'ഷൂട്ടിനിടക്ക് ആസാദി മുദ്രാവാക്യം വിളിച്ചു; കര്‍ണാടക പൊലീസെത്തി അറസ്റ്റു ചെയ്ത് ക്യാമറയും എടുത്തോണ്ട് പോയി'
Film News
'ഷൂട്ടിനിടക്ക് ആസാദി മുദ്രാവാക്യം വിളിച്ചു; കര്‍ണാടക പൊലീസെത്തി അറസ്റ്റു ചെയ്ത് ക്യാമറയും എടുത്തോണ്ട് പോയി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th September 2023, 4:31 pm

ബിടെക് സിനിമയിലെ സമര രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടയിൽ പൊലീസ് വന്ന് അറസ്റ്റ് ചെയ്യുകയും ക്യാമറ എടുത്തുകൊണ്ട് പോവുകയും ചെയ്തിരുന്നെന്ന് നടൻ ആസിഫ് അലി. തന്റെ പുതിയ ചിത്രമായ കാസർഗോൾഡിന്റെ വിശേഷങ്ങൾ മീഡിയ വൺ ലൈവുമായി പങ്കുവെക്കുകയായിരുന്നു താരം.

‘ബിടെക്കിലെ സമരം ഞങ്ങൾ ബ്രിഗേഡിൽ(ബെംഗളൂരു ) ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്കൊരു ഇൻസിഡന്റ് ഉണ്ടായിട്ടുണ്ട്. മുദ്രവാക്യം ഷൂട്ട് ചെയ്ത് കൊണ്ടിരുന്ന സമയത്ത് ഒരു പൊലീസ് വണ്ടി വന്ന് ഇവരെ അറസ്റ്റ് ചെയ്ത്, ക്യാമറ എടുത്ത് കൊണ്ട് പോയി. നിങ്ങൾ വിളിച്ചുകൊണ്ടിരുന്നത് എന്താണെന്ന് അറിയുമോ എന്നാണ് അവർ ചോദിച്ചത്,’ ആസിഫ് അലി പറഞ്ഞു.

ഞങ്ങള്‍ ആസാദി, ഫ്രീഡം എന്നാണ് വിളിച്ചുകൊണ്ടിരുന്നതെന്നും പക്ഷെ അത് വിളിച്ചത് തെറ്റായ സമയത്തും തെറ്റായ സ്ഥലത്തുമായിരുന്നുവെന്നും ഈ സമയം സംവിധായകന്‍ മൃദുല്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

‘അത് ആരെയോ പ്രൊവോക്ക് ചെയ്തു എന്ന് പറയുന്നിടത്ത് തന്നെ ഉണ്ടായിരുന്നു ആ സിനിമയുടെ രാഷ്ട്രീയം. പക്ഷെ ഇപ്പോഴാണ് അത് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്,’ ആസിഫ് അലി പറഞ്ഞു.

ഓരോ സിനിമയും ഒരു പ്രത്യേക തരം രാഷ്ട്രീയം പറയുന്നുണ്ടാകുമെന്നും ഓരോ സിനിമയിലെയും രാഷ്ട്രീയം വ്യത്യസ്തമായിരിക്കുമെന്നും മൃദുൽ നായർ പറഞ്ഞു.

‘ഓരോ സിനിമയും ഒരു പ്രത്യേക തരം പൊളിറ്റിക്സ് പുറത്തോട്ട് പറയുന്നുണ്ടാവും. ബിടെക് പറയുന്ന പൊളിറ്റിക്സ് ആയിരിക്കണമെന്നില്ല കാസർഗോൾഡ് പറയുന്നത്, അതായിരിക്കില്ല ഉയരെ പറയുന്നത്. എല്ലാം വ്യത്യസ്തമായിരിക്കും.

 

എന്ന് മനുഷ്യൻ മതങ്ങളെ ഉണ്ടാക്കിയോ അന്ന് മുതലുള്ള കാര്യമാണത്. അത് ചർച്ച ചെയ്യപ്പെടും. അത് ഇന്നും ഇന്നലെയും നാളെയും റെലെവെന്റ് ആയിരിക്കുന്ന കാര്യമാണത്.

ഒരു സിനിമയിൽ നമ്മൾ എന്തെങ്കിലും ഒരു പൊളിറ്റിക്സ് പറയണം. നമ്മൾ ജീവിക്കുന്നത് കേരളത്തിലാണ്, നമ്മൾ മലയാളികൾക്ക് വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നത്. ഏതൊരു മലയാളിക്കും ബോധപൂർവ്വമോ അല്ലാതെയോ ഒരു പൊളിറ്റിക്സ് ഉണ്ടായിരിക്കും,’ മൃദുൽ പറഞ്ഞു.

Content Highlight: Actor Asif Ali said that while shooting the struggle scenes in the movie BTech, the police came and arrested him and took away the camera