| Wednesday, 1st June 2022, 9:54 am

കോടതിയില്‍ വിശ്വാസമുണ്ട്, സത്യം തെളിയിക്കും: കൊച്ചിയിലെത്തിയ ശേഷം വിജയ് ബാബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നാലെ വിദേശത്തേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി.

കോടതി നടപടികളില്‍ വിശ്വാസമുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുമെന്നും വിജയ് ബാബു പ്രതികരിച്ചു.

വിദേശത്തേക്ക് കടന്ന വിജയ് ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തിലെത്തുത്തുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു.

രാവിലെ ഒമ്പതരയോടെ കൊച്ചിയില്‍ തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറഞ്ഞിരുന്നു.

അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി അന്വേഷണ സംഘത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തുകയാണ് നിലവില്‍ പ്രധാനപ്പെട്ട കാര്യം. വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാന്‍ ആണോ എന്നായിരുന്നു കോടതി ചോദ്യം.

പ്രതിയെ ഒരു മാസമായിട്ടും പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വിജയ് ബാബു നാട്ടിലെത്തേണ്ടതുണ്ട്, പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പ്രധാനം.

ഇവിടുത്തെ നിയമ സംവിധാനത്തിന് വിജയ് ബാബു വിധേയമാകട്ടെ. പൊലീസിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ ഉള്ളതല്ല കോടതി. സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണെന്നും കോടതി വ്യക്തമാക്കി.

പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം മാത്രമെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കഴിഞ്ഞ ദിവസം വിജയ് ബാബു നാട്ടിലേക്ക് തിരിച്ചു വരാനൊരുങ്ങിയെങ്കിലും പിന്നീട് ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു ടിക്കറ്റ് റദ്ദാക്കിയത്.

Content Highlights: Actor and producer Vijay Babu has reached Kochi

We use cookies to give you the best possible experience. Learn more