| Thursday, 27th October 2022, 9:41 pm

സ്റ്റാറിനെയോ തിരിച്ചറിയുന്ന മുഖങ്ങളോ സിനിമക്ക് ആവശ്യമില്ല, കാന്താര പോലെയുള്ള ചിത്രം ഇവിടെ വിജയമാകാനുള്ള കാരണം അതാണ്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ ഹിറ്റാകാന്‍ വലിയ സ്റ്റാറോ തിരിച്ചറിയുന്ന മുഖങ്ങളോ വേണ്ടെന്ന് ആസിഫ് അലി പറഞ്ഞു. അതിന്റെ വലിയ ഉദാഹരണമാണ് കാന്താരയെന്നും സിനിമക്ക് തന്നെ എന്നല്ല ഒരു താരത്തെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വളരെ സൂഷ്മമായി സിനിമ കാണുന്നവര്‍ക്ക് മാത്രം അറിയുന്ന വ്യക്തിയായിരുന്നു റിഷബ് ഷെട്ടിയെന്നും എന്നിട്ടും അദ്ദേഹത്തിന്റെ സിനിമ ഇവിടെ ഹിറ്റാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് പറഞ്ഞത്.

”സിനിമക്ക് എന്നെ വേണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. സിനിമക്ക് എന്നെ എന്നല്ല ആരെയും ആവശ്യമില്ല. ഒരു സ്റ്റാറോ ഫമിലിയര്‍ ഫേസോ വേണ്ട സിനിമ ഹിറ്റാകാന്‍. നല്ലൊരു സ്‌ക്രീന്‍ പ്ലേ മാത്രം മതി.

അന്യഭാഷ സിനിമകള്‍ ഇവിടെ വന്ന് കളക്ട് ചെയ്യുന്നത് കാണുമ്പോള്‍ അത് മനസിലാക്കാം. കന്നഡ സിനിമകളായ കാന്താര പോലെയുള്ള ചിത്രം എത്ര വിജയമാണ് ഇവിടെ ഉണ്ടാക്കുന്നത്. സിനിമയെ സൂഷ്മമായി വാച്ച് ചെയ്യുന്നവര്‍ക്ക് മാത്രമാണ് റിഷബ് ഷെട്ടിയെ അറിയാന്‍ കഴിഞ്ഞിട്ടുള്ളു. ആ സിനിമക്ക് വേണ്ടി ഇന്ന് ആളുകള്‍ ഇവിടെ കാത്തിരിക്കുകയാണ്. അത്രയും വലിയൊരു മാറ്റമാണ് ഇവിടെ നടക്കുന്നത്. സിനിമക്ക് അതുകൊണ്ട് എന്നെ മാത്രമല്ല ആരെയും വേണ്ട.

ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ജഗദി ശ്രീകുമാര്‍ എന്നൊരു നടന് അപകടം സംഭവിച്ചപ്പോള്‍ മലയാള സിനിമ മുഴുവന്‍ ഞെട്ടി. എല്ലാവരും പറഞ്ഞത് അദ്ദേഹത്തെ റീപ്ലേസ് ചെയ്യാന്‍ വേറെ ആരും വരില്ലെന്നായിരുന്നു. ആ ഗ്യാപ്പ് അവിടെ കിടക്കുമെന്നായിരുന്നു.

ഞാന്‍ ആരോടോ സംസാരിക്കുമ്പോള്‍ അവര്‍ അറിയാതെ അമ്പിളി ചേട്ടന്‍ മരിച്ചതിന് ശേഷം എന്ന് പറയുന്നത് വരെ കേട്ടിട്ടുണ്ട്. കാരണം അദ്ദേഹം സിനിമയില്‍ ഇല്ല. ആ ശൂന്യത കാരണം അവര്‍ക്ക് അങ്ങനെ തോന്നി. അതാണ് ഞാന്‍ പറഞ്ഞത് സിനിമക്ക് ആരെയും വേണ്ട. എന്നാലും സിനിമ നിലനില്‍ക്കും,” ആസിഫ് അലി പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമനാണ് ആസിഫിന്റെ പുതിയ ചിത്രം. ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണത്തിന്റെ പിന്നാലെയാണ് ചിത്രത്തിന്റെ കഥപോകുന്നത്. ത്രില്ലര്‍ മൂഡിലാണ് കൂമന്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

content highlight: actor asif ali said that  film does not need a star or recognizable faces and that is the reason why a film like Kantara succeed here

We use cookies to give you the best possible experience. Learn more