|

സിനിമയില്‍ നിന്ന് എനിക്ക് കിട്ടിയ ആദ്യത്തെ ചവിട്ട് നസ്‌ലിന്റെ വക: ശ്യാം മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നസ്‌ലിന്‍, മമിത, സംഗീത് എന്നിവരുമൊക്കെയായുള്ള സൗഹൃദത്തെ കുറിച്ചും പ്രേമലുവിന് മുന്‍പ് തന്നെ ഇവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിരുന്ന പ്രൊജക്ടുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ശ്യാം മോഹന്‍.

തന്റെ ആദ്യത്തെ സിനിമയായ പത്രോസിന്റെ പടപ്പുകളില്‍ നസ് ലിന്‍ ഉണ്ടായിരുന്നെന്നും സിനിമയില്‍ നിന്ന് തനിക്ക് കിട്ടുന്ന ആദ്യത്തെ ഇടി നസ് ലിന്റെ വകയായിരുന്നെന്നും ശ്യാം പറയുന്നു.

അതുപോലെ ആ സിനിമയുടെ എഡിറ്റര്‍ സംഗീത് ആയിരുന്നെന്നും മമിതയ്‌ക്കൊപ്പവും താന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ടെന്നും ശ്യാം പറയുന്നു.

‘ ഞങ്ങള്‍ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. എന്നുവെച്ച് 24 മണിക്കൂറും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്ന ഫ്രണ്ട്‌സ് അല്ല.

പക്ഷേ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കും. പിന്നെ എല്ലാവര്‍ക്കും തിരക്കാണല്ലോ. ഞങ്ങള്‍ക്ക് വാട്‌സ് ആപ്പില്‍ ഒരു ഗ്രൂപ്പൊക്കെയുണ്ട്.

ഹൈദരാബാദില്‍ മധുകുഞ്ച് എന്ന് പറയുന്ന ഒരു അപ്പാര്‍ട്‌മെന്റിലാണ് താമസിച്ചിരുന്നത്. മധുസാറിന്റെ ഫോട്ടോ ഡി.പിയാക്കിയിട്ട് ഒരു ഗ്രൂപ്പുണ്ടാക്കി. അതില്‍ ഞാന്‍ നസ്‌ലിന്‍,മമിത, സംഗീത്, അഖില എല്ലാവരും ഉണ്ട്. അതില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഷെയര്‍ ചെയ്യും.

പിന്നെ നസ്‌ലിനാണെങ്കിലും മമിതയാണെങ്കിലും അവര്‍ അവരുടെ പ്രൈമിലേക്ക് കയറുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

മമിതയ്‌ക്കൊപ്പം മുന്‍പ് ഞാനൊരു ആഡില്‍ വര്‍ക്ക് ചെയ്തിരുന്നു. മമിത അനിയത്തി റോളൊക്കെ ചെയ്തിരുന്ന സമയത്ത്. കൊവിഡ് സമയത്തായിരുന്നു ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്.

പിന്നെ എന്റെ ആദ്യത്തെ പടമായ പത്രോസിന്റെ പടപ്പുകളില്‍ നസ്‌ലിന്‍ ഉണ്ടായിരുന്നു. എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയ ആദ്യത്തെ ചവിട്ട് നസ് ലിന്റെ വകയാണ്.

അന്നുമുതലേ നസ്‌ലിനുമായി ഒരു കണക്ഷന്‍ കൂടുതലുണ്ട്. പിന്നെ എനിക്കൊരു മേജര്‍ റോള്‍ കിട്ടിയ ചിത്രം 18 പ്ലസ് ആണ്. അതിലും നസ്‌ലിന്‍ ആയിരുന്നു നായകന്‍.

നമുക്കൊരു ബ്രേക്ക് കിട്ടിയ പ്രേമലുവില്‍ നസ്‌ലിനും മമിതയുമുണ്ടായി. സംഗീതുമായും നേരത്തെ ബന്ധമുണ്ട്. പത്രോസിന്റെ പടപ്പുകളുടെ എഡിറ്റര്‍ സംഗീത് ആയിരുന്നു. പിന്നെ എന്നെ ആദ്യം ഓഡീഷന്‍ ചെയ്ത കൂട്ടത്തിലും സംഗീത് ഉണ്ടായിരുന്നു. ആ ഒരു കണക്ഷന്‍ സംഗീതുമായിട്ടും ഉണ്ട്,’ ശ്യാം പറഞ്ഞു.

പ്രേമലു ശരിക്കും നടന്ന കഥയാണോ എന്ന ചോദ്യത്തിന് അത് തനിക്ക് അറിയില്ലെന്നായിരുന്നു ശ്യാമിന്റെ മറുപടി. ഗിരീഷിന്റെ നായകന്‍മാരെല്ലാം ഗിരീഷ് തന്നെയാണെന്നും ശ്യാം പറഞ്ഞു.

ഒരു ആവറേജ് ഗയ് ആണ്. ലൈഫില്‍ ഭയങ്കര സക്‌സസ് ഫുള്‍ ആയിരിക്കില്ല. എവിടെച്ചെന്നാലും മാറിയിരിക്കുന്ന ഒരു ടൈപ്പ്. ഗിരീഷും അങ്ങനെയാണ്,’ ശ്യാം മോഹന്‍ പറഞ്ഞു.

Content Highlight: Actor Shyam Mohan about Naslen Mamitha and Sangeet