ങി എനിക്ക് ഹസ്തദാനം തന്നു. മലയാളത്തിന്റെ മഹാനടനില്‍നിന്നും ചലച്ചിത്ര ലോകത്തേക്ക് ഒരു അധ്യാപകന് ലഭിച്ച സ്വീകരണമായിരുന്നു അത്,” സുധീര്‍ കരമന പറഞ്ഞു.

കേരളത്തിലും വിദേശത്തും അധ്യാപനം നടത്തിയ വ്യക്തിയാണ് സുധീര്‍. തിരുവനന്തപുരത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലായിരുന്നു അധ്യാപകനായി ആദ്യം പഠിപ്പിച്ചത്. പിന്നീട് ഖത്തറിലെ എം.ഇ.എസ്. സ്‌കൂളില്‍ ജോഗ്രഫി അധ്യാപകനായി.

തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂള്‍ പ്രിന്‍സിപ്പലായിരിക്കെയാണ് സുധീര്‍ കരമന വി.ആര്‍.എസ് എടുത്ത് സിനിമയില്‍ സജീവമാകുന്നത്. അധ്യാപക ജീവിതത്തില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചെങ്കിലും അധ്യാപനത്തില്‍നിന്ന് വിരമിക്കല്‍ എന്നൊന്നില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നാണ് സുധീര്‍ പറയുന്നത്.

സുധീര്‍ കരമന പ്രധാന വേഷത്തിലെത്തുന്ന പുലിയാട്ടം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സന്തോഷ് കല്ലാട്ടാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബിജു മേനോന്‍ നായകനായ ഒരു തെക്കന്‍ തല്ല് കേസാണ് സുധീര്‍ കരമനയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

Content Highlight: Actor Sudheer Karamana share an experiance with Mammootty