| Sunday, 22nd August 2021, 1:09 pm

മണിയാശാനെ കണ്ടതും ഞാന്‍ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി; കട്ടപ്പനയില്‍ പ്രോഗ്രാമിന് ചെന്ന അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഇന്ദ്രന്‍സ്. ഹാസ്യവേഷങ്ങളിലൂടെ വന്ന് ക്യാരക്ടര്‍ റോളുകളില്‍ ഇപ്പോള്‍ ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലിറങ്ങിയ ‘ആട്’ സിനിമയില്‍ ഇടുക്കി ഹൈറേഞ്ചിലെ കമ്യൂണിസ്റ്റ് നേതാവായ പി.പി. ശശി എന്ന കഥാപാത്രമായിരുന്നു ഇന്ദ്രന്‍സ് ചെയ്തത്. മുന്‍മന്ത്രി എം.എം. മണിയോട് സാദൃശ്യമുള്ള കഥാപാത്രമായിരുന്നു ഇത്.

ചിത്രം ഇറങ്ങിയതിന് ശേഷം എം.എം. മണിയെ കണ്ട അനുഭവം ഇന്ദ്രന്‍സ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പങ്കുവെച്ചു.

ആട് എന്ന സിനിമയിലെ പി.പി. ശശിയുടെ കഥാപാത്രം അഭിനയിച്ച ശേഷം ഭയം തോന്നിയിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

‘അപ്രതീക്ഷിതമായി കട്ടപ്പനയിലെ ഒരു പ്രോഗ്രാമിന് ചെന്നപ്പോഴാണ് മണി ആശാന്‍ (എം.എം. മണി) അവിടെ ഉണ്ട് എന്ന് അറിയുന്നത്. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. ദൂരേ നിന്ന് ഓടിവന്ന് എന്നെ കെട്ടിപിടിച്ചപ്പോഴാണ് സമാധാനമായത്,’ ഇന്ദ്രന്‍സ് പറഞ്ഞു.

സിനിമ അദ്ദേഹം വളരെയധികം ആസ്വദിച്ചിരുന്നുവെന്ന് അപ്പോഴാണ് മനസിലായത്. മുഖം നോക്കാതെ സംസാരിക്കുന്ന ആളാണ് എന്ന് അറിയുന്നതുകൊണ്ടാണ് ഭയം തോന്നിയത് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

അടുത്തിടെ പുറത്തിറങ്ങിയ മാലിക്, ഹോം എന്നീ സിനിമകളില്‍ മികച്ച പ്രകടനമാണ് ഇന്ദ്രന്‍സ് നടത്തിയത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഫോണിലും സോഷ്യല്‍ മീഡിയയിലും മുഴുകിയിരിക്കുന്ന പുതുതലമുറയും സാങ്കേതികവിദ്യയുടെ പുരോഗതിയില്‍ പിറകിലായി പോകുന്ന മുതിര്‍ന്നവരും മനുഷ്യബന്ധങ്ങളുമെല്ലാം സിനിമയില്‍ വിഷയമായിരുന്നു. ഇതിനൊപ്പം മാനസികാരോഗ്യത്തെ കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

മഞ്ജു പിള്ള, നസ്‌ലന്‍, ശ്രീനാഥ് ഭാസി, ദീപ തോമസ്, ജോണി ആന്റണി, കൈനകരി തങ്കരാജ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Indrans  PP Sasi MM Mani Aadu Movie

We use cookies to give you the best possible experience. Learn more