| Saturday, 6th August 2022, 3:22 pm

ഞാന്‍ രാവിലെയിടുന്ന ഷര്‍ട്ട് ഗോകുല്‍ വൈകീട്ട് വാങ്ങി അവന്റെ ഷൂട്ടിന് ഇടും, ദാരിദ്ര്യം; ഗോകുലുമായുള്ള സൗഹൃദത്തെ കുറിച്ച് ധ്യാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ചെത്തിയ ചിത്രമാണ് അരുണ്‍ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ധ്യാനും ഗോകുലും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഗോകുലുമായുള്ള സൗഹൃദത്തെ കുറിച്ചും ആദ്യമായി ഗോകുലിനെ കണ്ടതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു ഇരുവരും തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചത്.

ധ്യാന്‍ തനിക്ക് ഗുരുസ്ഥാനീയന്‍ ആണെന്നാണ് അഭിമുഖത്തില്‍ ഗോകുല്‍ പറയുന്നത്. സായാഹ്ന വാര്‍ത്തകള്‍ ചെറിയ സിനിമയാണെങ്കിലും തങ്ങള്‍ക്ക് അത് വലിയ സിനിമയാണെന്നും ഗോകുല്‍ പറഞ്ഞു.

എന്റെ ആദ്യ സിനിമയായ മുത്തുഗൗവില്‍ ഞാന്‍ അഭിനയിക്കാന്‍ വരുന്നത് ശരിക്കും ധ്യാന്‍ ചേട്ടന്‍ നായകനായ സെറ്റിലേക്കാണ്. ധ്യാന്‍ ചേട്ടന്റേയും അജു ചേട്ടന്റേയും മുകേഷേട്ടന്റേയുമൊക്കെ പ്രസന്‍സിലാണ് എന്റെ ആദ്യ ഷോട്ട് എടുത്തത്. അടി കപ്യാരെ കൂട്ടമണിയുടെ ഷൂട്ട് നടക്കുന്നത് തൊട്ടടുത്ത ലൊക്കേഷനിലായിരുന്നു.

ആ ഒരു പെര്‍സ്‌പെക്ടീവില്‍ ഇവരെല്ലാവരും എന്റെ ഗുരുസ്ഥാനീയരാണ്. എനിക്ക് ഒരുപാട് പോസിറ്റിവിറ്റി തന്നത് ധ്യാന്‍ ചേട്ടനാണ്. ജ്യേഷ്ഠസ്ഥാനത്തും ഗുരു സ്ഥാനത്തും ഞാന്‍ അദ്ദേഹത്തെ കാണുന്നുണ്ട്, എന്നായിരുന്നു ഗോകുല്‍ പറഞ്ഞത്.

ഗോകുലുമൊത്തുള്ള ചില ഓര്‍മകള്‍ ധ്യാനും അഭിമുഖത്തില്‍ പങ്കുവെച്ചു. ‘അടി കപ്യാരെ കൂട്ടമണി നടക്കുന്ന സമയത്താണ് തൊട്ടപ്പുറത്ത് മുത്തുഗൗവിന്റെ ഷൂട്ട് നടക്കുന്നത്. ഞാന്‍ രാവിലെയിട്ട ഷര്‍ട്ട് വൈകീട്ട് മുത്തുഗൗവിലേക്ക് വേണ്ടി അവന്‍ ഇടും, ദാരിദ്ര്യം (ചിരി).

പിന്നെ അവിടെ ഒരു ഗിമ്പല്‍ വരുകയാണെങ്കില്‍ അന്ന് നമ്മുടെ അവിടേയും ഗിമ്പലുണ്ടാകും. അവിടെ ഒരു ജിമ്പ് വരുകയാണെങ്കില്‍ അന്ന് നമ്മുടെ അടുത്തും ജിമ്പുണ്ടാകും (ചിരി). ഒരേ സമയത്ത് നടന്ന രണ്ട് ഷൂട്ടുകളാണ്.

2015 ലാണ് ഞാന്‍ ഗോകുലിനെ ആദ്യമായി കാണുന്നത്. അന്ന് ഞാന്‍ മോട്ടിവേറ്റ് ചെയ്തുവിട്ടതാണ്. അതുകൊണ്ട് ഇത്രയും വലിയ നിലയിലെത്തി (ചിരി). പിന്നെ ഗോകുല്‍ പറഞ്ഞതുപോലെ ഞാന്‍ അങ്ങനെ പോസിറ്റിവിറ്റി കൊടുക്കുന്നൊന്നുമില്ല. പടം ചെയ്യണമെന്നും ഗ്യാപ് അധികം എടുക്കരുതെന്നും അവനോട് പറഞ്ഞിരുന്നു. ഗോകുല്‍ വല്ലാതെ ചൂസിയാകുന്നതായി തോന്നിയിരുന്നു. പ്രസന്‍സ് ഫീല്‍ ചെയ്യിക്കണമെന്നും ഗ്യാപ്പിടാതെ സിനിമ ചെയ്യണമെന്നുമൊക്കെ അന്നും പറഞ്ഞിരുന്നു, ധ്യാന്‍ പറഞ്ഞു.

Content Highlight: Actor Dhyan Sreenivasan about his relation with Gokul Suresh

We use cookies to give you the best possible experience. Learn more