| Saturday, 31st December 2022, 5:00 pm

മമ്മൂക്ക അന്നെന്നെ ഞെട്ടിച്ചു; അതിന്റെ പേരില്‍ ലാലേട്ടന്‍ ഫാന്‍സ് തെറിപറഞ്ഞു കൊന്നിട്ടുണ്ട്: അമിത് ചക്കാലക്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും താന്‍ സംസാരിച്ച ഒരു വീഡിയോയുടെ പേരില്‍ മോഹന്‍ലാല്‍ ഫാന്‍സ് വിളിച്ച് തെറി പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ അമിത് ചക്കാലക്കല്‍.

മമ്മൂട്ടിയുടെ ഒരു മാഷ്അപ്പ് വീഡിയോ കണ്ട് താന്‍ അതിശയിച്ച് പോയെന്നും മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ച ഭാഗം ഫാന്‍സ് വീഡിയോ ആക്കി ഷെയര്‍ ചെയ്‌തെന്നും അതിന്റെ പേരില്‍ മോഹന്‍ലാല്‍ ഫാന്‍സ് വിളിച്ച് കുറേ തെറി പറഞ്ഞെന്നുമാണ് അമിത് പറഞ്ഞത്.

തന്റെ വീഡിയോയുടെ താഴെ നിറയെ തെറി കമന്റുകള്‍ ഇട്ടുവെന്നും കൂടാതെ ഫോണില്‍ വിളിച്ച് കുറേ ആളുകള്‍ കേട്ട് നില്‍ക്കാന്‍ പറ്റാത്ത രീതിയില്‍ തെറി പറഞ്ഞുവെന്നും അമിത് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്കയുടെ കാര്യത്തില്‍ എന്നെ ഞെട്ടിച്ചത് അദ്ദേഹത്തിന്റെ ശബ്ദമാണ്. ഞാന്‍ ഒരു ദിവസം വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പിറന്നാളിന് ഒരാള്‍ ഉണ്ടാക്കിയ മാഷ്അപ്പ് കേട്ടു. ചെവിയില്‍ ഹെഡ്‌സെറ്റ് വെച്ച് ഞാന്‍ അത് കേട്ട് കൊണ്ട് വര്‍ക്ക് ഔട്ട് ചെയ്യാമെന്ന് വിചാരിച്ചു. കാരണം അതൊക്കെ നല്ല എനര്‍ജി തരും.

അദ്ദേഹത്തിന്റെ ഡയലോഗുകളുടെ മാഷ്അപ്പാണ് ആ വീഡിയോ. എനിക്ക് ഇപ്പോഴും അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ രോമാഞ്ചം വരുന്നുണ്ട്. പിന്നെ ഞാന്‍ വര്‍ക്ക് ഔട്ട് നിര്‍ത്തി അദ്ദേഹത്തിന്റെ ആ വീഡിയോ നോക്കി ഇരുന്നു.

മമ്മൂക്കയുടെ കാര്യം പറഞ്ഞിട്ട് ഞാന്‍ കുറേ തെറി വാങ്ങി കൂട്ടിയിട്ടുണ്ട്. ‘പണ്ടത്തെ മോഹന്‍ലാല്‍ എന്നാണ് നമ്മള്‍ പറയുക, പക്ഷെ മമ്മൂക്കയുടെ കാര്യത്തില്‍ അങ്ങനെ ഇല്ല’ എന്ന് ഞാന്‍ ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. ആ കാര്യം പറഞ്ഞിട്ട് എനിക്ക് ഒത്തിരി തെറി കേട്ടിട്ടുണ്ട്.

ആ വീഡിയോയുടെ താഴെ ലാലേട്ടന്‍ ഫാന്‍സ് എന്നെ തെറി പറഞ്ഞ് കൊന്നിട്ടുണ്ട്. ശരിക്കും അതേ വീഡിയോയില്‍ ഞാന്‍ മമ്മൂക്കയെക്കുറിച്ച് പറഞ്ഞ് കഴിഞ്ഞിട്ട് ലാലേട്ടനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് മാത്രം ആ വീഡിയോയില്‍ വന്നില്ല. അതിന്റെ പേരില്‍ ചെറിയ പിള്ളേരാണെന്ന് തോന്നുന്നു, എന്നെ പേഴ്‌സണലി വിളിച്ചിട്ട് നല്ല തെറി പറഞ്ഞു,” അമിത് പറഞ്ഞു.

content highlight: actor amith chakkalakkal about mammootty

We use cookies to give you the best possible experience. Learn more