ഒരു മഹാഭാഗ്യം നടന്ന സിനിമയാണ് ദയയെന്ന് പറയുകയാണ് സിനിമാ നടനും സംവിധായകനുമായ ലാൽ. ദയയിൽ വേണു (സംവിധായകൻ) കഥ പറഞ്ഞുവെന്നും അഭിനയിക്കണമെന്ന് പറഞ്ഞുവെന്നും ലാൽ പറയുന്നു. തന്നോട് എം.ടി. വാസുദേവൻ നായരെ പോയി കാണാൻ പറഞ്ഞുവെന്നും എം.ടിക്ക് വേണ്ടത് ഹോം എലോൺ പോലുള്ള സിനിമയാണെന്നും അത് എം.ടിക്ക് എഴുതാൻ അറിയില്ലെന്ന് പറഞ്ഞുവെന്നും ലാൽ പറഞ്ഞു.
ആ പോർഷൻ തന്നോട് എഴുതിയിട്ട് എന്താണെന്നുള്ളത് തീരുമാനിക്കാൻ എം.ടി. പറഞ്ഞുവെന്നും ലാൽ പറയുന്നു. എം.ടി വാസുദേവൻ്റെ സ്ക്രിപ്റ്റിനകത്ത് ഒരു പോർഷൻ മൊത്തം എഴുതാനുള്ള ഭാഗ്യം തനിക്ക് കിട്ടിയെന്നും ലാൽ കൂട്ടിച്ചേർത്തു. രേഖാ മേനോനുമായുള്ള അഭിമുഖത്തിലാണ് ലാൽ ഇക്കാര്യം പറഞ്ഞത്.
‘ഒരു മഹാഭാഗ്യം നടന്ന സിനിമയാണ് ദയ. ദയയിൽ വേണു വന്നിട്ട് ഒരു വേഷം ഉണ്ട് ചെയ്യണം എന്നൊക്കെ പറഞ്ഞ് കഥയൊക്കെ പറഞ്ഞു. എന്നിട്ട് എന്നോട് എം.ടി സാറിനെ കാണണം എന്ന് പറഞ്ഞു.
ഈ വേഷത്തിന് എം.ടി സാറിനെ പോയി കാണേണ്ട കാര്യമൊക്കെയുണ്ടോ എന്നാണ് ഞാൻ ചോദിച്ചത്. അങ്ങനെ ഞാൻ എം.ടി സാറിനെ കാണാൻ പോയി. എന്താ സാർ എന്ന് ഞാൻ ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു, വേഷത്തിൻ്റെ കാര്യം ആലോചിക്കാനായിട്ടല്ല വിളിച്ചത്. ഇതിനകത്ത് ഒരു എപ്പിസോഡുണ്ട്. എൻ്റെ ക്യാരക്ടർ ദയയെ പിടിച്ചു കൊണ്ടുപോയി പ്രശ്നം ഉണ്ടാക്കി അവൾ രക്ഷപെട്ട് പോകുന്ന എപ്പിസോഡ് ഉണ്ടായിരുന്നു.
‘എനിക്ക് വേണ്ടത് ഹോം എലോൺ എന്ന സിനിമയെ പോലെയുള്ള എപ്പിസോഡാണ്. അതെഴുതാൻ എനിക്ക് അറിയില്ല. നിങ്ങളുടെ സിനിമകളെപ്പറ്റിയൊക്കെ എനിക്കറിയാം. ലാൽ ഒന്ന് എഴുതിയിട്ട് ആ പോർഷൻ എന്താണെന്നുള്ളത് നിങ്ങൾ തീരുമാനിച്ചോളൂ. ഇത്രയും സമയം ആണ് ഇതിന് അനുവദിച്ചിട്ടുള്ളത്’. അങ്ങനെ എം.ടി സാറിൻ്റെ സ്ക്രിപ്റ്റിനകത്ത് ഒരു പോർഷൻ മൊത്തം എഴുതാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്,’ ലാൽ പറയുന്നു.
1998ൽ എം.ടി. വാസുദേവൻ നായർ രചിച്ച് വേണു സംവിധാനം ചെയ്ത സിനിമയാണ് ദയ. മഞ്ജു വാര്യർ പ്രധാന വേഷം അവതരിപ്പിച്ച ചിത്രത്തിന് മികച്ചനവാഗത സംവിധായകനുള്ള കേരളസംസ്ഥാന-ദേശീയ അവാർഡ് അവാർഡ് വേണുവിന് ലഭിച്ചു.
Content Highlight: Actor, Director Lal talking about MT Vasudevan Nair