| Tuesday, 4th October 2022, 12:00 pm

അജുവിന്റെ കൂടെ സിനിമകള്‍ ചെയ്യുന്നത് നല്ല രസമാണ്, പറയാതെ തന്നെ ഒരു കണക്ഷന്‍ ഞങ്ങള്‍ തമ്മില്‍ വരാറുണ്ട്: നിവിന്‍ പോളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍-അജു വര്‍ഗീസ് സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. സിനിമയിലും ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും ഒന്നിച്ച് സിനിമകള്‍ ചെയ്യുമ്പോഴുമുള്ള അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഇരുവരും.

സാറ്റര്‍ഡേ നൈറ്റ് എന്ന പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്.

അജു വര്‍ഗീസ് തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും ഒരുമിച്ചുള്ള സിനിമകളില്‍ അഭിനയിക്കാന്‍ ഇഷ്ടമാണെന്നുമാണ് നിവിന്‍ പോളി പറഞ്ഞത്.

”അജുവിന്റെ കൂടെ സിനിമകള്‍ ചെയ്യുന്നത് നല്ല രസമാണ്. പറയാതെ തന്നെ ഒരു സിങ്ക് ഞങ്ങള്‍ തമ്മില്‍ വരാറുണ്ട്. രണ്ടാളും ഒരുമിച്ച് അഭിനയിക്കുമ്പോള്‍ നല്ല രസമാണ്. അങ്ങനെ സിങ്കായിട്ടുള്ള ആളിന്റെ കൂടെ സിനിമ ചെയ്യുമ്പോള്‍ എളുപ്പവുമാണ്,” നിവിന്‍ പറഞ്ഞു.

ഇത് ശരിവെച്ച് കൊണ്ട് അജു വര്‍ഗീസ് പറയുന്നത് ഇരുവരും ഒന്നിച്ചുള്ള സിനിമകളില്‍ അഭിനയിക്കേണ്ടതായി വന്നിട്ടില്ലെന്നും പൊതുവില്‍ തങ്ങളെങ്ങനെയാണോ അതുപോലെയാണ് സിനിമകളില്‍ കാസ്റ്റ് ചെയ്യാറുള്ളതെന്നുമാണ്.

”ബേസിക്കലി എനിക്ക് തോന്നുന്നു അവിടെ ഞങ്ങള്‍ അഭിനയിക്കുകയല്ലെന്ന്. ഒരുമിച്ചിരിക്കുമ്പോള്‍ സാധാരണ ഞങ്ങള്‍ എങ്ങനെയാണോ ഇടപെടാറുള്ളത് അതുപോലെ തന്നെയാണ് വിനീതിന്റെയും ധ്യാനിന്റെയും സിനിമകളില്‍ ചെയ്യേണ്ടതായി വരാറുള്ളു. എന്നാല്‍ അതില്‍ നിന്നും കുറച്ച് വ്യത്യാസമുള്ള കോമ്പിനേഷന്‍ ചിലപ്പോള്‍ സാറ്റര്‍ഡേ നൈറ്റ് സിനിമയിലായിരിക്കും,” അജു വര്‍ഗീസ് പറഞ്ഞു.

ഹോട്ടലില്‍ പോയപ്പോള്‍ വിനീത് ശ്രീനിവാസന്‍ ഡ്രെവറാണെന്ന് തെറ്റിദ്ധരിച്ച് വസ്ത്രം നോക്കി ഭക്ഷണം കൊടുക്കാതിരുന്ന അനുഭവവും അജു ഓര്‍ത്ത് പറഞ്ഞു.

”വിനീതും ഞാനും നിവിനും കുംഭകോണത്തില്‍ ഒരു വടക്കന്‍ സെല്‍ഫിയുടെ ഷൂട്ടിന് പോയി. അതില്‍ വിനീതിന്റെ കഥാപാത്രം ടാക്‌സി ഡ്രെവറാണ്. അവിടത്തെ ഹോട്ടലില്‍ വിനീത് ഒറ്റയ്ക്ക് കേറിയാല്‍ അവന് ഭക്ഷണം കൊടുക്കില്ലായിരുന്നു. ഡ്രെവറാണെന്ന് കരുതി അവര്‍ മൈന്‍ഡ് ചെയ്യില്ല.

നിവിനെ അവിടെ അധികപേര്‍ക്കും ആ സമയത്ത് അറിയാമായിരുന്നു. നേരം ഒക്കെ അവിടെ ഹിറ്റായിരുന്നു. അതിലെ പാട്ടുകളൊക്കെ ഇടയ്ക്ക് അവിടത്തെ സണ്‍ ടി.വിയില്‍ ഒക്കെ വരുന്നതാണ്. ഞാന്‍ ഇവന്റെ കൂടെ പോവുന്നത് കൊണ്ട് അവിടെ ഉള്ളവര്‍ ഞാനും ആര്‍ട്ടിസ്റ്റാണെന്ന് കരുതും, എനിക്കും ഭക്ഷണം തരും.

വിനീത് ഒറ്റയ്ക്ക് പോയാല്‍ ഉക്കാര്‍ തമ്പി എന്ന് പറഞ്ഞ് അവര്‍ അങ്ങ് പോകും. പത്ത് മിനുറ്റ് കഴിയുമ്പോള്‍ അവന്‍ സാര്‍ എന്ന് വിളിക്കും. അവരാണേല്‍ വരാം വരാമെന്ന് പറയും ഭക്ഷണം കൊടുക്കാന്‍ ലേറ്റാകും. വസ്ത്രം നോക്കീട്ടാണ് അങ്ങനെ ചെയ്യുന്നത്. ടാക്‌സി ഡ്രെവറാണല്ലോ.

ഫുള്‍ അവഗണനയായിരുന്നു അവനോട്. ഞങ്ങളെന്നിട്ട് അവരോട് ചോദിച്ചു വസ്ത്രം വെച്ചിട്ട് ഒരാളോട് ഇങ്ങനെ ചെയ്യുന്നത് തെറ്റല്ലെയെന്ന്. അവരെന്നിട്ട് മാപ്പ് പറഞ്ഞു. ഇല്ല തമ്പി തെറ്റ് പറ്റിപ്പോയി എന്നൊക്കെ മാപ്പ് ചോദിച്ചു,”അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Actor nivin pauly and Aju varghese friendship

We use cookies to give you the best possible experience. Learn more