| Monday, 13th September 2021, 12:52 pm

വിജയിയെ ആദ്യമായി അടിച്ച് താഴെയിട്ട ആള്‍ ഒരുപക്ഷേ ഞാനായിരിക്കും; സിനിമ റിലീസായ ശേഷം പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു; ബൈജു എഴുപുന്ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ അഭിനയം, നിര്‍മാണം വിതരണം എന്നുതുടങ്ങി എല്ലാ മേഖലയിലും കൈവെച്ച ഒരു താരമാണ് ബൈജു എഴുപുന്ന. വില്ലനായും കോമഡി കഥാപാത്രമായുമെല്ലാം എത്തിയ അദ്ദേഹം മലയാളികള്‍ക്ക് സുപരിചതനാണ്. മലയാളത്തിന് പുറമെ തമിഴിലും വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട് ബൈജു.

തമിഴില്‍ വിജയ്‌ക്കൊപ്പം കാവലന്‍ എന്ന സിനിമ ചെയ്തത് വലിയൊരു അനുഭവമായിരുന്നെന്നും വിജയുമായുള്ള വലിയൊരു ഫൈറ്റ് രംഗം തന്നെ ചിത്രത്തിലുണ്ടായിരുന്നെന്നും അതിന് ശേഷം കുറച്ചുനാളത്തേക്ക് ആരാധകരെ പേടിച്ച് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടായിരുന്നെന്നും ബൈജു ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

”വിജയ്‌ക്കൊപ്പം രണ്ട് ചിത്രം ചെയ്തിട്ടുണ്ട്. കാവലനില്‍ വിജയിയെ അടിച്ച് താഴെയിടുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹത്തെ അങ്ങനെ അടിച്ച് താഴെയിടുന്ന ആദ്യത്തെ ആള്‍ ഞാനാണെന്ന് തോന്നുന്നു. വിജയ് ഇതുവരെ ഒരു സിനിമയിലും അങ്ങനെ അടിമേടിച്ച് പോയിട്ടില്ല. എന്നാല്‍ കാവലനില്‍ ഞാന്‍ അടികൊടുത്ത് പുള്ളി ക്ഷീണിച്ച് ഓടി ട്രെയിനില്‍ കയറുന്ന രംഗമാണ് ഉള്ളത്.

സിനിമ ഇറങ്ങി കഴിഞ്ഞ് കുറച്ചുനാള്‍ വരെ ഒരു പ്രശ്‌നമുണ്ടായിരുന്നു. വിജയുടെ ഫാന്‍സ് എന്ന് പറയുന്നത് അത്രയേറെ അദ്ദേഹത്തെ ആരാധിക്കുന്നവരാണ്. വിജയ്  അത്രയും സിംപിളാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം അവിടെയുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്നുണ്ട്. അദ്ദേഹത്തെ കാണാനായി പതിനായിരക്കണക്കിന് ആളുകളാണ് സെറ്റില്‍ എത്തുക. ഭക്ഷണവുമൊക്കെയായി വന്ന് സെറ്റിന് പുറത്ത് ഇരിക്കുകയാണ് ചെയ്യുക. വിജയ് പോകുന്നതുവരെ അവര്‍ അവിടെ ഉണ്ടാകും. കാരവനില്‍ നിന്ന് അദ്ദേഹം ഇറങ്ങി വന്നാല്‍ ഒരു കടല്‍ ഇരമ്പുന്നതുപോലെ ആളുകള്‍ ഒന്നിച്ചെത്തും,” ബൈജു എഴുപുന്ന പറയുന്നു.

തന്റെ സ്വപ്‌നം മുഴുവന്‍ സിനിമായാണെന്നും തനിക്കൊപ്പമുണ്ടായിരുന്നവരെല്ലാം സിനിമയില്‍ വലിയ നിലയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും ബൈജു പറയുന്നു. ബാബുരാജ് വില്ലനില്‍ നിന്ന് മാറി മറ്റു കഥാപാത്രങ്ങള്‍ ചെയ്തപ്പോള്‍ ഒരുപാട് സന്തോഷിച്ചയാളാണ് താനെന്നും ബൈജു പറഞ്ഞു.

മലയാളത്തില്‍ മമ്മൂക്കയുമായി അടുത്ത ബന്ധമുണ്ടെന്നും ഏഴുപുന്ന തരകന്‍ മുതലുള്ള ബന്ധമാണ് അതെന്നും താരം പറയുന്നു. മമ്മൂക്ക എനിക്ക് ചിലപ്പോള്‍ അച്ഛനെപ്പോലെയും ചേട്ടനെപ്പോലെയും കൂട്ടുകാരനെപ്പോലെയുമൊക്കെയാണ്. എന്നോട് അദ്ദേഹം എല്ലാ തരത്തിലും സീരിയസ് ആകാറുണ്ട്.

ചില സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനൊക്കെ പോയപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞിരുന്നു. എനിക്ക് മമ്മൂക്കയുടെ അടുത്ത് എപ്പോള്‍ വേണമെങ്കിലും പോകാനുള്ള ഒരു സ്‌പേസ് ഉണ്ട്, ബൈജു പറയുന്നു.

കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രത്തിലെ ചിറ്റപ്പന്‍ കഥാപാത്രം കാരണം കുറേയേറെ സിനിമകള്‍  കിട്ടിയെന്നും വളരെ കൂളായി ചെയ്ത ഒരു സിനിമയായിരുന്നു അതെന്നും ബൈജു പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor baiju Ezhupunna share his experiance with Actor thalapathy vijay

We use cookies to give you the best possible experience. Learn more