| Wednesday, 1st February 2023, 7:58 am

മമ്മൂക്ക ശരിക്കും കിടന്നുറങ്ങിയതാണ്, ഇതുവരെ കാണാത്ത ആളെ ആണ് നന്‍പകലില്‍ കണ്ടത്: രാജേഷ് ശര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ സെറ്റില്‍ ഇതുവരെ കാണാത്ത മമ്മൂട്ടിയെ ആണ് കണ്ടതെന്ന് നടന്‍ രാജേഷ് ശര്‍മ. എപ്പോഴും കാരവാനില്‍ പോയിരിക്കാതെ തങ്ങളുടെ ഒപ്പം മമ്മൂട്ടി നില്‍ക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തുവെന്ന് രാജേഷ് പറഞ്ഞു. ഡൂള്‍ന്യൂസ് പ്രതിനിധി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തിലാണ് നന്‍പകലിലെ ഷൂട്ടിങ് വിശേഷങ്ങള്‍ രാജേഷ് ശര്‍മ പങ്കുവെച്ചത്.

‘നന്‍പകലിന്റെ ഷൂട്ടിങ് സമയത്ത് നാല് സിനിമ ഞാന്‍ കളഞ്ഞു. ഈ ഗ്രൂപ്പിലെ ഒരാള്‍ പോലും പോകരുത്. എപ്പോഴും അവൈലബിളായിരിക്കുന്ന അവസ്ഥയായിരിക്കണം. മുപ്പത് ദിവസമാണ് ഡേറ്റ് പറഞ്ഞത്. ഈ മുപ്പത് ദിവസവും അവിടെ ഉണ്ടാവണം. ഇതിനിടക്ക് പതിനഞ്ചോളം ദിവസം ഞങ്ങള്‍ വെറുതെ റൂമിലിരിക്കുകയായിരുന്നു. തമിഴ് ആര്‍ട്ടിസ്റ്റുകള്‍ക്കും മുപ്പത് ദിവസം തന്നെയാണ് പറഞ്ഞത്. വേറെ ദിവസങ്ങളൊന്നും അഡ്ജസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പിച്ചു.

ഇതിനിടക്ക് വര്‍ക്ക് ചെയ്യാം ഡബ്ബ് ചെയ്യാമെന്നൊക്കെ വിചാരിച്ച് വളരെ രഹസ്യമായി പോകുന്ന കാര്യം ചോദിച്ചപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. വേറെ സിനിമ ചെയ്യാന്‍ പോലും പറ്റില്ല. വേറൊന്നും കൊണ്ടല്ല, സംവിധായകന്റെ ആവശ്യമനുസരിച്ച് ആക്ടറെ അവിടെ കിട്ടണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

മുപ്പത് ദിവസവും സെറ്റില്‍ തന്നെയായിരുന്നു. ഇതുവരെ കാണാത്ത ഒരു സൗഹൃദം അവിടെ കാണാന്‍ സാധിച്ചു. ഇതുവരെ കാണാത്ത ഒരു മമ്മൂക്കയെ അവിടെ കണ്ടു. അദ്ദേഹം മുഴുവന്‍ സമയം കാരവാനില്‍ പോയിരിക്കുന്ന അവസ്ഥ ഒന്നുമില്ല. ഞങ്ങളുടെ കൂടെ തന്നെ നില്‍ക്കുകയും ഇരിക്കുകയും എന്തെങ്കിലും കൊണ്ടുവന്നാല്‍ ഞങ്ങള്‍ക്ക് തരുകയും ചെയ്തു.

ഞങ്ങളോട് തമാശ പറയുകയും അദ്ദേഹത്തിന്റെ എക്സ്പീരിയന്‍സ് പറയുകയും ഒരു കൊച്ചുകുട്ടിയെ പോലെ അവിടെ ഇരുന്ന് കേള്‍ക്കുകയും ചെയ്തു. മാത്രമല്ല, എല്ലാവരും അവരവരുടേതായ അഭിപ്രായങ്ങള്‍ അദ്ദേഹത്തോട് പറയുന്നുണ്ടായിരുന്നു,’ രാജേഷ് പറഞ്ഞു.

നന്‍പകലിന്റെ സെറ്റില്‍ മമ്മൂട്ടി കിടന്നുറങ്ങുന്ന വൈറലായ ചിത്രത്തെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ശരിക്കും കിടന്നുറങ്ങുന്നതാണെന്ന് രാജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘അത് ശരിക്കും ഉറങ്ങുന്നതാണ്. അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. പിന്നെ ആ ഗ്രാമത്തില്‍ നിന്നും ഓടിയിരച്ച് വന്ന് അദ്ദേഹത്തെ കാണാന്‍ ആരുമില്ല. അദ്ദേഹത്തിന്റെ സ്പേസ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വീതിച്ച് തന്നിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം സിനിമയുടെ ഒരു ലൈബ്രറിയാണെന്ന് മനസിലാവുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലന്‍ ചേട്ടന്റെ ( ബാലന്‍ പാറക്കല്‍) നാടകം കാണാന്‍ മമ്മൂക്ക പോയതും പിന്നീട് ബാലന്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ സെറ്റില്‍ വന്നതിന്റെയും ഡീറ്റെയ്ല്‍സ് വരെ പറഞ്ഞു. അത്രയും മെമ്മറിയുള്ള ആക്ടിങ് ലെജന്‍ഡാണ്. അദ്ദേഹത്തിലെ മനുഷ്യനേയും മനുഷ്യത്വത്തേയും നിലപാടുകളേയും അടുത്ത് നിന്ന് കേള്‍ക്കാന്‍ പറ്റി. സാധാരണക്കാരോട് സംസാരിക്കുന്ന രീതി തന്നെയാണ്. അങ്ങനെയൊരു മമ്മൂക്കയെ അടുത്ത് അനുഭവിച്ചു,’ രാജേഷ് പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. 

Content Highlight: Actor Rajesh Sharma said that he saw Mammootty who was not seen before on the set of nanpakal

We use cookies to give you the best possible experience. Learn more