| Thursday, 16th September 2021, 4:06 pm

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ വീട്ടില്‍ റെയ്ഡ്; ഗൂഢാലോചനയുടെ ഭാഗമെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഹര്‍ഷ് മന്ദറിന്റെ ഓഫീസിലും വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.

വസന്ത് കുഞ്ചിലെ അദ്ദേഹത്തിന്റെ വീട്ടിലും ഇക്വിറ്റി സ്റ്റഡീസ് സെന്ററിലും കുട്ടികള്‍ക്കായി മെഹ്റൗലിയില്‍ അദ്ദേഹം നടത്തുന്ന ശിശുഭവനിലും റെയ്ഡ് നടന്നു.

ബെര്‍ലിനിലെ റോബര്‍ട്ട് ബോഷ് അക്കാദമിയുടെ ഒമ്പത് മാസത്തെ ഫെലോഷിപ്പിനായി മന്ദറും ഭാര്യയും ജര്‍മ്മനിയിലേക്ക് പോയതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായ
മന്ദറിനെതിരെ നടത്തിയ ആസൂത്രിത നീക്കമായാണ് റെയ്ഡിനെ വിലയിരുത്തുന്നത്.

വര്‍ഗീയ കലാപങ്ങളെ ചെറുക്കാന്‍ കര്‍വാനെ മുഹബ്ബത്ത് എന്ന പേരില്‍ 2017ല്‍ ഒരു സിവില്‍ സൊസൈറ്റി സംരംഭത്തിന് അദ്ദേഹം തുടക്കംകുറിച്ചിരുന്നു.

മന്ദര്‍ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍ ഹോമുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ എടുത്തിരുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച് മന്ദര്‍ രംഗത്തെത്തികയും ചെയ്തിരുന്നു. ഒരിക്കലും ന്യായീകരിക്കാനാവാത്ത കാര്യങ്ങളാണ് തങ്ങള്‍ക്കെതിരെ ആരോപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Activist Harsh Mander Raided By Enforcement Directorate In Delhi

We use cookies to give you the best possible experience. Learn more