ഇതാണ് ഈ കൊവിഡ് കാലത്ത് ഞാന്‍ കേട്ട ഏറ്റവും നല്ല തമാശ; വിശേഷങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍
Malayalam Cinema
ഇതാണ് ഈ കൊവിഡ് കാലത്ത് ഞാന്‍ കേട്ട ഏറ്റവും നല്ല തമാശ; വിശേഷങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th May 2021, 3:21 pm

കൊവിഡിന്റെ ഈ കാലത്തും വെല്ലുവിളിയുള്ള പുതുമയുള്ള കഥാപാത്രങ്ങളുമായി ഏറ്റവും പ്രിയപ്പെട്ട ചില സംവിധായകരും എഴുത്തുകാരും തന്റെയടുത്ത് വന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്നും അത് തന്നെ ത്രില്ലടിപ്പിക്കുന്നുണ്ടെന്നും അതേസമയം ഈ സിനിമകളെല്ലാം എന്ന് തുടങ്ങാനാകുമെന്നതോര്‍ത്ത് താന്‍ ഫ്രസ്‌ട്രേറ്റഡുമാണെന്ന് പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

കുറേ നല്ല കഥകള്‍ താന്‍ കേട്ടെന്നും വരാനുള്ള സിനിമകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒന്നും അനൗണ്‍സ് ചെയ്യാനുള്ള ഘട്ടം ആയിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഒരുപിടി നല്ല സിനിമകള്‍ തേടിയെത്തിയെന്ന സന്തോഷമുണ്ട്. ഈ സിനിമകള്‍ എപ്പോള്‍ എങ്ങനെ ഏത് സാഹചര്യത്തില്‍ ആരംഭിക്കും എന്നതില്‍ അനിശ്ചിതത്വം ഉണ്ടെന്നും കുഞ്ചാക്കോ ബോബന്‍ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏതൊക്കെ കഥകള്‍ കേട്ടു, അതില്‍ ഏതൊക്കെ പരിഗണിച്ചുവെന്നത് പറയാന്‍ ഇപ്പോഴാകില്ല. വെല്ലുവിളിയുള്ള പുതുമയുള്ള കഥാപാത്രങ്ങളുമായി ഏറ്റവും പ്രിയപ്പെട്ട സംവിധായകരും എഴുത്തുകാരും വന്നുവെന്നത് സന്തോഷകരമാണ്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സിനിമ എഴുതാനോ സംവിധാനം ചെയ്യാനോ ഈ സമയത്ത് തോന്നിയോ എന്ന ചോദ്യത്തിന് ഇതാണ് ഈ കൊവിഡ് കാലത്ത് താന്‍ കേട്ട ഏറ്റവും നല്ല തമാശയെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു ചാക്കോച്ചന്‍. അങ്ങനെയൊരു പ്ലാനും തനിക്കില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മലയാള സിനിമാ വ്യവസായം മെച്ചപ്പെട്ട് വരുന്ന അവസ്ഥയിലാണ് കൊവിഡ് പ്രതിസന്ധി ഉണ്ടാകുന്നതെന്നും കഴിഞ്ഞപോയ കുറച്ചുമാസക്കാലം നമ്മളെ സംബന്ധിച്ച് നല്ലതല്ലെന്നും എങ്കിലും വെല്ലുവിളിയേയും പ്രതിസന്ധിയേയും സിനിമ മറികടക്കുമെന്നും ചാക്കോച്ചന്‍ പറഞ്ഞു.

അതിനനുസരിച്ച് പരുവപ്പെടാന്‍ എല്ലാവരും തയ്യാറാവുകയും ആ വെല്ലുവിളി ഏറ്റെടുക്കുകയും വേണം. ഗുണത്തിലും ഉള്ളടക്കത്തിലുമാണ് ഇനി പ്രാധാന്യം ഉണ്ടാവുക. തീര്‍ച്ചയായും കണ്ടന്റ് തന്നെയാവും ഇനി സിനിമയിലെ നായകന്‍.

ബോധപൂര്‍വം സിനിമയില്‍ നിന്നും സിനിമയുടെ തിരക്കില്‍ നിന്നും മാറി നിന്നൊരു കാലം ഉണ്ടായിരുന്നെന്നു. പക്ഷേ അതും ഇതുമായി താരതമ്യം ചെയ്യാനാവില്ലെന്നും രണ്ടും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Kunjacko Boban About Covid Lockdown and Cinema Industry