| Wednesday, 27th December 2023, 7:09 pm

പത്ത് വര്‍ഷം വേസ്റ്റായില്ലേ എന്ന് മമ്മൂക്ക എന്നോട് ചോദിച്ചു: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈയില്‍ താമസിച്ചിരുന്ന തന്നോട് നാട്ടിലേക്ക് വരാന്‍ ആദ്യമായി പറഞ്ഞത് മമ്മൂട്ടി ആയിരുന്നുവെന്ന് നടന്‍ നരേന്‍. അവിടെ സഹായിക്കാന്‍ ആരുണ്ട് എന്ന് അദ്ദേഹം ചോദിക്കുമായിരുന്നുവെന്നും ഒടുവില്‍ വന്നപ്പോള്‍ പത്ത് വര്‍ഷം വെറുതെ കളഞ്ഞില്ലേ എന്നായിരുന്നു ചോദ്യമെന്നും നരേന്‍ പറഞ്ഞു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നരേന്‍.

‘ഇത്രയും വര്‍ഷങ്ങള്‍ ഞാന്‍ ചെന്നൈയില്‍ ആയിരുന്നു. അവിടെ നിന്നും നാട്ടില്‍ വന്നിട്ട് അഞ്ച് മാസം മാത്രമേ ആയിട്ടുള്ളൂ. തനിക്ക് നാട്ടിലേക്ക് വന്നൂടെ, ഇവിടെ എന്താണ് ചെയ്യുന്നത് എന്ന് എന്നോട് ആദ്യം പറയുന്നത് മമ്മൂക്കയാണ്. തമിഴ് പടങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇവിടെ സപ്പോര്‍ട്ട് ചെയ്യാനും ഹെല്‍പ്പ് ചെയ്യാനും ആരാണ് ഉള്ളത്, ആരാണ് ഗോഡ്ഫാദര്‍ എന്ന് മമ്മൂക്ക ചോദിച്ചു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ വന്നപ്പോള്‍ അത് മമ്മൂക്കയെ വിളിച്ച് പറഞ്ഞു. പത്ത് വര്‍ഷം വേസ്റ്റായില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

എന്റെ മോനെ അദ്ദേഹത്തിനെ ഒന്ന് കാണിക്കണം എന്നുണ്ടായിരുന്നു. കാണാമെന്ന് അദ്ദേഹവും പറഞ്ഞിരുന്നു. ടര്‍ബോയുടെ ലൊക്കേഷനില്‍ പോകാമെന്നാണ് വിചാരിച്ചത്. പക്ഷേ ഞാന്‍ തൃശൂരില്‍ നിന്നും എത്താന്‍ വൈകിപ്പോയി. പിന്നെ അദ്ദേഹം വീട്ടില്‍ പോയി എന്ന് അറിഞ്ഞു. അങ്ങനെ ഫാമിലി ആയി അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അതൊരു സൈലന്റായ പിറന്നാള്‍ ആഘോഷമായിരുന്നു,’ നരേന്‍ പറഞ്ഞു.

ക്വീന്‍ എലിസബത്താണ് ഇനി റിലീസിനൊരുങ്ങുന്ന നരേന്റെ ചിത്രം. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്തില്‍ മീര ജാസ്മിനാണ് നരേന്റെ നായികയായി എത്തുന്നത്. ഡിസംബര്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

ശ്വേത മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്തണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Content Highlight: Actor Narain said that Mammootty was the first person who told him to come to kerala

We use cookies to give you the best possible experience. Learn more