Malayalam Cinema
അഞ്ച് വര്‍ഷം മുന്‍പ് ഭാര്യയുടെ വിയോഗം; ജീവിതത്തിലെ നഷ്ടങ്ങള്‍ അതീജീവിച്ചതിനെ കുറിച്ച് മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 10, 10:17 am
Wednesday, 10th March 2021, 3:47 pm

ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ സംഭവിച്ചാലും അതെല്ലാം നേരിടുക മാത്രമാണ് വഴിയെന്നും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ലോ എന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജീവിതത്തിലെ നഷ്ടങ്ങള്‍ എങ്ങനെ അതിജീവിച്ചു എന്ന ചോദ്യത്തിന് മുരളി ഗോപി മറുപടി നല്‍കിയത്.

‘ എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. എന്തു സംഭവിച്ചാലും നേരിടുക മാത്രമാണ് വഴി. അഞ്ച് വര്‍ഷം മുന്‍പ് ഭാര്യ അഞ്ജനയുടെ വിയോഗം സംഭവിച്ചപ്പോള്‍ നേരിട്ടതും അങ്ങനെ തന്നെയായിരുന്നു.

മകള്‍ ഗൗരി ഇപ്പോള്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് അവസാന വര്‍ഷം ആണ്. മകന്‍ ഗൗരവ് ഏഴാം ക്ലാസില്‍. തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ എന്റേയും അഞ്ജനയുടേയും അമ്മമാരുടേയും എന്റെ അനുജത്തി മീനു ഗോപിയുടേയും ഭര്‍ത്താവ് ജയ് ഗോവിന്ദിന്റേയും മക്കള്‍ക്കൊപ്പമാണ് അവര്‍ വളരുന്നത്. ഞങ്ങള്‍ എല്ലാവരും കൂട്ടുകുടുംബമായാണ് താമസിക്കുന്നത്.

മോള്‍ക്ക് എഴുത്തില്‍ താത്പര്യമുണ്ട്. മോന്‍ ഒരു കാര്യം കിട്ടിയാല്‍ അതേക്കുറിച്ച് ആഴത്തില്‍ പഠിക്കും. അത് എന്റെ ഒരു ട്രെയിറ്റ് ആണെന്ന് തോന്നുന്നു. എന്റെ അച്ഛന്‍ ഒരിക്കലും മക്കളെ ഉപദേശിച്ചിട്ടില്ല. ഞാനും മക്കളെ ഉപദേശിക്കാത്ത അച്ഛനാണ്. അവര്‍ അവരുടെ ഇഷ്ടങ്ങള്‍ പിന്തുടരട്ടെ,’ മുരളി ഗോപി പറഞ്ഞു.

അഭിനയം, എഴുത്ത് ഏതാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് രണ്ടും രണ്ടും തരത്തിലുള്ള പ്രോസസ് ആണെന്നും എഴുതുമ്പോള്‍ നമ്മുടെ ഉലകം വിശാലമാണെന്നുമായിരുന്നു മുരളി ഗോപിയുടെ മറുപടി. അഭിനയത്തില്‍ മറ്റൊരാള്‍ എഴുതിവെച്ചിരിക്കുന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഉള്‍ക്കൊള്ളുമ്പോള്‍ നമുക്ക് മനസിലാകുക ആ കഥാപാത്രത്തിന്റെ ഉലകവും വിശാലമാണ് എന്നതാണ്.

ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതോര്‍ത്ത് ടെന്‍ഷന്‍ അടിക്കാതെ ചെയ്യുന്ന ജോലികള്‍ ആത്മാര്‍ത്ഥമായി ചെയ്യണമെന്നാണ് ചിന്ത, മുരളി ഗോപി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Murali Gopi about his Wife Death