| Tuesday, 17th January 2023, 8:06 am

നന്‍പകല്‍ നേരത്തിന്റെ ഷൂട്ടിങ്ങിനിടെ അഭിനേതാക്കളെയും നാട്ടുകാരെയും പരസ്പരം മാറിപ്പോയി: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടിങ്ങിനിടെ കഥാപാത്രങ്ങളെയും നാട്ടുകാരെയും പരസ്പരം മാറിപോകുമായിരുന്നുവെന്ന് മമ്മൂട്ടി. പഴനി വളരെ മനോഹരമായ ഗ്രാമമാണെന്നും ആളുകള്‍ എല്ലാം വളരെ സപ്പോര്‍ട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവിടെ ഉള്ളവരെല്ലാം തങ്ങളുടെ ജോലി 10 മണിയാകുമ്പോഴേക്കും തീര്‍ക്കുമായിരുന്നെന്നും ഷൂട്ടിങ്ങ് കാണാനായിട്ട് എല്ലാവരും വന്ന് നില്‍ക്കുന്നത് കൊണ്ട് അവിടെത്തെ ആളുകളെയും സിനിമയിലെ കഥാപാത്രങ്ങളെയും പരസ്പരം മാറിപോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അത്രമാത്രം റിയലിസ്റ്റിക്കായ ഫീലായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. മിയയുമായുള്ള അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആദ്യം ഞങ്ങള്‍ വേളാങ്കണ്ണിയിലെ പോഷന്‍സാണ് എടുത്തത്. പിന്നെ പഴനിയില്‍ വന്നു. പഴനി മനോഹരമായ ഒരു സ്ഥലമാണ്. ഗ്രാമം പോലെയുള്ള അതിമനോഹരമായ സ്ഥലമാണ്. അമ്പലം നില്‍ക്കുന്ന സ്ഥലം മാത്രമാണ് അവിടത്തെ ടൗണ്‍. ബാക്കിയെല്ലാം ഗ്രാമീണരായ മനുഷ്യരാണ്.

നമ്മള്‍ ഷൂട്ടിങ്ങിനായിട്ട് ഒരു ഒമ്പത് മണിക്ക് പോവുമ്പോള്‍ അവരവരുടെ വീടിന്റെ വാതില്‍ക്കലില്‍ നില്‍ക്കുന്നുണ്ടാകും എല്ലാവരും. എല്ലാരും നല്ല സഹകരണമായിരുന്നു. അതിന്റെ സംഭവം എന്താണെന്ന് അറിയുമോ. അവരുടെ ജോലിയെല്ലാം 10 മണി ആകുമ്പോഴേക്കും കഴിയും. പുലര്‍ച്ച തന്നെ എല്ലാ പണിയും അവര്‍ തീര്‍ത്ത് വെക്കും.

ഭയങ്കര സപ്പോര്‍ട്ടായിരുന്നു എല്ലാവരും. അവര്‍ക്ക് അവരുടെ വീട്ടിലെ കല്യാണം പോലെയായിരുന്നു. അവിടെ നില്‍ക്കുമ്പോഴും ഇവിടെ നില്‍ക്കുമ്പോഴും മൊത്തം ആള്‍ക്കാരായിരിക്കും. നമുക്ക് കഥാപാത്രങ്ങളെയും നാട്ടുകാരെയും പരസ്പരം മാറിപ്പോകും അത്രമാത്രം ആളുകള്‍ ഉണ്ട്. അത്രമാത്രം റിയലിസ്റ്റിക്കായിരുന്നു.

അവര്‍ക്ക് എല്ലാവരെയും അറിയില്ലായിരുന്നു. എന്നെ മാത്രമെ അവര്‍ക്ക് അത്യാവശ്യം അറിയുകയുള്ളു. പിന്നെ ഉള്ളത് അശോകനാണ്. പക്ഷെ ആ ഫാന്‍സ് ഒക്കെ ഒരു ദിവസം കൊണ്ട് കഴിഞ്ഞു. ഞങ്ങള്‍ ആ കടയില്‍ പോയി ചായകുടിക്കും. ആല്‍ത്തറയില്‍ പോയി ഇരിക്കും. അതുകൊണ്ട് പെട്ടെന്ന് കഥാപാത്രം ആകാന്‍ കഴിഞ്ഞു,” മമ്മൂട്ടി പറഞ്ഞു.

content highligt: actor mammootty about nanpakal nerathu mayakkam movie

We use cookies to give you the best possible experience. Learn more