| Wednesday, 22nd September 2021, 11:11 am

സണ്ണി ചെയ്യേണ്ടെന്നായിരുന്നു ആദ്യം കരുതിയത്; കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല: ജയസൂര്യ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നാണ് ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ട്. ഇവരുടെ ഏറ്റവും പുതിയ സിനിമയായ സണ്ണി ആമസോണ്‍ പ്രൈമിലൂടെ സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്യുകയാണ്. ജയസൂര്യയുടെ കരിയറിന്റെ ഇരുപതാം വര്‍ഷം അദ്ദേഹത്തിന്റെ നൂറാം ചിത്രമായിട്ടാണ് സണ്ണി ഒരുങ്ങുന്നത്. ഒരു കഥാപാത്രം മാത്രമാണ് ചിത്രത്തിലുള്ളത്.

ചിത്രത്തില്‍ ആകെ ഒരു കഥാപാത്രം മാത്രമേ ഉള്ളൂ എന്നത് തന്നെ എക്‌സൈറ്റ് ചെയ്യിച്ചിരുന്നെന്നും എന്നാല്‍ സണ്ണിയുടെ കഥ ആദ്യമായി രഞ്ജിത് പറഞ്ഞപ്പോള്‍ ആ കഥാപാത്രവുമായി തനിക്ക് കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ജയസൂര്യ പറയുന്നത്.

ഒരു കഥാപാത്രത്തെ തന്നെ പ്രേക്ഷകര്‍ കണ്ടിരുന്നാല്‍ മടുക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെന്നും അതുകൊണ്ടു തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയായിരുന്നു സണ്ണിയെന്നും ജയസൂര്യ പറയുന്നു.

അതുകൊണ്ട് ഈ സിനിമ ചെയ്യേണ്ടതില്ലെന്നായിരുന്നു തന്റെ ആദ്യ തീരുമാനമെന്നും മാതൃഭൂമി ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

‘ഒരു കഥാപാത്രം മാത്രമേ ചിത്രത്തിലുള്ളൂ എന്ന ഘടകം എന്നെ എക്‌സൈറ്റ് ചെയ്തിരുന്നു. കാരണം കാസ്റ്റ് എവേ പോലുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആരാധകനാണ് ഞാന്‍. സണ്ണിയുടെ കഥ രഞ്ജിത്ത് ആദ്യമായി എന്നോട് പറയുമ്പോള്‍ കഥാപാത്രവുമായി എനിക്ക് കണക്ട് ആകാന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ ഞാന്‍ ചെയ്യേണ്ടെന്നാണ് കരുതിയിരുന്നത്.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സണ്ണി മനസ്സില്‍ കയറിക്കൂടി. അങ്ങനെയാണ് രഞ്ജിത്തുമായി വീണ്ടും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാനിരിക്കുന്നത്. രഞ്ജിത്ത് എന്തായാലും സിനിമ ചെയ്യുമെന്ന് മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടായിരുന്നു, അത് ഞാനല്ലെങ്കില്‍ മറ്റൊരാള്‍. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനായി.

ഒരു കഥാപാത്രത്തെ തന്നെ പ്രേക്ഷകര്‍ കണ്ടിരുന്നാല്‍ മടുക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയായിരുന്നു സണ്ണി, ജയസൂര്യ പറയുന്നു.

സണ്ണി എന്ന ചിത്രത്തില്‍ നിന്ന് ആദ്യം ജയസൂര്യ പിന്മാറിയിരുന്നെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഡൂള്‍ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ഇക്കാര്യം രഞ്ജിത് ശങ്കര്‍ തുറന്നുപറഞ്ഞത്.

കഥ കേട്ടു കഴിഞ്ഞപ്പോള്‍ ജയസൂര്യ എക്‌സൈറ്റഡ് ആയെങ്കിലും അദ്ദേഹത്തിന് ധാരാളം സംശയങ്ങളുണ്ടായിരുന്നെന്നും ഇത്രയും സംശയങ്ങളുണ്ടെങ്കില്‍ അതവിടെവച്ച് ഉപേക്ഷിക്കാന്‍ ഇതോടെ താന്‍ ജയനോട് പറയുകയായിരുന്നെന്നുമാണ് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞത്.

എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ജയസൂര്യ തന്നെ വിളിക്കുകയും തങ്ങള്‍ വീണ്ടും ഒന്നിച്ചിരുന്ന് സംസാരിക്കുകയും ഈ കഥാപാത്രമാകാന്‍ ജയന്‍ സമ്മതിക്കുകയായിരുന്നെന്നും രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.

പുണ്യാളന്‍, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലുണ്ടായ മറ്റു സിനിമകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Jayasurya About Sunny Movie

We use cookies to give you the best possible experience. Learn more