| Saturday, 25th June 2022, 3:27 pm

ഡേറ്റിങ്ങോ, എന്നെപ്പോലൊരു ഫാമിലി മാനോട് ചോദിക്കാന്‍ പറ്റിയ ചോദ്യമാണോ ഇത്? എന്നാലും പറയാം; കിടിലന്‍ മറുപടികളുമായി ഷറഫുദ്ദീനും നൈല ഉഷയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേരം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ഷറഫുദ്ദീന്‍. തുടര്‍ന്നിങ്ങോട്ട് അല്‍ഫോണ്‍സിന്റെ തന്നെ സംവിധാനത്തിലൊരുങ്ങിയ പ്രേമം എന്ന ചിത്രത്തിലെ ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി ഷറഫുദ്ദീന്‍ മാറി.

ആദി, വൈറസ്, അഞ്ചാം പാതിര, ഹലാല്‍ ലൗ സ്റ്റോറി, ആര്‍ക്കറിയാം, നാരദന്‍, കുറ്റവും ശിക്ഷയും തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തമായി ഒരു ഐഡന്റിന്റി ഉണ്ടാക്കിയ താരം കൂടിയാണ് ഷറഫു. തല്ലുമാല, ഗോള്‍ഡ് തുടങ്ങിയ ചിത്രങ്ങളാണ് ഷറഫുദ്ദീന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ പ്രിയന്‍ എന്ന നായകനായി വീണ്ടും മലയാളികള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് ഷറഫുദ്ദീന്‍. മികച്ച അഭിനയമാണ് ചിത്രത്തില്‍ ഷറഫുദ്ദീന്‍ കാഴ്ചവെച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഷറഫുദ്ദീന്‍ പറയുന്ന ചില രസകരമായ മറുപടികളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇനി അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും റോള്‍ ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആഗ്രഹിക്കുന്ന റോളുകളെ കുറിച്ചൊന്നും പറയാന്‍ തനിക്ക് അറിയില്ലെന്നും എന്തെങ്കിലും ഒന്ന് പറയണമെന്നുണ്ടെങ്കില്‍ കര്‍ണന്‍ എന്നോ അര്‍ജുനന്‍ എന്നോ വല്ല ശകുനിയെന്നോ ഒക്കെ വേണമെങ്കില്‍ പറയാം (ചിരി) എന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി.

ഒരു സെലിബ്രറ്റിക്കൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോകാന്‍ അവസരം വന്നാല്‍ അര്‍ജുന്‍ റെഡ്ഡിയിലെ നായികയെ വിളിക്കുമെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് കേട്ടല്ലോ എന്ന ചോദ്യത്തിന് ‘ഞാന്‍ അത് പറഞ്ഞ ശേഷം ആ കുട്ടി പോയി വെയ്‌റ്റൊക്കെ കുറച്ചു, ഈ കഴിഞ്ഞയാഴ്ച ഫോട്ടോ കണ്ടു എന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി.

ഇതോട തനിക്ക് വെയ്റ്റുള്ള കുട്ടികളെയാണോ ഇഷ്ടം എന്നായിരുന്നു നൈല ഉഷയുടെ തഗ്ഗ് കമന്റ്. ഇതോടെ അയ്യോ അല്ല എന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.

‘കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ എന്നെ സംബന്ധിച്ച് ഓക്കെയാണ്. നല്ല ഫുഡ് കഴിക്കാം. പിന്നെ ബേസിക്കിലി മെഴുകുതിരിയൊക്കെ കത്തിച്ച് ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണ് എന്നായിരുന്നു ഷറഫുദ്ദീന്‍ തുടര്‍ന്ന് പറഞ്ഞത്.

കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്നല്ല, ഒരു ഡേറ്റിന് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആര്‍ക്കൊപ്പമായിരിക്കും എന്ന ചോദ്യത്തിന് ഡേറ്റിന് പോകാനോ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് അതും എന്നെപ്പോലെ ഒരു ഫാമിലി മാനോട് (ചിരി) എന്നായിരുന്നു ഷറഫുവിന്റെ മറുപടി.

ഇപ്പോള്‍ അങ്ങനെ ഒരാളെ പറയാന്‍ പറഞ്ഞാല്‍ ആരെ പറയും എന്ന ചോദ്യത്തിന് പൂജ ഹെഗ്‌ഡെയെ പറയൂ എന്നായിരുന്നു നൈലയുടെ മറുപടി. ഇതോടെ അത് വേണ്ട ആ ട്രെന്‍ഡ് പോയെന്നായിരുന്നു ഷറഫു പറഞ്ഞത്.

എന്നാല്‍ കിയാരയെ പറയൂ എന്ന് നൈല പറഞ്ഞപ്പോള്‍ കിയാര നല്ലൊരു ഓപ്ഷന്‍ ആണെന്നും പക്ഷേ മറ്റേക്കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ ചുരുണ്ട മുടിയുള്ള നടി, സാനിയ മല്‍ഹോത്ര എന്നായിരുന്നു ഷറഫുവിന്റെ മറുപടി. ഞങ്ങള്‍ക്ക് ഒന്നും മിണ്ടാനൊന്നും ഇല്ല. വെറുതെ ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റ് പോരേണ്ടി വരും. ആ കുട്ടി ഹിന്ദിയും ഞാന്‍ മലയാളവും ആണല്ലോ (ചിരി), ഷറഫുദ്ദീന്‍ പറഞ്ഞു.

അങ്ങനെ ഒരു അവസരം വന്നാല്‍ ആരെ പറയുമെന്ന ചോദ്യത്തിന് ഞാന്‍ പറയുകയാണെങ്കില്‍ വിജയ് ദേവരകൊണ്ടയെ മാത്രമേ പറയൂ എന്നായിരുന്നു നൈല ഉഷയുടെ മറുപടി കോളേജിലൊക്കെ പഠിക്കുന്ന കാലത്താണ് ഒരു നടനോട് അങ്ങനെ ക്രഷ് തോന്നുന്നത്. മുടി വെട്ടിയ വിജയ് ദേവരകൊണ്ട വേണ്ട, മുടിയുള്ള വിജയ്, നൈല ഉഷ പറഞ്ഞു.

ഇതോടെ എനിക്ക് മാറ്റിപ്പറയാന്‍ പറ്റുമോ എനിക്ക് കിയാര അദ്വാനിയെ മതിയെന്നും അവരുടെ അടുത്ത് കണ്ട സിനിമകളൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നുമായിരുന്നു ഷറഫു പറഞ്ഞത്.

‘ആഗ്രഹിക്കുമ്പോഴേ നടക്കൂവെന്നാണ്. തന്റെ കിയാര നടക്കില്ല. ഞാനും വിജയ് ദേവരകൊണ്ടയും കൂടി ഡേറ്റിങ്ങിന് പോകും. അപ്പോള്‍ താനിവിടെ എന്റെ ഭാര്യ ഇന്ന് എന്നെ വഴക്കുപറയുമോ എന്ന് പേടിച്ചിരുന്നോ’ എന്നായിരുന്നു നൈലയുടെ തഗ്ഗ്.

Content Highlight: Actor Sharafudheen and Nyla Usha about Dating and their favorite stars

We use cookies to give you the best possible experience. Learn more