| Saturday, 19th November 2022, 7:12 pm

'ആ എസ്.ഐ വേറെ ഈ എസ്.ഐ വേറെ'; അന്വേഷണത്തില്‍ വിജയിക്കുമോ എന്ന് നോക്കാം: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവംബര്‍ 18ന് തിയേറ്ററുകളിലെത്തിയ രണ്ട് സിനിമകളാണ് സെന്ന ഹെഗ്‌ഡേ ചിത്രം 1744 വൈറ്റ് ആള്‍ട്ടോയും സാക്ക് ഹാരിസ് ചിത്രം അദൃശ്യവും. രണ്ട് സിനിമകളിലും നടന്‍ ഷറഫുദ്ദീന്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

രണ്ട് സിനിമകളിലും പൊലീസ് വേഷത്തിലാണ് ഷറഫുദ്ദീന്‍ എത്തുന്നത്. ഒരേ ദിവസം രണ്ട് സിനിമകള്‍ റിലീസ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് പോപ്പര്‍‌സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷറഫുദ്ദീന്‍.

രണ്ട് സിനിമകള്‍ ഒരുമിച്ച് വരുമ്പോള്‍ ടെന്‍ഷനുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ടെന്‍ഷനില്ലാതിരിക്കുമോ. രണ്ട് സിനിമകള്‍ ഒരുമിച്ച് വരുമ്പോള്‍ പിന്നെ നമുക്ക് ടെന്‍ഷനുണ്ടാവില്ലേ. പക്ഷെ രണ്ടും രണ്ട് വ്യത്യസ്ത സിനിമകളാണ്. വൈറ്റ് ആള്‍ട്ടോ നില്‍ക്കുന്ന സ്ഥലത്തേ അല്ല അദൃശ്യം നില്‍ക്കുന്നത്.

പക്ഷെ രണ്ട് സിനിമകളിലും ഞാന്‍ എസ്.ഐ ആയാണ് എത്തുന്നത്. വൈറ്റ് ആള്‍ട്ടോ വേറെത്തന്നെ രീതിയില്‍ കിടക്കുന്ന ഒരു സിനിമയാണ്. ഈ രണ്ട് സിനിമകളും ഭയങ്കരമായി വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്.

ക്യാരക്ടര്‍ വ്യത്യാസപ്പെട്ടിരിക്കുന്നുണ്ടോ എന്ന് എല്ലാവരും കണ്ടിട്ട് പറയട്ടെ. പക്ഷെ ഈ രണ്ട് സിനിമകളും ഒരു രീതിയിലും തമ്മില്‍ ബന്ധമില്ലാത്തവയാണ്. അതുകൊണ്ട് തന്നെ ഒരേ ദിവസം റിലീസ് ചെയ്താലും പ്രശ്‌നമില്ല എന്ന് തോന്നുന്ന സിനിമകളാണ്.

ഒരു പരസ്പര ബന്ധവുമില്ലാത്ത രണ്ട് എസ്.ഐമാരാണ്. അദൃശ്യത്തിലെ എസ്.ഐ കുറച്ച് സത്യസന്ധനും സീരിയസുമൊക്കെയാണ്. രസമുള്ള പരിപാടിയാണ് (ചിരി).

ഇനി ഈ എസ്.ഐമാര്‍ അവരുടെ അന്വേഷണത്തില്‍ വിജയിക്കുമോ എന്ന് നമുക്ക് നോക്കാം,” ഷറഫുദ്ദീന്‍ പറഞ്ഞു.

നരേന്‍, ജോജു ജോര്‍ജ്, ആനന്ദി എന്നിവരാണ് അദൃശ്യത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വിന്‍സി അലോഷ്യസ്, രാജേഷ് മാധവ് എന്നിവരാണ് 1744 വൈറ്റ് ആള്‍ട്ടോയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Actor Sharafudheen about his police characters in the movie Adrishyam and 1744 White Alto

We use cookies to give you the best possible experience. Learn more