| Monday, 14th March 2022, 1:43 pm

അവളന്ന് കൊച്ചുകുട്ടിയാണ്, തോളത്ത് എടുത്ത് നടക്കുകയായിരുന്നു ഞാന്‍; ഭീഷ്മ പര്‍വ്വം അഭിമുഖത്തില്‍ പഴയ ഓര്‍മകളുമായി മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭീഷ്മ പര്‍വ്വത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും പറഞ്ഞും പങ്കുവെച്ചും നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

മമ്മൂട്ടി, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ലെന, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സുദേവ് നായര്‍, തുടങ്ങി വിവിധ തലമുറയിലുള്ള ആളുകള്‍ അണിനിരന്ന ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം. ഓരോ കഥാപാത്രത്തിനും അതിന്റേതായ പ്രധാന്യവും സിനിമയിലുണ്ട്.

ചിത്രത്തില്‍ പോള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്‍ ഫാസിലിന്റെ മകനും ഫഹദിന്റെ സഹോദരനുമായ ഫര്‍ഹാന്‍ ആയിരുന്നു.

ഫാസിലും ഫഹദും തന്റെ അനുജത്തിയും ഉള്‍പ്പെടെ എല്ലാവരും മമ്മൂട്ടിക്കൊപ്പം നേരത്തെ അഭിനയിച്ചവരാണെന്നും തനിക്ക് ഇപ്പോള്‍ മാത്രമാണ് അതിന് അവസരം ലഭിച്ചതെന്നും ഫര്‍ഹാന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഒരു അഭിമുഖത്തിലായിരുന്നു ഫര്‍ഹാന്‍ ഇത് പറഞ്ഞത്.

‘ഭയങ്കര ഭാഗ്യമായി ഞാന്‍ ഈ അവസരത്തെ കാണുന്നു. എന്റെ വാപ്പച്ചി മമ്മൂക്കയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഷാനു വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്റെ ഒരു സിസ്റ്റര്‍ മമ്മൂക്കയുമായി ഒരു പടത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഞാനും’ എന്നായിരുന്നു ഫര്‍ഹാന്‍ പറഞ്ഞത്.

‘സിസ്റ്റര്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാല്‍, അവളന്ന് കൊച്ചു കുഞ്ഞാണ്, അവളെ ഞാന്‍ അന്ന് തോളില്‍ വെച്ച് നടക്കുകയായിരുന്നെ’ന്നാണ് ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി.

‘ഫര്‍ഹാന്‍ ഒരു കാഴ്ചബംഗ്ലാവില്‍ വന്ന അവസ്ഥയിലായിരുന്നു. കുറേപ്പേരെ ഇങ്ങനെ കാണുകയാണല്ലോ. ഹി ഈസ് സോ എക്‌സൈറ്റഡ്. ഹി ഈസ് എ സ്വീറ്റ് ബോയ്. അവനെക്കാണ്ട് അങ്ങനത്തെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഹി ജസ്റ്റ് ലേണിങ്. അങ്ങനെ ആണല്ലോ ആളുകള്‍ വരുന്നത്. ഫര്‍ഹാന്‍ ചെയ്തിരുന്ന റോളിന് അവന്‍ തന്നെയാണ് കറക്ട് എന്നും അവനെ തന്നെയാണ് വേണ്ടിയിരുന്നതെന്നും സിനിമ കണ്ടാല്‍ നമുക്ക് തോന്നും. അത്തരത്തിലുള്ള കാസ്റ്റിങ്ങാണ്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Actor Mammootty Share an Old Experiance with fazil Daughter

We use cookies to give you the best possible experience. Learn more