| Friday, 10th February 2023, 8:11 am

പ്രതിഫലം ചോദിച്ചതിന് സിദ്ദീഖിനെ അയാള്‍ തല്ലി, പിന്നീടാണ് അത് സംഭവിച്ചത്: പൂജപ്പുര രാധാകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് എ.എം.എം.എ. അതിന്റെ രൂപീകരണത്തിനിടയായ സാഹചര്യങ്ങളെ കുറിച്ച് പറയുകയാണ് നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍. നിര്‍മാതാവ് സിമ്പിള്‍ ബഷീര്‍ പ്രതിഫലം ചോദിച്ചതിന് നടന്‍ സിദ്ദീഖിനെ തല്ലിയതിന്റെ പിന്നാലെയാണ് ഇത്തരമൊരു സംഘടന രൂപീകൃതമായതെന്ന് അദ്ദേഹം പറഞ്ഞു.

നടന്‍ ഗണേഷിന്റെ നിര്‍ബന്ധത്തിലാണ് സംഘടന ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനക്ക് പേര് നല്‍കിയത് നടന്‍ മുരളിയാണെന്നും ആദ്യ മീറ്റിങ്ങിന്റെ അധ്യക്ഷന്‍ മധുവായിരുന്നു എന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

‘അമ്മ സംഘടനയുടെ ഉത്ഭവം എന്നുപറയുന്നത് ടി.കെ രാജീവിന്റെ മഹാനഗരം എന്നുപറയുന്ന സിനിമ കോഴിക്കോട് നടക്കുന്ന സമയത്താണ്. അതിന് കാരണക്കാരനായി മാറിയത് ശരിക്കും സിദ്ദീഖ് തന്നെയാണ്. അന്നതൊക്കെ ആലോചിക്കാന്‍ സമയമുണ്ടായിരുന്നു. എന്നാല്‍ ഇതൊക്കെ ഇന്ന് നടക്കില്ല. കാരണം ഇപ്പോള്‍ എല്ലാവരും കാരവാനിലാണ് ഇരിക്കുന്നത്.

അന്നൊക്കെ ഒരു കൂട്ടമായി ചേര്‍ന്നിരുന്ന് പലതും ആലോചിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഇരിക്കുമ്പോഴാണ് ഫോണിലൂടെ ഒരു സന്ദേശം വരുന്നത്. തിരുവന്തപുരത്ത് സിദ്ദീഖിനെ സിമ്പിളായിട്ടുള്ള ബഷീര്‍ തല്ലിയെന്ന് പറഞ്ഞ്. ആ സമയത്ത് മാക്ട എന്നുപറയുന്ന സാങ്കേതിക ജോലികള്‍ ചെയ്യുന്നവരുടെ സംഘടന രൂപീകരിച്ച് കഴിഞ്ഞിരുന്നു.

സിദ്ദീഖിനെ തല്ലിയെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും സഹിച്ചില്ല. എന്തിനാണ് തല്ലിയതെന്ന് ഓര്‍ത്ത് നോക്കൂ. ചെയ്ത ജോലിക്ക് പ്രതിഫലം ചോദിച്ചതിനാണ് അദ്ദേഹം സിദ്ദീഖിനെ തല്ലിയത്. പിന്നീട് സിമ്പിള്‍ ബഷീര്‍ എന്നുപറയുന്ന വ്യക്തി ഒന്നുമല്ലാതെയായി. സിദ്ദീഖ് അന്ന് ഡബ്ബിങ്ങിന് ചെന്നപ്പോള്‍ പണം കൊടുക്കാമെന്ന് പറഞ്ഞു. പക്ഷെ കൊടുത്തില്ല.

പണം ചോദിച്ചപ്പോള്‍ അവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി അയാള്‍ സിദ്ദീഖിനെ അങ്ങനെയാണ് അടിക്കുന്നത്. അങ്ങനെ വന്നപ്പോഴാണ് ഞങ്ങളെല്ലാവരും കൂടി അഭിനേതാക്കള്‍ക്ക് വേണ്ടി ഒരു സംഘടന ഉണ്ടാക്കാന്‍ തീരുമാനിക്കുന്നതിന്. അതിന് നേതൃത്വം കൊടുത്തത്, അന്ന് ഒന്നുമല്ലാതിരുന്ന എം.എല്‍.എ പോലുമല്ലാതിരുന്ന കെ.ബി ഗണേഷ് കുമാറാണ്.

അന്ന് നമ്മുടെ മഹാരഥന്മാരെല്ലാം മുമ്പിലിരിക്കുകയാണ്. നമുക്ക് ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല ഒരു സംഘടനയുണ്ടാക്കണമെന്ന് ഗണേഷ് പറഞ്ഞു. അങ്ങനെ അവിടെവെച്ചാണ് സംഘടന വേണമെന്ന് തീരുമാനിക്കുന്നത്. അന്ന് അമ്മയെന്ന പേരിട്ടിരുന്നില്ല. ആ പേര് നല്‍കിയത് മുരളിയായിരുന്നു. അതിന്റെ ആദ്യ മീറ്റിങ് നടക്കുന്നത് ഹോട്ടല്‍ പങ്കജിലായിരുന്നു. മധു സാറായിരുന്നു അധ്യക്ഷന്‍,’ പൂജപ്പുര രാധാകൃഷ്ണന്‍.

content highlight: actor poojappura radhakrishnan about a.m.m.m.a and sidhique

We use cookies to give you the best possible experience. Learn more