|

എന്താണ് ഇഷ്ടഭക്ഷണമെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും മൈക്രോഫോണെന്ന്; സെറ്റില്‍ അച്ഛനെപ്പോലെയാണെന്ന് ആളുകള്‍ പറയാറുണ്ട്; വിശേഷങ്ങള്‍ പങ്കുവെച്ച് ജുബില്‍ രാജന്‍ പി. ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കസബ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കാവല്‍. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, റേച്ചല്‍ ഡേവിഡ്, ബിനു പപ്പന്‍, അഞ്ജലി നായര്‍, പത്മരാജ് രതീഷ് എന്നിവരും അഭിനയിക്കുന്നുണ്ട്.

മലയാളത്തിന്റെ പ്രിയ നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ജുബില്‍ രാജന്‍ പി. ദേവും കാവലില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം അച്ഛന്‍ രാജന്‍ പി. ദേവുമായുള്ള തന്റെ സ്വഭാവസാമ്യത്തെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ജുബില്‍.

കാവല്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിതിന്‍ രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ് എന്നിവര്‍ക്കൊപ്പം ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

”കാവല്‍ എന്റെ 18ാമത്തെ പടമാണ്. ഇത്രയും പടങ്ങളില്‍ വര്‍ക്ക് ചെയ്തപ്പോ ബാക്കിയുള്ള ആളുകള്‍ പറയുന്നത് ഡാഡിച്ചന്‍ (രാജന്‍ പി. ദേവ്) സെറ്റില്‍ പെറുമാറിയിരുന്ന രീതി തന്നെയാണ് എനിക്കും എന്നാണ്. ഒത്തിരി ഫ്രണ്ട്‌ലി ആയിട്ടാണ് എല്ലാവരുടെ അടുത്തും പെരുമാറുന്നത്.

എനിക്ക് വെറുതെ മിണ്ടാതിരിക്കാന്‍ പറ്റില്ല. എനിക്ക് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞോണ്ടിരിക്കണം. ഇഷ്ടഭക്ഷണം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ മൈക്രോഫോണ്‍ ആണെന്ന്. കാരണം മൈക്ക് കിട്ടിയാല്‍ ഞാനത് വെറുതെ വിടില്ല. എനിക്ക് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കണം.

ഏത് സിനിമയുടെ സെറ്റില്‍ പോയാലും ഞാന്‍ അവിടെ ഒരു ഗ്യാംഗ് ഒക്കെ ഉണ്ടാക്കി, സംസാരിച്ച്, കഥ പറച്ചിലും കാര്യങ്ങളുമൊക്കെയായി ഇരിക്കും,” ജുബില്‍ പറഞ്ഞു.

മാഫി ഡോണ, യക്ഷിയും ഞാനും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, താപ്പാന തുടങ്ങിയ ചിത്രങ്ങളിലും ജുബില്‍ മുമ്പ് വേഷമിട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Jubil Rajan P. Dev talks about his similarity with father Rajan P. Dev