| Tuesday, 15th June 2021, 6:41 pm

മമ്മൂക്ക എന്റെ മുന്നില്‍ നിന്ന് കരഞ്ഞു, അദ്ദേഹം പറയുന്നത് കണ്ടപ്പോള്‍ തന്നെ എനിക്ക് കരച്ചില്‍ വന്നു; മമ്മൂട്ടിയുമൊത്തുള്ള അനുഭവം പങ്കുവെച്ച് നന്ദു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കോമഡി വേഷങ്ങളും സീരീയസ് കഥാപാത്രങ്ങളും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച വ്യക്തിയാണ് നടന്‍ നന്ദു. സൂപ്പര്‍ താരങ്ങളോടൊപ്പം സഹനടനായി എത്തിയ നന്ദുവിന്റെ പ്രകടനവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുമൊത്തുള്ള അഭിനയ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നന്ദു. വിഷ്ണു എന്ന സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് നന്ദു പറയുന്നത്. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നന്ദു മനസ്സുതുറന്നത്.

മമ്മൂക്കയോടൊപ്പം വളരെ കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളു. വിഷ്ണു എന്ന സിനിമ ഷൂട്ടിംഗിനിടെ അദ്ദേഹവുമായി ഉണ്ടായ ഒരനുഭവം പറയാം. സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കരയാന്‍ അറിയില്ലായിരുന്നു. കാരണം ഞാന്‍ ഈ വളിപ്പും കോമഡിയും മാത്രമല്ലെ ചെയ്യുന്നുള്ളു. നല്ലൊരു വേഷം കിട്ടിയാലല്ലേ ഇതൊക്കെ അറിയുള്ളു. കരച്ചില്‍ എന്നത് ഞാന്‍ അഭിനയിച്ചിട്ടേയില്ല. വിഷ്ണു സിനിമയില്‍ മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രത്തെ തൂക്കിക്കൊല്ലാന്‍ വിധിച്ച ശേഷം അദ്ദേഹത്തിന് അവസാന ഭക്ഷണം കൊണ്ടുവരുന്ന ഒരു സീനുണ്ട്. പൊലീസുകാരുടെ അകമ്പടിയോടെ ഭക്ഷണം കൊണ്ടുവരികയാണ്. ഞാന്‍ സിനിമയില്‍ അദ്ദേഹത്തിന്റെ സെല്ലില്‍ കഴിയുന്നയാളാണ്. മമ്മൂക്കയെ അത്രയും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് എന്റേത്. ഞാന്‍ അദ്ദേഹത്തോട് പറയും വിഷ്ണു ഏട്ടനെ സര്‍ക്കാര്‍ തൂക്കിക്കൊല്ലില്ല, വെറുതെ വിടും എന്ന് പറഞ്ഞ് ഞാന്‍ കരയുന്ന സീനാണ് അത്. മമ്മൂക്കയുടെ ക്ലോസ്സപ്പ് ഷോട്ട് എടുത്ത ശേഷം എന്നിലേക്ക് ക്യാമറ തിരിയുകയാണ്. ഗ്ലിസറിന്‍ ഒക്കെ തേച്ചു. എനിക്കാണെങ്കില്‍ കരച്ചിലും വരുന്നില്ല. യാതൊരു വികാരവും മുഖത്ത് വന്നില്ല’, നന്ദു പറയുന്നു.

റിഹേഴ്‌സലുകള്‍ നിരവധി തവണ എടുത്തെന്നും ഇതു കണ്ടു നിന്ന മമ്മൂക്ക തന്റെ അടുത്ത് വന്ന് ഒന്നുകൂടി ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും നന്ദു പറഞ്ഞു. മമ്മൂക്ക എന്നോട് ചോദിച്ചു നിനക്ക് കരിച്ചില്‍ വരുന്നില്ലേയെന്ന്. ഇല്ലയെന്ന് താന്‍ മറുപടി നല്‍കിയെന്നും നന്ദു പറയുന്നു.

‘എന്നിട്ട് അദ്ദേഹം പറഞ്ഞു. ഞാന്‍ പറയുന്നത് പോലെ നീ ചെയ്യണം എന്ന്. ക്യാമറയുടെ ലുക്കിംഗ് പൊസിഷനില്‍ അദ്ദേഹം വന്നുനിന്നു. എന്നിട്ട് പറഞ്ഞു ഇനി നീ എന്റെ മുഖത്തേക്ക് നോക്കിക്കോ. എന്റെ ഡയലോഗ് അദ്ദേഹം പറഞ്ഞു. അദ്ദേഹം അതു പറയുന്നത് കണ്ടപ്പോള്‍ തന്നെ എനിക്ക് കരച്ചില്‍ വന്നു. അതേ പോലെ ഞാനും ചെയ്തു. മമ്മൂക്ക ചെയ്തതിന്റെ ആയിരത്തിലൊന്ന് ശതമാനം പോലും എന്റെ അഭിനയത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഏകദേശം ഒക്കെയായി,’ നന്ദു പറഞ്ഞു.

ഗ്ലിസറിന്‍ പോലുമില്ലാതെയാണ് മമ്മൂക്ക അന്ന് തന്റെ മുന്നിലിരുന്ന് കരഞ്ഞ് അഭിനയിച്ചതെന്നും അദ്ദേഹത്തിന്റെ അന്നത്തെ അഭിനയം കാണുമ്പോള്‍ തനിക്ക് ഇപ്പോഴും കണ്ണുനിറയുമെന്നും നന്ദു പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actor Nandhu Shares Experience With Mammootty

We use cookies to give you the best possible experience. Learn more