|

'ജൽ, ജംഗിൾ, സമീൻ' പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ റോസ് കെർക്കെറ്റ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ജാർഖണ്ഡ് ആസ്ഥാനമായുള്ള ആദിവാസി എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ റോസ് കെർക്കെറ്റ അന്തരിച്ചു. 84 വയസായിരുന്നു. ദീർഘനാളായി റോസിന് വാർധക്യ സഹജമായ രോഗങ്ങൾ ഉണ്ടായിരുന്നു. റാഞ്ചിയിലെ ജി.ഇ.എൽ പള്ളി സെമിത്തേരിയിലാണ് മൃതദേഹം  അടക്കം ചെയ്തത്.

1940 ഡിസംബർ അഞ്ചിന് കൈസറ ഗ്രാമത്തിൽ (ഇപ്പോൾ സിംദേഗ ജില്ല) ജനിച്ച അവർ ഖരിയ ആദിവാസി സമൂഹത്തിന്റെ ശബ്ദമായിരുന്നു. ഗോത്ര ഭാഷകളും സംസ്കാരങ്ങളും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവർ തന്റെ ജീവിതം സമർപ്പിച്ചു. റാഞ്ചി സർവകലാശാലയ്ക്ക് കീഴിലുള്ള സിംദേഗ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. കെർക്കെറ്റ, ‘ഖരിയ ലോക് കഥോം കാ സാഹിത്യ ഔർ സംസ്‌കൃത അധ്യായൻ’, ‘പ്രേംചന്ദാവോ ലുഡ്‌കോ’ (പ്രേംചന്ദിന്റെ ഒരു കഥയുടെ ഖരിയ വിവർത്തനം), ഖരിയ കഥകളുടെ സമാഹാരമായ ‘സിംകോ സുലോലോ’ എന്നിവയുൾപ്പെടെ നിരവധി കൃതികൾ രചിച്ചു. മധ്യപ്രദേശ് സർക്കാരിന്റെ ‘റാണി ദുർഗ്ഗാവതി’ അവാർഡ് ഉൾപ്പെടെ നിരവധി സാഹിത്യ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആദിവാസി സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു പ്രവർത്തക എന്ന നിലയിലാണ് കെർക്കെറ്റ ശ്രദ്ധിക്കപ്പെട്ടത്. ആദിവാസികൾക്ക് ഭൂമിയിൽ അവകാശം നേടിക്കൊടുക്കാൻ, മനുഷ്യക്കടത്ത്, മന്ത്രവാദ ആഭിജാത്യ ക്രിയകൾക്കെതിരെ പ്രതികരിക്കുക തുടങ്ങിയ നിരവധി മേഖലകളിൽ അവർ പ്രവർത്തിച്ചു.

‘പൊലീസ് പോലും പോകാൻ ഭയക്കുന്ന വിദൂരവും അപകടസാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ ജോലി ചെയ്യാൻ അവർ ഞങ്ങളെ നിർബന്ധിച്ചു. അവർക്ക് ഭയമില്ലായിരുന്നു,’ റോസിനൊപ്പം പ്രവർത്തിച്ച നാഷണൽ അലയൻസ് ഓഫ് വിമൻസ് ഓർഗനൈസേഷൻസിന്റെ (NAWO) അംഗവും ആക്ടിവിസ്റ്റുമായ കോർഡുല കുജുർ പറഞ്ഞു.

റോസിന്റെ വിയോഗത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി. ‘ജൽ, ജംഗിൾ, ജമീൻ, സ്ത്രീകളുടെ അവകാശങ്ങൾ, ജാർഖണ്ഡി സ്വത്വം തുടങ്ങിയ വിഷയങ്ങൾക്ക് തന്റെ തൂലികയിലൂടെ ശക്തമായ ശബ്ദം നൽകിയ പ്രശസ്ത എഴുത്തുകാരിയും കവിയും സാമൂഹിക പ്രവർത്തകയുമായ ഡോ. റോസ് കെർകെട്ട ജിയുടെ നിര്യാണത്തിന്റെ ദുഃഖകരമായ വാർത്ത അറിഞ്ഞു. റോസ് ഹിന്ദിയിലും ഖരിയ ഭാഷയിലും നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അനുശോചനങ്ങൾ,’ അദ്ദേഹം എഴുതി.

Content Highlight: Activist-writer Rose Kerketta, who spent her life fighting for Jharkhand’s ‘Jal, Jungle, Zameen’, passes away at 84