| Wednesday, 20th January 2021, 5:44 pm

മധുബാലയെ കായലില്‍ ചാടിച്ച ആ ടെക്‌നിക് വര്‍ഷങ്ങള്‍ക്കിപ്പുറം വെളിപ്പെടുത്തി മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1990ല്‍ മുകേഷിനേയും മധുബാലയേയും പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റയാള്‍ പട്ടാളം. ചിത്രം വലിയ വിജയവുമായിരുന്നു.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്‍ മുകേഷ്.

ചിത്രത്തിലെ നായികയായ മധുബാലയെ കുറിച്ചുള്ള അന്നത്തെ ഓര്‍മ്മകളാണ് താരം ഫ്‌ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പില്‍ പങ്കുവെക്കുന്നത്. ക്ലൈമാക്‌സില്‍ കായലിലേക്ക് മധുബാല ചാടുന്നതും രക്ഷിക്കാനായി വൃദ്ധനായി വേഷമിട്ട മുകേഷിന്റെ കഥാപാത്രം ചാടുന്നതുമായ രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. വേളിക്കായലില്‍ വെച്ചായിരുന്നു ചിത്രീകരണം.

എന്നാല്‍ ഇതിനിടെ കായലില്‍ അടിയൊഴുക്കും ചുഴിയുമുണ്ടെന്നും ഒരുകാരണവശാലും ചാടരുതെന്നും എത്രയോ പേര്‍ ഇങ്ങനെ മരിച്ചിട്ടുണ്ടെന്നും മധുബാലയോടും അവരുടെ അച്ഛനോടും ആരോ ചെന്ന് പറഞ്ഞു കൊടുത്തു. ഇതോടെ വെള്ളത്തില്‍ ചാടുന്ന സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് മധുബാലയും നിലപാടെടുത്തു.

കായലില്‍ അടിയൊഴുക്കും ചുഴിയുമൊന്നും ഇല്ലെന്നും മധുബാല ചെയ്താല്‍ മാത്രമേ അതിന്റെ ബ്യൂട്ടി കിട്ടുകയുള്ളൂവെന്ന് സംവിധായകന്‍ പറഞ്ഞുനോക്കിയെങ്കിലും മധുബാലയുടെ അച്ഛന്‍ വഴങ്ങിയില്ല. ജീവന്‍വെച്ച് കളിക്കാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു അവര്‍.

ലോങ് ഷോട്ടില്‍ ഡ്യൂപ്പിട്ട് നില്‍ക്കുന്ന ലൈറ്റ് ബോയിയെ കൊണ്ട് കായലില്‍ ചാടുന്ന ഷോട്ടെടുക്കാമെന്ന് ഒടുവില്‍ രാജീവ് കുമാര്‍ തീരുമാനിച്ചു. ‘എന്തായാലും സീന്‍ കുളമാകും, ക്ലൈമാക്‌സും’ രാജീവ് കുമാര്‍ നിരാശയോടെ പറഞ്ഞു. രാജീവ് കുമാറിന്റെ നിരാശ കണ്ടതോടെ അവരോട് സംസാരിച്ചു നോക്കാന്‍ മുകേഷ് തീരുമാനിച്ചു. തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെ..

‘ഞാന്‍ മധുവിനടുത്ത് ചെന്നിരുന്ന് ഒരു നാലഞ്ച് മിനുട്ട് നേരം സംസാരിച്ച് കാണും അത് കഴിഞ്ഞയുടന്‍ മധുബാല എഴുന്നേറ്റ് നേരെ രാജീവ് കുമാറിന്റെ അടുത്തേക്ക് ചെന്ന് ഞാന്‍ ചാടാം എന്ന് പറഞ്ഞു. രാജീവ് കുമാര്‍ അന്തംവിട്ട് മധുബാലയെ നോക്കി. അച്ഛന്‍ വിലക്കിയപ്പോഴും അച്ഛന്‍ ഇതില്‍ ഇടപെടരുതെന്നും ഇതെന്റെ പ്രൊഫഷനാണെന്നും മധുബാല പറഞ്ഞു. രാജീവ് കുമാര്‍ മനസില്‍ കണ്ടതുപോലെ ഷോട്ടുകള്‍ എല്ലാം എടുത്തു.

മുകേഷ് എന്ത് ടെക്‌നിക്കാണ് പ്രയോഗിച്ചത്. നാലഞ്ച് മിനുട്ട് കൊണ്ട് എങ്ങനെയാണ് ഒരാളുടെ മനസുമാറ്റിയെടുത്തത്? ഷോട്ടോക്കെ എടുത്തു കഴിഞ്ഞ് രാജീവ് കുമാറും നിര്‍മാതാവ് സെഞ്ച്വറി കൊച്ചുമോനും എന്റെ പിന്നാലെ നടന്നു. അതെന്റെ ട്രേഡ് സീക്രട്ടാണെന്നും പുറത്തറിഞ്ഞാല്‍ അതിനി പ്രയോഗിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി. ഒറ്റയാള്‍ പട്ടാളം റിലീസായിട്ട് മുപ്പതുവര്‍ഷത്തോളമാകുന്നു. മധുബാലയുടെ അഭിമുഖം അടുത്തിടെ കണ്ടപ്പോള്‍ അക്കാര്യങ്ങളെല്ലാം വീണ്ടും ഓര്‍മ്മിച്ചു. അന്ന് വെളിപ്പെടുത്താതിരുന്ന ആ ടെക്‌നിക് എന്തായിരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ പറയാം.

മധുവിനടുത്തേക്ക് ചെന്നപ്പോള്‍ കായലില്‍ ചാടാന്‍ പറ്റാത്തതിനെ കുറിച്ച് എക്‌സ്‌ക്യൂസ് പറയാന്‍ തുടങ്ങുകയായിരുന്നു അവര്‍. കായലില്‍ അടിയൊഴുക്കും ചുഴിയുമുണ്ട്, അച്ഛന്‍ ഇങ്ങനെ പറയുന്നു എന്നൊക്കെ.

മധൂ ഞാന്‍ പറയുന്നത് കേള്‍ക്ക് കോണ്‍ഫിഡന്‍സ് ഇല്ലാതെ നമ്മള്‍ ഒരു കാര്യവും ചെയ്യരുത്. കായലില്‍ ചാടിക്കഴിഞ്ഞാല്‍ അപകടമുണ്ടാകുമെന്ന് മധുവിന് തോന്നുന്നുണ്ടെങ്കില്‍ ഒരിക്കലും ചെയ്യരുത്, ഞാന്‍ പറഞ്ഞു.

ഞാന്‍ എങ്ങനെയെങ്കിലും കായലില്‍ ചാടാമോ ചാടിക്കൂടെ എന്നൊക്കെ പറയുമെന്ന് കരുതിയ മധു അതുകേട്ടപ്പോള്‍ സന്തോഷത്തോടെ പറഞ്ഞു. യാ യാ യൂ സെഡ് ഇറ്റ് മുകേഷ് ജീ..

ഞാന്‍ ചിലപ്പോള്‍ ഒരു മലയുടെ മുകളില്‍ നിന്ന് ചാടിയേക്കും. ചിലപ്പോള്‍ രണ്ടടി പൊക്കത്തില്‍ നിന്ന് ചാടാന്‍ പറഞ്ഞാല്‍ അത് ചെയ്യില്ലെന്നുമിരിക്കും. അത് ഒരു ആക്ടറുടെ ഡിസിഷനാണ്. ഞാന്‍ വീണ്ടും പറഞ്ഞു. ഞാനെന്ത് വിചാരിക്കുമെന്നോര്‍ത്ത് വിഷമിച്ചിരുന്ന മധുവിന് സന്തോഷമായി. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഞാന്‍ പറഞ്ഞു, മധു പക്ഷേ ഒരു കാര്യം കൂടി എനിക്ക് പറയാതിരിക്കാന്‍ പറ്റില്ല.

എന്താണ്? മധുവിനെപ്പോലൊരാള്‍ മലയാളത്തില്‍ ആദ്യമാണ്. ഇത്രയും എനര്‍ജറ്റിക്കായിട്ട്, ഇത്രയും ബ്യൂട്ടിഫുളായിട്ട് ഇത്രയും ആക്ടിങ് ടാലന്റുള്ള ഒരാള്‍ മലയാളത്തെ സംബന്ധിച്ച് ഒരുപാടു കാലങ്ങള്‍ക്ക് ശേഷം ആദ്യമാണ്. ഇപ്പോഴും ഞാന്‍ പറയാം. നമ്മുടെ സിനിമ റിലീസാകുമ്പോള്‍ കായലില്‍ ചാടുന്ന രംഗം വരുന്നവരെ പ്രേക്ഷകര്‍ സാധാരണ മട്ടിലിരിക്കും. മലയാളത്തില്‍ ഷീലയും ശാരദയും ജയഭാരതിയും തൊട്ട് ഇപ്പോഴുള്ള ഉര്‍വ്വശിയും ശോഭനയും വരെ വെള്ളത്തിലേക്ക് എടുത്തുചാടിയിട്ടില്ല. പക്ഷേ മധുവിന് നീന്തലറിയാം. മധു ലോകം കണ്ടയാളാണ്. കഥാപാത്രത്തോട് ഇഴുകിച്ചേരുന്നയാളാണ്. മധു ചാടിയാല്‍ അതൊരു ചരിത്രമാകും.

ആ സീന്‍ വരുമ്പോള്‍ തിയേറ്ററുകള്‍ കയ്യടികൊണ്ട് നിറയും. കാരണം അവര്‍ ആദ്യമായിട്ടായിരിക്കും ഒരു നായിക ഇങ്ങനെ ഒരു ത്രില്ലിങ് സീനില്‍ ഡ്യൂപ്പിലാതെ അഭിനയിച്ചു കാണുന്നത്. സിനിമ കണ്ടിറങ്ങിയ ശേഷം പ്രേക്ഷകര്‍ പറയും ആ പെണ്‍കുട്ടി കായലിലോട്ട് ചാടിയത് ഭയങ്കര സംഭവമായിപ്പോയെന്ന്. ഇങ്ങനെ ഒരു മറുവശം കൂടിയുണ്ട്. പക്ഷേ കോണ്‍ഫിഡന്‍സ് ഇല്ലെങ്കില്‍ മധു ചാടരുത്. ‘ഞാന്‍ ചാടുമെന്ന് പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് മധു നേരെ പോയതാണ് രാജീവ് കുമാറിന്റെ അടുത്തേക്ക്’, മുകേഷ് പറഞ്ഞു നിര്‍ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mukesh Share Funny Shooting Experience with Madhoo Shah

We use cookies to give you the best possible experience. Learn more