| Friday, 23rd December 2022, 11:02 am

മഹേഷിന്റെ പ്രതികാരത്തിന്റെ ഓഡീഷന് കൊടുത്ത ആ സീന്‍ അപര്‍ണ ചെയ്യില്ലെന്നാണ് ഞാന്‍ കരുതിയത്: അഭിനയമായിരുന്നില്ലെന്ന് പിന്നീട് മനസിലായി: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായ ചിത്രത്തില്‍ അപര്‍ണ ബാലമുരളിയായിരുന്നു ഫീമെയില്‍ ലീഡ് റോളില്‍ എത്തിയത്. നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രം നിര്‍മിച്ചത് ആഷിഖ് അബുവായിരുന്നു.

ചിത്രത്തില്‍ ജിംസി എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. അപര്‍ണയെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് പറയുകയാണ് ദിലീഷ് പോത്തന്‍.

ആദ്യമായിട്ട് ഓഡീഷന് വന്നപ്പോള്‍ ചെയ്യാനായി പറഞ്ഞത് ഭക്ഷണം കഴിക്കുന്ന സീനാണെന്നും അപര്‍ണ ഗംഭീരമായിട്ട് ആ സീന്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. അത് അഭിനയമല്ല പൊതുവെ അപര്‍ണക്ക് ഭക്ഷണത്തോട് താല്‍പര്യമുണ്ടെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

വളരെ നന്നായി പെട്ടെന്ന് എല്ലാം മനസിലാക്കി അഭിനയിക്കുന്ന നടിയാണ് അപര്‍ണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മഹേഷിന്റെ പ്രതികാരത്തിന്റെ ഓഡീഷന് അപര്‍ണ നല്ല പെര്‍ഫോമന്‍സായിരുന്നു. അതുകൊണ്ട് തന്നെയാണ് അപര്‍ണയെ സെലക്ട് ചെയ്തതും. ഓഡീഷന് വന്നപ്പോള്‍ ചെയ്യാനായി ആദ്യം കൊടുത്തത് കോളേജില്‍ നിന്ന് വീട്ടിലേക്ക് വന്ന് കേറി ഭക്ഷണം കഴിക്കുന്ന സീനാണ്.

വിശന്നിട്ട് വന്നിരിക്കുകയാണ് ആ രീതിയില്‍ ചോറും മീന്‍ കറിയും കഴിക്കണമെന്നാണ് ഞങ്ങള്‍ പറഞ്ഞത്. ആ സീന്‍ ഗംഭീരമായിട്ട് അപര്‍ണ ചെയ്തു. പിന്നീടാണ് എനിക്ക് മനസിലായത് ആക്ടിങ്ങ് ആയിരുന്നില്ല, പൊതുവെ ഭക്ഷണത്തോട് താല്‍പര്യമുള്ള ആളാണ് അപര്‍ണയെന്ന്.

ആ സീന്‍ അപര്‍ണക്ക് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അപര്‍ണക്ക് ഭയങ്കര എളുപ്പമായിരുന്നു. പെട്ടെന്ന് എല്ലാം മനസിലാക്കി ചെയ്യുന്ന വ്യക്തിയാണ് അപര്‍ണ,” ദിലീഷ് പോത്തന്‍ പറഞ്ഞു.

content highlight: actor dileesh pothan about aparna balamurali

We use cookies to give you the best possible experience. Learn more