| Saturday, 11th February 2023, 8:25 pm

പരിപാടിക്ക് വന്നവര്‍ കല്ലേറും കസേര തകര്‍ക്കലുമായി, നിങ്ങള്‍ ഇങ്ങോട്ട് വരണമെന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി ഫോണ്‍ കട്ട് ചെയ്തു: ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുബായില്‍ സ്റ്റേജ് ഷോക്ക് പോയ അനുഭവം പങ്കുവെക്കുകയാണ് ശ്രീനിവാസന്‍. 17 വയസ് കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ അവരുടെ കൂടെ പേരന്റ്‌സ് ഇല്ലാതെ ദുബായ് എയര്‍പോട്ടിലേക്ക് കടത്തി വിടില്ലെന്നും ഇതറിയാതെയാണ് ആനി, വാണി വിശ്വനാഥ് എന്നിവരെയും കൂട്ടി പരിപാടിക്ക് പോയതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

വാണി വിശ്വനാഥിനെയും ആനിയെയും എയര്‍പോട്ടില്‍ തടഞ്ഞുവെച്ചുവെന്നും അവരെ വിട്ട് കിട്ടാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത മമ്മൂട്ടിക്ക് അതിന് കഴിഞ്ഞില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

പരിപാടി കാണാന്‍ വന്ന കാണികള്‍ ക്ഷുഭിതരായെന്നും അവരെ സമാധാനിപ്പിക്കാന്‍ മമ്മൂട്ടിയോട് നേരിട്ട് വരാന്‍ പറഞ്ഞിട്ടും അദ്ദേഹം വന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

”സ്റ്റേജ് പരിപാടികള്‍ ചെയ്യുന്ന സമയത്ത് വിദേശത്ത് ഒരു പരിപാടിക്ക് പോയി. തിരിച്ച് വരുമ്പോള്‍ ദുബായ് എയര്‍പോട്ടില്‍ ഒരു പ്രശ്‌നമുണ്ടായി. അതായത് 17 വയസ് കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ അവരുടെ കൂടെ പേരന്റ്‌സ് ഇല്ലാതെ ദുബായ് എയര്‍പോട്ടിലേക്ക് കടത്തി വിടില്ല.

ഇത് ആലോചിക്കാതെയാണ് സംഘാടകര്‍ അവിടെ പോയി തിരിച്ച് വരാനുള്ള പദ്ധതിയുണ്ടാക്കിയത്. അന്നത്തെ ദിവസം വാണി വിശ്വനാഥിനെയും ആനിയേയും അധികൃതര്‍ അവിടെ തടഞ്ഞുവെച്ചു. യാതൊരു രക്ഷയും ഇല്ലാതെ ഞങ്ങള്‍ അവിടെ നിന്നു.

ഞങ്ങളോട് മമ്മൂട്ടി വിളിച്ചിട്ട് പോകാന്‍ പറഞ്ഞു. പിടിച്ച് വച്ചവരെ ലാസ്റ്റ് നിമിഷം എങ്ങനെയെങ്കിലും ഇറക്കാമെന്ന് പറഞ്ഞു. സ്റ്റേജിലെ ഒരു വ്യക്തി ഞങ്ങളെ വിളിച്ച് അവിടത്തെ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞു. അവിടെ ആകെ കല്ലേറാണെന്നും കസേര ആളുകള്‍ തകര്‍ക്കുകയാണെന്നും വിളിച്ച് പറഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മൂട്ടി എന്നെ വിളിച്ചു. നീ സ്‌റ്റേജില്‍ ചെന്ന് ഉള്ള സത്യം പറയു, ബാക്കി നോക്കാമെന്ന് മമ്മൂട്ടി പറഞ്ഞു. നമ്മുടെ ആളുകളെ അവര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണികള്‍ക്ക് മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കില്ല. നിങ്ങള്‍ സ്റ്റാര്‍ ആയതുകൊണ്ട് ആളുകള്‍ക്ക് മനസിലാകും പെട്ടെന്ന് ഇങ്ങോട്ട് വാ എന്ന് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു. അപ്പോള്‍ തന്നെ മമ്മൂട്ടി ഫോണ്‍ കട്ട് ചെയ്തു. മമ്മൂട്ടി വരാത്തതിനെ തുടര്‍ന്ന് അന്ന് ഞങ്ങള്‍ക്ക് അവസാനം അവിടെ നിന്ന് രക്ഷപ്പെടേണ്ടി വന്നു,” ശ്രീനിവാസന്‍ പറഞ്ഞു.

CONTENT HIGHLIGHT: ACTOR SREENIVASAN ABOUT MAMMOOTTY

We use cookies to give you the best possible experience. Learn more