| Friday, 2nd July 2021, 4:46 pm

ഓരോ സിനിമക്ക് ശേഷവും അച്ഛന്‍ പറയുന്ന ഇക്കാര്യം എനിക്ക് അവാര്‍ഡ് പോലെയാണ്; അര്‍ജുന്‍ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരിശ്രീ അശോകനെ കുറിച്ചുള്ള അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവെച്ച് മകനും നടനുമായ അര്‍ജുന്‍ അശോകന്‍. ചെറുപ്പത്തില്‍ അച്ഛന്റെ സിനിമകള്‍ തിയേറ്ററില്‍ കാണുന്നതിനെ കുറിച്ചും ലൊക്കേഷനുകളില്‍ പോയതിനെ കുറിച്ചുമെല്ലാം അര്‍ജുന്‍ പങ്കുവെച്ചു.

അഭിനയിച്ചു ഫലിപ്പിക്കാന്‍ വിശ്വാസമുള്ള കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക എന്ന ഒറ്റ ഉപദേശം മാത്രമാണ് സിനിമയിലേക്ക് പോകുമ്പോള്‍ അച്ഛന്‍ നല്‍കിയത്. ഓരോ സിനിമക്ക് ശേഷവും അദ്ദേഹം പറയുന്ന നിര്‍ദേശങ്ങള്‍ അവാര്‍ഡ് പോലെയാണെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

‘കുട്ടിക്കാലത്ത് സിനിമ കാണുമ്പോള്‍ സ്‌ക്രീനില്‍ ആരൊക്കെ ഉണ്ടെങ്കിലും അച്ഛനെയാണ് ഞാന്‍ ആദ്യം കാണുന്നത്. അച്ഛന്‍ എന്നതിലുപരി വീട്ടില്‍ എപ്പോഴും കാണുന്ന ഒരാളെ വലിയ സ്‌ക്രീനില്‍ കാണുന്നത് ശരിക്കും ഒരു വിസ്മയമായിരുന്നു.

പാണ്ടിപ്പട, പറക്കും തളിക, വൃദ്ധന്മാരെ സൂക്ഷിക്കുക, പട്ടാഭിഷേകം തുടങ്ങിയ ലൊക്കേഷനുകളിലൊക്കെ പോയത് ഇന്നും ഗൃഹാതുരമായ ഓര്‍മ്മകളാണ്.

വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഖുശ്ബു എന്നെ ഒക്കെടുത്തിരിക്കുന്ന ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട്.
വളരെ ചെറുതിലേ തന്നെ സിനിമയോട് വലിയ ആവേശമായിരുന്നു.

അഭിനയിക്കാന്‍ തയ്യാറെടുത്തപ്പോള്‍ അച്ഛന്‍ തന്ന ഉപദേശം ഇതാണ്, അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വാസമുള്ള കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക.

ഓരോ സിനിമയിലും അഭിനയിക്കുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകള്‍ അച്ഛന്‍ ചൂണ്ടിക്കാണിക്കും. അടുത്ത സിനിമയില്‍ അതാവര്‍ത്തിക്കാതെ നോക്കണമെന്ന് പറയും.

അത് കേള്‍ക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് ഒരു അവാര്‍ഡ് ലഭിക്കുന്നത് പോലെയാണ്. സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല അച്ഛന്‍ ജീവിതത്തില്‍. അത്യാവശ്യം നല്ല ഗൗരവക്കാരനാണ്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Arjun Ashokan about father Harisree Ashokan

We use cookies to give you the best possible experience. Learn more