Entertainment
ഇവരൊക്കെ സിംഗിള്‍ ടേക്ക് ആര്‍ടിസ്റ്റ്, ഓള്‍ഡ് സ്‌കൂള്‍ എഫക്ടായിരിക്കാം, ആ മൂഡില്‍ നിന്ന് പുറത്തേക്ക് വന്നിട്ടില്ല: സിദ്ധാര്‍ത്ഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 05, 06:59 am
Saturday, 5th April 2025, 12:29 pm

വിഷു റിലീസായി എത്തുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബസൂക്ക.

ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായി നടന്‍ സിദ്ധാര്‍ത്ഥ് ഭരതനും എത്തുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ചും ഫിലിമില്‍ സിനിമകള്‍ എടുത്തിരുന്ന സമയത്തെ കുറിച്ചും ഡിജിറ്റല്‍ രീതിയെ കുറിച്ചുമൊക്കെ സിദ്ധാര്‍ത്ഥ് സംസാരിക്കുന്നുണ്ട്.

തന്റെ അമ്മയുള്‍പ്പെടെ, മമ്മൂട്ടിയുള്‍പ്പെടെ സിംഗിള്‍ ടേക്ക് ആര്‍ടിസ്റ്റാണെന്നും ഓള്‍ഡ് സ്‌കൂളിന്റെ എഫക്ട് ആണ് അതെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

‘മമ്മൂക്ക വളരെ കണ്‍സിഡറേറ്റ് ആണ്. കാര്യങ്ങള്‍ വളരെ മനസിലാകുന്ന വ്യക്തി. പുള്ളിയുടേതായുള്ള സാധനമോ പരിപാടിയോ ഒന്നുമില്ല. കുറച്ചൊന്ന് ഗമയിട്ട് നില്‍ക്കും. അതൊരുപക്ഷേ ആവശ്യമില്ലാത്ത കാര്യങ്ങള്‍ അടുക്കാതിരിക്കാനായിരിക്കും.

ഒരു ആക്ടറിനെ അദ്ദേഹം സമമായിട്ട് കാണും. ജൂനിയര്‍ സീനിയര്‍ എന്ന വ്യത്യാസമൊന്നും അദ്ദേഹത്തിനില്ല. നീ മര്യാദയ്ക്ക് അഭിനയിച്ച് തീര്‍ത്താലേ ഈ ടേക്ക് പോകുള്ളൂ. അതുകൊണ്ട് നീ മര്യാദയ്ക്ക് ചെയ്‌തോ എന്നുള്ളത് വളരെ നല്ല രീതിയിക്ക് നമ്മുടെ മുന്‍പില്‍ പ്രസന്റ് ചെയ്യുകയും നമ്മളെ അതിന് സഹായിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം.

എന്റെ അമ്മയെ ഉള്‍പ്പെടെ ചേര്‍ത്താണ് പറയുന്നത് സിംഗിള്‍ ടേക്ക് ആര്‍ടിസ്റ്റാണ് ഇവരൊക്കെ. എത്ര വേണമെങ്കിലും റിഹേഴ്‌സല്‍ ചെയ്യാന്‍ ഇവര്‍ റെഡിയാണ്. എല്ലാം ഫൈനലൈസ് ചെയ്ത് ടേക്ക് എന്ന് പറയുമ്പോള്‍ ഏറ്റവും ഗംഭീരമായ ഒരു സാധനം അവര്‍ അങ്ങ് തരും. ഫസ്റ്റ് ടേക്കിലോ സെക്കന്റ് ടേക്കിലോ നമ്മളും കൂടി അവര്‍ക്കൊപ്പം എത്തണം എന്നതാണ്.

അവിടെ നമ്മള്‍ തെറ്റിച്ചാല്‍ ഇവരുടെ മുഖഭാവമൊക്കെ മാറും. നമുക്ക് എത്ര റിഹേഴ്‌സല്‍ വേണമെങ്കിലും ചെയ്യാം. പക്ഷേ ടേക്കില്‍ വരുമ്പോള്‍ കറക്ടായിരിക്കണം. അതൊരു ഓള്‍ഡ് സ്‌കൂള്‍ സാധനം കൂടിയാണ്.

അന്ന് ഫിലിമില്‍ ആയിരുന്നു സിനിമ ഷൂട്ട് ചെയ്തിരുന്നത്. അത് ഓടുന്നതിന്റെ തന്നെ ഒരു ശബ്ദമുണ്ട്. എല്ലാവരും ആ ടേക്കിന് വേണ്ടി നില്‍ക്കുകയാണ്. ഫിലിം നാന്നൂറ് അടിയേ ഉള്ളൂ. ഇത് തീര്‍ന്ന് കഴിഞ്ഞാല്‍ മദ്രാസില്‍ നിന്ന് വരണം. അത്തരത്തില്‍ ലോജിസ്റ്റിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ട്.

അതുകൊണ്ട് തന്നെ ഫസ്റ്റ് ടേക്കിലേക്ക് എല്ലാവരുടേയും അപ്രോച്ച് ഉണ്ടാകുമായിരുന്നു. ഡിജിറ്റല്‍ സിനിമകളില്‍ ഇപ്പോള്‍ അതില്ല. അതിനോട് ഒരു അയവുണ്ട്. ഈ മൂഡ് ഫിലിമില്‍ വന്ന ആള്‍ക്കാര്‍ക്ക് ഇപ്പോഴും വന്നിട്ടില്ല. ഇപ്പോഴും അവര്‍ ഫസ്റ്റ് ടേക്ക് മൂഡിലാണ് അപ്രോച്ച് ചെയ്യുന്നത്.

പിന്നെ ചിലപ്പോള്‍ അവര്‍ക്ക് ആ ടേക്കില്‍ ആയിരിക്കും അവരുടെ ബെസ്റ്റ് പെര്‍ഫോമന്‍സ് കിട്ടുന്നത്.

ഞാന്‍ നിദ്ര ചെയ്യുന്ന സമയത്ത്, ഒരു പെര്‍ഫോമിങ് ടേക്കായിരുന്നു എടുക്കുന്നത്. അത് കഴിഞ്ഞ് ഒന്നൂടെ വേണമെന്ന് പറഞ്ഞപ്പോള്‍ അമ്മയാണ് എന്നോട് അത് ആദ്യം പറയുന്നത്.

നിനക്ക് എത്ര റിഹേഴ്‌സല്‍ വേണമെങ്കിലും ചെയ്യിക്കാം. ഞാന്‍ റെഡിയാണ്. പക്ഷേ ടേക്ക് ഒന്നോ രണ്ടോ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. അതിന് മുകളില്‍ ചെയ്യരുതെന്ന് പറഞ്ഞു.

അത് ഞാന്‍ ഇന്നു വരെയും ഫോളോ ചെയ്യുന്നുണ്ട്. ഞാന്‍ ചെയ്യുന്ന സിനിമകളില്‍ അത്രയും റിഹേഴ്‌സല്‍സ് എല്ലാവര്‍ക്കും കൊടുക്കും. അതിന് ശേഷം മാത്രമേ ഞാന്‍ ടേക്കിലേക്ക് പോകാറുള്ളൂ. ഞാന്‍ രണ്ട് ടേക്കിന് മുകളിലേക്ക് പോകാറും ഇല്ല.

മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ റിഹേഴ്‌സലിന്റെ വാല്യുവും അദ്ദേഹം അത് ചെയ്യുന്നത് എങ്ങനെയാണെന്നുമൊക്കെ മനസിലാകും. നമ്മള്‍ അത് തിരിച്ചറിയുന്നത് ഒരു ആര്‍ടിസ്റ്റ് പറഞ്ഞു തന്നതുകൊണ്ടാണ്. 2011 ല്‍ അമ്മ പറഞ്ഞതാണ്. അത് ഇന്നും ഫോളോ ചെയ്യുന്നു.

മമ്മൂക്ക, ലാലേട്ടന്‍, മുകേഷേട്ടന്‍ ഇവരൊക്കെ അത് ഫോളോ ചെയ്യുന്നുണ്ട്. ഞങ്ങളോ ഞങ്ങളുടെ ജനറേഷനോ അതല്ല ഫോളോ ചെയ്യുന്നത്. ഞാന്‍ ഇവരെ കുറ്റം പറയുക അല്ല, അമ്മയുടെ കൂടെ വര്‍ക്ക് ചെയ്യുന്നതുവരെ ഞാനത് തിരിച്ചറിഞ്ഞിരുന്നില്ല,’ സിദ്ധാര്‍ത്ഥ് പറഞ്ഞു.

Content Highlight: Actor Sidharth Bharathan about Single Take artists and Old School