| Saturday, 9th September 2023, 1:25 pm

'അഭിമുഖം കണ്ട് പലര്‍ക്കും വിഷമമായെന്നറിഞ്ഞു, ഇരുണ്ട കാലം മറികടന്നു, ഇനിയും പിന്തുണ വേണം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ അഭിമുഖം കണ്ട് പിന്തുണ നല്‍കിയവര്‍ക്ക് മറുപടിയുമായി നടന്‍ അപ്പാനി ശരത്ത്. കൊറോണ കാലത്ത് അനുഭവിച്ച വേദനകള്‍ പങ്കുവെച്ച അഭിമുഖം കണ്ട് പലര്‍ക്കും വിഷമമായി എന്നറിഞ്ഞുവെന്ന് അപ്പാനി ശരത്ത് പറഞ്ഞു. കൊവിഡിന് ശേഷം താന്‍ നല്ല സിനിമകള്‍ ചെയ്തുവെന്നും പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ആ ഇരുണ്ട കാലഘട്ടം താന്‍ മറികടന്നുവെന്നും അപ്പാനി ശരത്ത് പറഞ്ഞു.

വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വര്‍ഷങ്ങള്‍ ഏറെ പ്രതീക്ഷ ഏറിയതാണെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അപ്പാനി ശരത്ത് പറഞ്ഞു.

‘ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമല്ല സന്തോഷങ്ങളുമുണ്ട്. കൊറോണ കാലത്തെ ബുദ്ധിമുട്ടുകള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. നമ്മില്‍ പലരും സാമ്പത്തികമായും മാനസികമായും തകര്‍ന്നുപോയിരുന്ന ചില ദിവസങ്ങള്‍.

ആ കാലത്ത് ഞാന്‍ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല. അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ മനസ്സ് പങ്കുവെക്കുക ഉണ്ടായി. അത് കണ്ട് നിങ്ങളില്‍ പലര്‍ക്കും വിഷമമായി എന്നറിഞ്ഞു.

കൊവിഡിന് ശേഷമുള്ള ഈ മൂന്ന് വര്‍ഷങ്ങളില്‍ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുകയും, നിങ്ങള്‍ പ്രേക്ഷകര്‍ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി.

വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വര്‍ഷങ്ങള്‍ ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോള്‍ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു,’ അപ്പാനി ശരത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്ന് മാസം മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ സ്റ്റേജ് ഷോകളെ പറ്റിയും ജീവിക്കാനായി ചായക്കച്ചവടവും കറിപൗഡര്‍ വില്‍പ്പന നടത്തിയതിനെ പറ്റിയും അപ്പാനി ശരത്ത് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹം മൂവി വേള്‍ഡ് ചാനലിന് നല്‍കിയ അഭിമുഖവും ശ്രദ്ധ നേടിയിരുന്നു. സിനിമകളില്‍ നിന്നും തിരിച്ചടി നേരിട്ട കാലത്തെ കുറിച്ചും കയ്യില്‍ ഒരു രൂപപോലും എടുക്കാനില്ലാതെ, കുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയാതെ വിഷമിച്ച സമയത്തെ കുറിച്ചുമാണ് അപ്പാനി ശരത്ത് പറഞ്ഞത്.

ആഗ്രഹിച്ചു വാങ്ങിയ വാഹനം വിറ്റ നാളുകളെ കുറിച്ചും ആ പ്രതിസന്ധിയില്‍ നിന്നൊക്കെ താന്‍ പിന്നീട് കരകയറിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. കാര്‍ വില്‍ക്കേണ്ടി വന്നതിനേക്കാള്‍ തന്നെ വിഷമിപ്പിച്ചത് ആ കാറില്‍ കയറി യാത്രചെയ്ത ചിലയാളുകളുടെ കുത്തുവാക്കുകളാണന്നും ശരത്ത് പറഞ്ഞു. താന്‍ അതിജീവിച്ച പ്രതിസന്ധികളെ കുറിച്ച് വികാരഭരിതനായാണ് അപ്പാനി ശരത്ത് അഭിമുഖത്തില്‍ സംസാരിച്ചത്.

Content Highlight: Actor Appani Sarath responded to those who supported him after watching his interview

We use cookies to give you the best possible experience. Learn more