| Friday, 16th September 2022, 3:46 pm

ആ സ്ത്രീ എന്നെ നോക്കിയിട്ട് ചോദിക്കുവാ, ഭാര്യയാണെന്ന് കരുതിയല്ലേ എന്ന്; ഞെട്ടിയെണീറ്റു; റിസോര്‍ട്ടിലെ പ്രേതാനുഭവം പങ്കുവെച്ച് ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ച് നടന്‍ ഷാജോണ്‍. ഷൂട്ടിങ്ങിന്റെ ഭാഗമായി പൂവാറിലെ ഒരു റിസോര്‍ട്ടില്‍ താമസിച്ചപ്പോഴുണ്ടായ സംഭവത്തെ കുറിച്ചാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍ പറയുന്നത്. താന്‍ ജീവിതത്തില്‍ ഏറ്റവുമധികം പേടിച്ച ദിവസമായിരുന്നു അതെന്നും ഷാജോണ്‍ പറയുന്നു.

ജോലിയുടെ ഭാഗമായി കുറേ യാത്രകള്‍ എല്ലാം ചെയ്യുന്ന ആളുകളാണല്ലോ. എന്തെങ്കിലുമൊരു മറക്കാനാവാത്ത, പേടിപ്പിക്കുന്ന അനുഭവം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

തിരുവനന്തപുരത്തെ പൂവാര്‍ റിസോര്‍ട്ടിലായിരുന്നു സംഭവം. ബാലചന്ദ്ര മേനോന്‍ സാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. കുറേ ആര്‍ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. വൈകീട്ട് ഒരു നാല് മണി അഞ്ച് മണി സമയത്താണ് ഈ റിസോര്‍ട്ടിലേക്ക് ചെല്ലുന്നത്. അവിടേക്ക് കയറുമ്പോള്‍ തന്നെ നമുക്കൊരു ഒരു നെഗറ്റീവ് വൈബ് തോന്നും.

ഞാന്‍ താമസിക്കുന്നത് ഒരു കോട്ടേജിലാണ്. അതിനോട് ചേര്‍ന്നാണ് കൊച്ചുപ്രേമന്‍ ചേട്ടന്റെ കോട്ടേജുള്ളത്. ഞാന്‍ ചിലപ്പോള്‍ രാത്രി വീട്ടില്‍ പോകുമെന്നൊക്കെ പുള്ളി പറയുന്നുണ്ട്. റിസോര്‍ട്ടിനകത്ത് കുറേ പെയിന്റിങ്ങ്‌സൊക്കെയുണ്ട്. രാജാരവിവര്‍മയുടേതൊക്കെ. ഞാന്‍ ഇതൊക്കെ ഇങ്ങനെ നോക്കി നടന്നു.

നമ്മള്‍ കുറേ സ്ഥലങ്ങളില്‍ പോയി താമസിക്കുന്നതാണല്ലോ. അങ്ങനെ ഞാന്‍ കിടക്കാനായി പോയി. ഗ്ലാസ് ഡോറാണ്. ചെറിയൊരു കര്‍ട്ടനേ ഉള്ളൂ. പുറത്ത് ആരെങ്കിലും വന്നാല്‍ നമുക്ക് കാണാം. ഞാന്‍ ഇങ്ങനെ കിടക്കുകയാണ്. കുറച്ച് കഴിയുമ്പോള്‍ എന്റെ തൊട്ടപ്പുറത്ത് എന്റെ വൈഫ് കിടക്കുന്നു. അങ്ങനെ ഞാന്‍ എന്റെ വൈഫിനെ ചേര്‍ത്തുപിടിച്ച് കിടക്കുവാണ്. കറക്ട് എനിക്കറിയാം.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഈ കിടന്ന ആള്‍ എന്നെ ഇങ്ങനെ തിരിഞ്ഞുനോക്കി. നല്ല വെളുത്തൊരു പെണ്ണ്. എന്നിട്ട് എന്റെ മുഖത്ത് നോക്കി ചോദിക്കുകയാ ഭാര്യയാണെന്ന് ഓര്‍ത്തല്ലേയെന്ന്. ഞാന്‍ ഒറ്റയെഴുന്നേല്‍ക്കല്‍ എഴുന്നേറ്റു. എന്റെ പൊന്നോ ഞാന്‍ കൃത്യമായി കണ്ടതാ. പിന്നെ ഇവരെ കാണാനില്ല. പുറത്തോട്ട് നോക്കുമ്പോള്‍ പുറത്തെ ലൈറ്റ് മാത്രമുണ്ട്. മുഴുവന്‍ ഇരുട്ടാണ്. സിനിമയിലെ പോലെ കര്‍ട്ടനൊക്കെ ഇങ്ങനെ ആടുന്നുണ്ട്. തോന്നലായിരിക്കാം ഇതൊക്കെ റിയല്‍ ആയിരിക്കില്ലല്ലോ.

പ്രേമന്‍ ചേട്ടന്റെ അടുത്തേക്ക് പോയാലോ എന്ന് ആലോചിച്ചു. പിന്നെ പുള്ളി വീട്ടില്‍ പോയാലോ എന്ന് ഓര്‍ത്ത് ഞാന്‍ അവിടെ തന്നെ ഇരുന്നു. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ച് എടുത്തു. പിറ്റേ ദിവസം ഞാന്‍ എനിക്ക് ഈ റൂം വേണ്ട അപ്പുറത്ത് മതിയെന്ന് പറഞ്ഞു. അത് പുതിയ ബില്‍ഡിങ്ങാണ്.

രവീന്ദ്രന്‍ ചേട്ടന്റെ റൂമിന്റെ അടുത്തായി എനിക്ക് റൂം തന്നു. അന്ന് രാത്രി മേല്‍ക്കൂരയ്ക്ക് മുകളില്‍ കൂടി എന്തൊക്കെയോ കിടന്ന് ഓടുന്ന ശബ്ദമൊക്കെയുണ്ട്. എന്നും രാത്രി 1. 10 ആകുമ്പോള്‍ ഞാന്‍ ഉണരും. അവിടെ താമസിച്ചപ്പോഴെല്ലാം. പുറത്തോട്ട് നോക്കുമ്പോള്‍ ഈ തെങ്ങൊക്കെ താഴെ വന്ന് മുട്ടി മുകളിലേക്ക് പോകുന്ന പോലത്തെ കാറ്റ്. ഇതൊക്കെ എവിടെ നടക്കുമെന്ന് എനിക്കറിയില്ല.

സത്യം പറയാലോ ഒരാഴ്ച ഞാന്‍ ശരിക്കും പേടിച്ചു. അവിടെ അല്ലാതെ ജീവിതത്തില്‍ ഒരിക്കലും എവിടെയും ഒരു പേടി തോന്നിയിട്ടില്ല. ഒറ്റയ്ക്ക് നടക്കുന്നതിനും രാത്രി സഞ്ചരിക്കുന്നതിനൊന്നും എനിക്ക് പേടിയില്ല. പക്ഷേ ഇത് ഞാന്‍ മറക്കില്ല, ഷാജോണ്‍ പറഞ്ഞു.

Content Highlight: Actor Shajon share Ghost Experiance on Thiruvananthapuram poovar resort

We use cookies to give you the best possible experience. Learn more