| Monday, 5th September 2022, 2:34 pm

മമ്മൂക്ക എന്ത് രസമായിട്ടാണ് ഞങ്ങളോടൊപ്പം ഇരുന്ന് കഴിക്കുന്നത്; ശരിക്കും പറഞ്ഞാല്‍ മമ്മൂക്കയല്ലേ കാരവാനില്‍ ഇരിക്കേണ്ടത്: സൗബിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാരവാന്‍ സംസ്‌കാരത്തെക്കാളും തനിക്ക് ഇഷ്ടവും കംഫര്‍ട്ടബിളും പുറത്ത് എല്ലാവരുടെയും കൂടെ ഇരിക്കുന്നതാണെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം..

അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സൗബിന്‍ പിന്നീട് അഭിനയ രംഗത്തേക്ക് വന്നപ്പോള്‍ മറ്റു സംവിധായകര്‍ സീന്‍ കണ്‍സ്ട്രക്ട് ചെയ്യുന്നതില്‍ എന്തെങ്കിലും അഭിപ്രായം പറയാറുണ്ടോ എന്ന ചോദ്യത്തിന്റെ തുടര്‍ച്ചയായാണ് കാരവാന്‍ സംസ്‌കാരത്തെക്കുറിച്ച് സൗബിന്‍ പറഞ്ഞത്. അങ്ങനെ കാര്യമായി ഇടപെടാറില്ലെന്നും, എന്നാല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ടെന്നും സൗബിന്‍ പറഞ്ഞു. കൂടാതെ സീന്‍ തുടങ്ങുന്ന സമയത്ത് അഭിപ്രായങ്ങള്‍ പറയേണ്ട സാഹചര്യം ഇല്ലെന്നും, അതിന്റെ ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ അവരുടെ കൂടെ ഉള്ളത്‌കൊണ്ട് എല്ലാം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുമെന്നും സൗബിന്‍ പറയുന്നു.

‘സീന്‍ റെഡി എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ അല്ല ഞങ്ങള്‍ അങ്ങോട്ട് പോകുന്നത്. ഞങ്ങള്‍ നേരത്തെ ആ സെറ്റില്‍ ഉണ്ട്. എല്ലാം കണ്ട് സംസാരിച്ച് വരുമ്പോഴേക്കും അവസാനം അതിലെത്തും. നമ്മളെ ഇടക്കിടക്ക് വന്ന് വിളിക്കേണ്ട ആവശ്യമില്ല. കാരണം നമ്മളെല്ലാവരും അവിടെത്തന്നെ ഉണ്ട്, കാരവാനില്‍ പോയി ഇരിക്കാറില്ല. ‘

എല്ലാവരും സിനിമ സെറ്റില്‍ പുറത്ത് ഒരുമിച്ചാണ് ഇരിക്കാറെന്നും കാരവാനില്‍ അധികം പോകാറില്ലെന്നും സൗബിന്‍ പറയുന്നു. വസ്ത്രം മാറാനൊക്കെയാണ് പൊതുവെ കാരവാന്‍ ഉപയോഗിക്കാറുള്ളത്, അതിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാളേറെ പുറത്ത് എല്ലാവരോടും കൂടി ഇരിക്കുന്നതാണിഷ്ടം. ഭീഷമപര്‍വ്വത്തിന്റെ സെറ്റിലും അത്തരത്തില്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.മമ്മൂക്കയും അമല്‍ നീരദും എല്ലാവരും ചേര്‍ന്ന് ഭക്ഷണം കഴിച്ചതിന്റെ ഓര്‍മ്മകളും സൗബിന്‍ പങ്കുവെക്കുന്നുണ്ട്.

‘അവിടെ എല്ലാവരും ഉണ്ടാവും ഫുള്‍ സെറ്റിലെ ക്രൂവും, ആര്‍ട്ടിസ്റ്റുകളുമെല്ലാം. അങ്ങനെ സംസാരിച്ച് കഴിക്കാം, അതൊരു ഫീലാണ്.

ശരിക്കും പറഞ്ഞാല്‍ മമ്മൂക്കയല്ലെ കാരവാനില്‍ ഇരിക്കേണ്ടത്, പക്ഷെ മമ്മൂക്ക എന്ത് രസമായിട്ടാണ് ഞങ്ങളോടൊപ്പം ഇരുന്ന് കഴിക്കുന്നത്. എല്ലാവര്‍ക്കും ഭക്ഷണം വിളമ്പി തരുകയും, വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചുനോക്കെടാ എന്നൊക്കെ പറയുകയും ചെയ്യും.’

അതുപോലെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരുപാട് സംസാരിക്കുകയും ചെയ്യുമെന്നും അതാണ് ഏറ്റവും വലിയ സ്‌കൂളെന്നും സൗബിന്‍ പറയുന്നുണ്ട്. അങ്ങനെ ഭക്ഷണം കഴിക്കുന്ന സമയത്തും സിനിമയും സീനുമായും ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും, അത് വളരെയധികം യൂസ്ഫുളാണെന്നും സൗബിന്‍ പറയുന്നു.

‘ഭക്ഷണം കഴിക്കുന്ന നേരത്ത് ക്രൂ വന്ന് സീനിനെപറ്റി പറയുമ്പോള്‍, അവിടെയും ഒരു ഡിസ്‌കഷന്‍ നടക്കും. ആ സീന്‍ ഇങ്ങനെ എടുത്താലോ എന്നൊക്കെ ഞങ്ങളും പറയും,’ സൗബിന്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: actor soubin shahir talks about caravan culture

We use cookies to give you the best possible experience. Learn more