| Thursday, 10th December 2020, 10:44 pm

'നാണം വേണം നാണം'; ദല്‍ഹിയില്‍ കര്‍ഷകര്‍ വിശന്നും തളര്‍ന്നും സമരം ചെയ്യുമ്പോള്‍ കേരളം വമ്പന്‍ സ്രാവുകളെ പിടിക്കുന്ന ചര്‍ച്ചകളിലെന്ന് ജോയ് മാത്യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുമ്പോഴും കേരളത്തില്‍ സ്വര്‍ണക്കടത്തും ‘വമ്പന്‍ സ്രാവിനെ’ പിടിക്കലുമാണ് ചര്‍ച്ചയെന്ന് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവര്‍ക്കേ അറിയൂ. ആ തണുപ്പിലാണ് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ കൂടും കുടുംബവും വിട്ട് വിശന്നും തളര്‍ന്നും
ജലപീരങ്കികളും വെടിയുണ്ടകള്‍ക്കും മുന്നില്‍ ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ -അതും ഈ കൊറോണക്കാലത്ത് -നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു! മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു!
നാണം വേണം നാണം,’ ജോയ് മാത്യു ഫേസ്ബുക്കിലെഴുതി.

പോസ്റ്റില്‍ കേരള സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം എന്നാണ് അദ്ദേഹം ചോദിച്ചത്.

ദല്‍ഹിയില്‍ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ സമരം കടുപ്പിച്ചിരിക്കുകയാണ് കര്‍ഷകര്‍. നിയമം പിന്‍വലിച്ചില്ലെങ്കില്‍ റെയില്‍ വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.

‘ഡിസംബര്‍ പത്ത് വരെ സമയം നല്‍കിയിരുന്നു. ഞങ്ങളെ കേള്‍ക്കാനും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനും പ്രധാനമന്ത്രി തയ്യാറാവുന്നില്ലാ എങ്കില്‍ ഞങ്ങള്‍ റെയില്‍ വേ ട്രാക്കുകള്‍ ഉപരോധിക്കും. ഇന്ത്യയിലെ എല്ലാ ജനങ്ങളും റെയില്‍ വേ ട്രാക്കുകളിലേക്കിറങ്ങും,’ കര്‍ഷക നേതാവ് ബൂട്ടാ സിംഗ് പറഞ്ഞു.

ഇന്ന് സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കര്‍ഷകര്‍.

നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് കര്‍ഷകര്‍ക്ക് വേണ്ടിയല്ല കച്ചവടക്കാര്‍ക്ക് വേണ്ടിയാണെന്ന കാര്യം കേന്ദ്രം സമ്മതിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബിര്‍ സിംഗ് രജേവാള്‍ പറഞ്ഞു.

കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കര്‍ഷകര്‍ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം.

ബി.ജെ.പി ഓഫീസുകള്‍ രാജ്യവ്യാപകമായി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കര്‍ഷകര്‍ അറിയിച്ചു.

ഡിസംബര്‍ 12ന് ദല്‍ഹി- ജയ്പൂര്‍, ദല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വര്‍ണ്ണം ആരെങ്കിലും കടത്തട്ടെ. വമ്പന്‍ സ്രാവുകളുടെ പേരുകള്‍ ആര്‍ക്ക് വേണം! മുദ്രവെച്ച കവറിനുള്ളില്‍ അവര്‍ കിടന്ന് ശ്വാസം മുട്ടട്ടെ.
അതിനേക്കാള്‍ വമ്പന്‍മാര്‍ മുദ്രവെക്കാത്ത കവറില്‍ പുറത്ത് വിലസുന്നു.
പാലം വിഴുങ്ങികള്‍ക്ക് സ്വര്‍ണ്ണം വിഴുങ്ങികളെ കുറ്റം പറയാന്‍ എന്തവകാശം?അതിനാല്‍ അത് വിട്.

ഡിസംബറിലെ ദില്ലിയിലെ തണുപ്പ് അനുഭവിച്ചവര്‍ക്കേ അറിയൂ. ആ തണുപ്പില്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍
കൂടും കുടുംബവും വിട്ട,് വിശന്നും തളര്‍ന്നും, ജലപീരങ്കികളും വെടിയുണ്ടകള്‍ക്കും മുന്നില്‍ ജീവന്‍ പണയം വെച്ചു സമരം ചെയ്യുമ്പോള്‍ -അതും ഈ കൊറോണക്കാലത്ത് -നമ്മള്‍ ചാനലില്‍ ഇരുന്നു വമ്പന്‍ സ്രാവിനെ പിടിക്കുന്ന ചര്‍ച്ചകളില്‍ അഭിരമിക്കുന്നു !
മാറാരോഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു !
നാണം വേണം നാണം .

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Joy Mathew criticizes Kerala media and people over Gold smuggling case and Delhi protest

We use cookies to give you the best possible experience. Learn more