| Tuesday, 22nd November 2022, 3:37 pm

മോനിച്ചന്‍ ഒരു പ്രായമായ കഥാപാത്രമായിരുന്നു, പിന്നീടാണ് ബാലുവിലേക്ക് എത്തിയത്: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രമായിരുന്നു ജാന്‍.ഏ.മന്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ബാലു വര്‍ഗീസിന്റെ മോനിച്ചന്‍. ആ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാനും ബാലുവിന് കഴിഞ്ഞിരുന്നു. ബാലു വര്‍ഗീസ് മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു മോനിച്ചന്‍.

ആ കഥാപാത്രം എങ്ങനെയാണ് ബാലുവിലേക്ക് എത്തിയത് എന്ന് പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഗണപതി. ആദ്യം കഥ എഴുതുമ്പോള്‍ മോനിച്ചന്‍ എന്ന കഥാപാത്രം വളരെ പ്രായമുള്ള ഒരാളായിരുന്നു. പിന്നെ സംസാരിച്ചു വന്നപ്പോളാണ് എന്തുകൊണ്ട് അത് ബാലുവിന് ചെയ്തുകൂടാ എന്നൊരു ചിന്ത വന്നതെന്നും ഗണപതി പറയുന്നു.

ബാലു അത്തരം സീരിയസായ കഥാപാത്രം ചെയ്യാന്‍ കഴിവുള്ള അഭിനേതാവ് കൂടിയാണ്. അങ്ങനെയാണ് ഈ കഥയുമായി ബാലുവിന്റ് അടുത്തു ചെല്ലുന്നത്. കഥ പറഞ്ഞപ്പോള്‍ ബാലുവിന് വളരെ ഇഷ്ടപ്പെട്ടു.

ബാലു മോനിച്ചന്‍ ആകുന്നതിന് മുമ്പ് തന്നെ സ്‌ക്രിപ്റ്റ് കേള്‍ക്കുകയും ആവശ്യമായ നിര്‍ദേശങ്ങളൊക്കെ വെക്കുകയും ചെയ്തിരുന്നു. സിനിമയുടെ തുടക്കം മുതല്‍ നമ്മള്‍ സുഹൃത്തുകള്‍ എല്ലാം ഉണ്ടായിരുന്നു. ആ ഒരു സൗഹൃദം തന്നെയാണ് ഞങ്ങളുടെ സിനിമയുടെ വിജയം,’ ഗണപതി പറഞ്ഞു.

കൊവിഡിന് ശേഷം തിയേറ്ററുകള്‍ സജീവമായി വന്ന സമയത്താണ് ജാന്‍.ഏ.മന്‍ റിലീസിനെത്തിയത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടാന്‍ അന്ന് സിനിമക്ക് കഴിഞ്ഞിരുന്നു.

ഡബിള്‍ മീനിങ് തമാശകളില്ലാതെ ഡാര്‍ക്ക് കോമഡിയുടെ സാധ്യതകള്‍ ഉപയോഗപ്പടുത്തി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാന്‍ സിനിമക്ക് സാധിച്ചു. സിനിമയില്‍ ബേസിലിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.

സംവിധായകന്‍ ചിദംബരത്തിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് സിനിമയുടെ കഥ. യുവതാരങ്ങള്‍ക്ക് പുറമെ നിരവധി പുതുമുഖ താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Content Highlight: Actor Chidambaram about Jan e man movie and balu Varghese

We use cookies to give you the best possible experience. Learn more