| Thursday, 9th February 2023, 5:26 pm

മമ്മൂട്ടിക്കയോ? പാവക്ക, വാഴക്ക എന്നൊക്കെ പോലെ മമ്മൂട്ടിയെ കേറി മമ്മൂട്ടിക്കയെന്ന് വിളിച്ചു; ആ എലുമ്പനേതാണെന്ന് ഞാന്‍ ചോദിച്ചു: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ പ്രിയദര്‍ശനെ ആദ്യമായി കണ്ട് മുട്ടിയതിനെക്കുറിച്ച് പറയുകയാണ് നടന്‍ ശ്രീനിവാസന്‍. താനും മമ്മൂട്ടിയും കൂടെ പുറത്ത് പോയപ്പോഴാണ് പ്രിയദര്‍ശന്‍ മമ്മൂട്ടിയുടെ അടുത്തേക്ക് മമ്മൂട്ടിക്ക എന്ന് വിളിച്ച് ഓടിവന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

മമ്മൂട്ടിയോട് നന്നായി സംസാരിക്കുന്ന പ്രിയദര്‍ശന്‍ തന്നെ മൈന്‍ഡ് ചെയ്തില്ലെന്നും പിന്നീട് മമ്മൂട്ടിയോട് ചോദിച്ചപ്പോഴാണ് പ്രിയദര്‍ശനെക്കുറിച്ച് പറഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ശ്രീനിവാസന്‍ കൈരളി ടി.വിക്ക് നല്‍കിയ പഴയൊരു അഭിമുഖം ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

”ഞാനും മമ്മൂട്ടിയും നവോദയയുടെ ഓഫിസില്‍ എത്തി. അവിടുത്തെ മുന്‍വശത്തെ ഹാളില്‍ എത്തിയപ്പോള്‍ ഒരുത്തന്‍ ചാടി എഴുന്നേറ്റിട്ട് മമ്മൂട്ടിക്ക എന്ന് വിളിച്ചു. മമ്മൂട്ടിക്കയോ… നമ്മള്‍ ഈ പാവക്ക, വാഴക്ക, വെണ്ടക്ക എന്നൊക്കെ പറയുന്നത് പോലെ മമ്മൂട്ടിയെ കേറി മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന ഇവനാരാണെന്ന് ഞാന്‍ നോക്കി.

ഒരു മെലിഞ്ഞ് കണ്ണടയൊക്കെ വെച്ച് പൊക്കമുള്ള ഒരുത്തനാണ്. അവന്‍ സ്‌നേഹം പ്രകടിപ്പിച്ച് മമ്മൂട്ടിയെ എന്നില്‍ നിന്നും തട്ടിയെടുക്കുമോയെന്ന് ഞാന്‍ ഭയന്നു. ഞാന്‍ ഹീറോ ആയിട്ടും അല്ലാതെയും പത്തിരുപത് പടങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. പക്ഷെ അവന്‍ എന്നെ മൈന്‍ഡ് ചെയ്യുന്നു പോലുമില്ല.

മമ്മൂട്ടിയും അവനും കുറേ നേരം സംസാരിച്ചു. ഓഫിസില്‍ നിന്നും പുറത്ത് വന്നപ്പോള്‍ ഏതാണ് ആ എലുമ്പനെന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചു. ഞാന്‍ നിന്നെ പരിചയപ്പെടുത്താന്‍ മറന്നു. അത്യാവശ്യം എഴുതാന്‍ ഒക്കെ കഴിവുള്ള ആളാണ്. ധാരാളം വായിക്കും ഒരു ജീനിയസാണെന്ന് മമ്മൂട്ടി പറഞ്ഞു.

മലയാളത്തില്‍ അവന് അവസരങ്ങള്‍ ഒക്കെ കിട്ടിയാല്‍ ചില കാര്യങ്ങള്‍ ചെയ്യുമെന്നും അവന്റെ പേരാണ് പ്രിയദര്‍ശനെന്ന് മമ്മൂട്ടി പറഞ്ഞു. പിന്നീട് പ്രിയന്‍ തന്നെ തെളിയിച്ചു. ആ പ്രവചനം ശരിയാണെന്ന്,” ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor sreenivasan about mammootty

We use cookies to give you the best possible experience. Learn more