| Saturday, 17th September 2022, 5:06 pm

ഇങ്ങനെയാണോ അഭിനയിക്കുക, ലാലേട്ടന്റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി; കെട്ടിപ്പിടിച്ച് അഭിനന്ദിക്കുമെന്ന് കരുതി നിന്ന ഞാന്‍ വല്ലാതായി: ഷാജോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം നടന്‍ കലാഭവന്‍ ഷാജോണിന് ലഭിച്ചത് ഒരുപക്ഷേ മോഹന്‍ലാലിനൊപ്പമായിരിക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ സഹദേവന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷം അത്രമേല്‍ ഗംഭീരമാക്കാന്‍ ഷാജോണിന് സാധിച്ചിരുന്നു. മോഹന്‍ലാലുമൊത്തുള്ള കോമ്പിനേഷന്‍ രംഗങ്ങളെല്ലാം അതിമനോഹരമാക്കാന്‍ ഷാജോണിന് ആയിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജൂട്ടിയെ സ്‌റ്റേഷനിലിട്ട് തല്ലുന്ന രംഗമൊക്കെ വലിയ രീതിയില്‍ അന്ന് ചര്‍ച്ചയായിരുന്നു.

ദൃശ്യത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് ലേഡീസ് ആന്‍ഡ് ജന്റില്‍ മാന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ഷാജോണ്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ആ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സന്തത സഹാരിയായ ആളായിട്ടായിരുന്നു ഷാജോണ്‍ എത്തുന്നത്. മോഹന്‍ലാലിനൊപ്പം ആ സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഷാജോണ്‍. മോഹന്‍ലാലിനെ ഞെട്ടിക്കണമെന്ന് കരുതി അഭിനയിക്കാന്‍ പോയ താന്‍ ലാലിന്റെ മറുപടി കേട്ട് തകര്‍ന്നുപോയ കഥയാണ് ഷാജോണ്‍ പങ്കുവെക്കുന്നത്.

‘ ലേഡീസ് ആന്‍ഡ് ജന്റില്‍ മാനില്‍ ഒരു പത്തുനാല്‍പ്പത്തിയഞ്ചു ദിവസം ഞാന്‍ ലാലേട്ടന്റെ കൂടെയുണ്ടായിരുന്നു. ലാലേട്ടന്റെ മുന്‍പില്‍ ഒന്ന് അഭിനയിച്ചു കാണിക്കാന്‍ നമ്മളിങ്ങനെ വെമ്പി നില്‍ക്കുകയാണ്. അങ്ങനെ ഒരു സീനില്‍ എനിക്ക് ആദ്യമായിട്ട് ഒരു ഡയലോഗ് കിട്ടി. ഡയലോഗ് എന്ന് പറഞ്ഞാല്‍ ഞാന്‍ ബാറില്‍ നിന്ന് ഇങ്ങനെ സ്‌മോള്‍ ഒഴിച്ചു കൊടുത്തിട്ട് സംസാരിക്കുന്നതാണ്. ഫുള്‍ ഡയലോഗ് എനിക്കാണ്.

ഏറ്റവുമൊടുവില്‍ എന്നെയൊന്ന് നോക്കിയിട്ട് അങ്ങ് പോകുന്ന രംഗം മാത്രമാണ് ലാലേട്ടനുള്ളത്. ഞാന്‍ നോക്കുമ്പോള്‍ രണ്ട് പേജ് ഡയലോഗുണ്ട്. ഇന്ന് ഞാന്‍ കലക്കും. ലാലേട്ടന്റെ കൊണ്ട് കയ്യടിപ്പിച്ച് എന്നെ കെട്ടിപ്പിടിപ്പിക്കും. നോക്കിക്കോ എന്നൊക്കെ പറഞ്ഞാണ് ഞാന്‍ പോകുന്നത്. അങ്ങനെ റിഹേഴ്‌സലിന് ഞാനിത് മുഴുവന്‍ പഠിച്ചിട്ട് ഒരൊറ്റ അലക്കങ്ങലക്കി.

എങ്ങനെയുണ്ട് ലാലേട്ടാ എന്ന് ചോദിച്ചു. മോന്‍ ഡയലോഗൊക്കെ പറഞ്ഞു. ഇനി അഭിനയിക്ക് എന്നായിരുന്നു ലാലേട്ടന്റെ മറുപടി. അല്ലാ ഞാന്‍ ..അഭിനയിച്ചു എന്ന് പരുങ്ങി പറഞ്ഞപ്പോള്‍ ഇങ്ങനെയാണോ അഭിനയിക്കുന്നത് എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം (ചിരി).

നമ്മള്‍ ഒരു ഡയലോഗ് പറഞ്ഞുകഴിഞ്ഞാല്‍ അതിന് ഗ്യാപ് ഇടേണ്ട ഒരു സ്ഥലമുണ്ട്. ചേട്ടന്‍ ഇങ്ങനെ വന്ന് ഇങ്ങനെ ഇരിക്കുമ്പോള്‍ മോന്‍ ഒരു ഗ്ലാസില്‍ ഇത് ഒഴിച്ചുതരണം. അപ്പോള്‍ ചേട്ടന്‍ ഇങ്ങനെ നോക്കും അപ്പോള്‍ മോന്‍ ഡയലോഗ് പറയണം. അത് കഴിഞ്ഞ് വെള്ളം ഒഴിച്ചുതരണം. ഞാന്‍ ആ ഗ്ലാസ് എടുക്കുമ്പോള്‍ അടുത്ത ഡയലോഗ് പറയണം. അങ്ങനെയൊക്കെ പറഞ്ഞ് ലാലേട്ടന്‍ എനിക്ക് ഇങ്ങനെ കാര്യങ്ങള്‍ വിശദീകരിച്ചു തരികയാണ്.

ഞാനാണെങ്കില്‍ ആകെ കിളിപോയി നില്‍ക്കുവാണ്. നമ്മള്‍ ഒരു ടൈമിങ് ഉണ്ടാക്കിവെക്കുമല്ലോ അതെല്ലാം പോയി. പിന്നെ നമ്മള്‍ വേറെ ആരുടേയെങ്കിലും കൂടെ അഭിനയിക്കുമ്പോള്‍ നമുക്കറിയാം ഇയാള്‍ എപ്പോഴായിരിക്കും നമ്മളെ നോക്കുകയെന്ന്. എന്നാല്‍ ലാലേട്ടന്‍ അങ്ങനെ അല്ല. ചിലപ്പോള്‍ ഞാന്‍ ഓര്‍ത്തിട്ടുണ്ട് ഈ ആക്ഷന്‍ പറയുന്നതൊന്നും ഇങ്ങേര് കേട്ടില്ലേ എന്ന് (ചിരി). ആക്ഷന്‍ പറഞ്ഞാലും ചിലപ്പോള്‍ ഒന്നും മിണ്ടാതെയൊക്കെ ഇരുന്ന് കളയും. ആക്ഷന്‍ കേട്ടുകാണത്തില്ല പണി പാളിയെന്നൊക്കെ കരുതി ഞാന്‍ നില്‍ക്കും.

എന്നാല്‍ ഇത് സ്‌ക്രീനില്‍ വരുമ്പോഴാണ് ആ സയലന്‍സിന്റെ അര്‍ത്ഥം മനസിലാകുന്നത്. അതൊക്കെ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. മമ്മൂക്കയാണെങ്കിലുമൊക്കെ അങ്ങനെ തന്നെയാണ്. ഓരോ ക്യാരക്ടറിന് വേണ്ടിയും അവര്‍ വരുത്തുന്ന മാറ്റങ്ങളാണ്. ചെറിയ ഒരു സംഭവമായിരിക്കും പിന്നീട് നോക്കുമ്പോഴാണ് നമുക്ക് അത് മനസിലാവുക, ഷാജോണ്‍ പറഞ്ഞു.

Content Highlight: Actor Kalabhavan Shajon share a funny experiance with mohanlal

We use cookies to give you the best possible experience. Learn more