| Saturday, 4th March 2023, 10:40 am

ആര്‍.ആര്‍.ആര്‍ കാണാന്‍ പോയ ധര്‍മജനെ പൊലീസ് പിടിച്ചു, നിയമസംവിധാനം വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞ് അവരോട് തര്‍ക്കിച്ചു: രമേശ്‌ പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ തിയേറ്ററില്‍ നിന്ന് കണ്ട് പോകുന്നവഴി ധര്‍മജനെ പൊലീസ് പിടിച്ച സംഭവത്തെക്കുറിച്ച് പറയുകയാണ് രമേശ് പിഷാരടി. മൂന്ന് ട്രാഫിക് സിഗ്നലുകള്‍ തെറ്റിച്ച് മൂന്നാമത്തെ സിഗ്നലില്‍ വെച്ചാണ് ധര്‍മജനെ പൊലീസ് പിടിച്ചതെന്ന് പിഷാരടി പറഞ്ഞു.

ഫൈന്‍ അടക്കണമെന്ന് പിഷാരടിയോട് പൊലീസ് പറഞ്ഞുവെന്നും എന്നാല്‍ സിഗ്നല്‍ തെറ്റിച്ചിട്ടില്ലെന്ന നിലപാടില്‍ ധര്‍മജന്‍ ഉറച്ചുനിന്നുവെന്നും തുടര്‍ന്ന് ഫൂട്ടേജുകള്‍ കാണിച്ചപ്പോഴാണ് ധര്‍മജന് കാര്യം മനസിലായതെന്നും അദ്ദേഹം പറഞ്ഞു. കൈരളിയുടെ അവാര്‍ഡ് ഫങ്ഷനില്‍വെച്ചാണ് പിഷാരടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ധര്‍മജന്‍ ആര്‍.ആര്‍.ആര്‍ കാണാന്‍ പോയി. രണ്ടു നായകന്മാര്‍ നിന്ന് എല്ലാ സിസ്റ്റത്തിന് എതിരെയും പോരാടുകയാണ്. ഇത് കണ്ട ആവേശത്തില്‍ എറണാകുളത്തെ മൂന്ന് ട്രാഫിക് സിഗ്നലുകള്‍ ധര്‍മജന്‍ തെറ്റിച്ചു. മൂന്നാമത്തെ സിഗ്നലില്‍ വെച്ച് ധര്‍മജനെ പൊലീസ് പിടിച്ചു.

കഴിഞ്ഞ രണ്ട് സിഗ്നലും തെറ്റിച്ചു ഇതും തെറ്റിച്ചു. നിങ്ങള്‍ ഫൈന്‍ അടക്കണമെന്ന് പൊലീസ് പറഞ്ഞു. ഞാന്‍ ഒരു നിയമവും തെറ്റിച്ചിട്ടില്ല, നിങ്ങളുടെ നിയമ സംവിധാനം എന്നെ വെല്ലു വിളിക്കുകയാണെന്ന് ധര്‍മജന്‍ അവരോട് പറഞ്ഞു. കൃത്യമായിട്ടാണ് പോയതെന്ന് പറഞ്ഞ് ധര്‍മന്‍ അവരോട് തര്‍ക്കിച്ചു.

അവസാനം പൊലീസുകാര്‍ അവന് ഫൂട്ടേജുകള്‍ കാണിച്ചു കൊടുത്തു. തിയേറ്ററില്‍ നിന്ന് കൊടുത്ത ത്രീഡി കണ്ണട ഊരാത്തത് കൊണ്ട് പച്ചയും മഞ്ഞയും ലൈറ്റ് മാറുന്നത് അവന് കാണാന്‍ പറ്റിയില്ല. അങ്ങനെയാണ് അവന്‍ സിഗ്നല്‍ തെറ്റിച്ച് പോയികൊണ്ടിരുന്നത്,” രമേശ് പിഷാരടി പറഞ്ഞു.

content highlight: actor ramesh pisharody about dharmajan

We use cookies to give you the best possible experience. Learn more